മൂത്തൂറ്റ് എംഡിയെ കല്ലെറിഞ്ഞത് പ്രതിഷേധക്കാരല്ലെന്ന് എം സ്വരാജ്, രാഷ്ട്രീയ പകപോക്കൽ!
കൊച്ചി: മുത്തൂറ്റ് എംഡിയെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി എംഎൽഎ എം സ്വരാജും മന്ത്രി ടിപി രാമകൃഷ്ണനും രംഗത്ത്. ല്ലെറിഞ്ഞത് പ്രതിഷേധക്കാരല്ലെന്ന് എം സ്വരാജ് വ്യക്തമാക്കി. പിന്നിൽ സിഐടിയു പ്രവർത്തകരെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെയായിരുന്നു മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ വച്ച് മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറിൽ പരിക്കേറ്റിരുന്നു.
കഴിഞ്ഞ മാസം രണ്ടാം തീയതി മുതൽ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം നടന്നു വരികയായിരുന്നു. സമരത്തെത്തുടർന്ന്, മുത്തൂറ്റ് ഹെഡ് ഓഫീസിലെ ജീവനക്കാരെല്ലാം രാവിലെ ഒരിടത്ത് ഒത്തുകൂടി പ്രത്യേക വാഹനത്തിന് നേർക്ക് ആക്രമണമുണ്ടായത്. ഇരുപതോളം പേർ കല്ലെറിഞ്ഞു എന്നാണ് മാനേജ്മെന്റ് പറയുന്നത്.
അക്രമം നടത്തിയത് പ്രതിഷേധക്കാരല്ല
എന്നാൽ അക്രമത്തിന് പിന്നിൽ പ്രതിഷേധക്കാർ അല്ലെന്നും മുത്തൂറ്റിൽ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും എം സ്വരാജ് പ്രതികരിച്ചു. അക്രമം നടന്നിരിക്കുന്നത് പ്രതിഷേധം നടക്കുന്ന സ്ഥലത്ത് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുത്തൂറ്റ് എംഡിക്കെതിരേ തൊഴിലാളികളാണോ കല്ലെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ലെന്നായിരുന്നു മന്ത്രി ടിപി രാമകൃഷ്ണൻ പ്രതികരിച്ചത്. തീരുമാനങ്ങള്‍ നടപ്പിലാക്കാതെ പ്രകോപനം സൃഷ്ടിച്ചത് മാനേജ്മെന്റാണെന്നും അദ്ദേഹം പറഞ്ഞു.
സമാധാനപരമായ സമരം
മുത്തൂറ്റ് കമ്പനി തൊഴിലാളികള്‍ സമാധാനപരമായാണ് സമരം നടത്തിയതെന്നും മന്ത്രി പറഞ്ഞു. അടച്ചു പൂട്ടിയ ബ്രാഞ്ചുകള്‍ തുറക്കണം. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മാനേജ്മെന്റിന്റെ നിലപാട് അനുകൂലമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. തീരുമാനങ്ങള്‍ നടപ്പിലാക്കാതെ പ്രകോപനം സൃഷ്ടിച്ചത് മാനേജ്മെന്റാണ്. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. മാനേജ്മെന്റും തൊഴിലാളികളും സഹകരിച്ചു പോവണം. തൊഴിലാളി തൊഴിലുടമ സഹകരണം കേരളത്തില്‍ ശക്തിപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
പരിക്ക് സാരമുള്ളത്
അതേസമയം തുടർച്ചയായി സിഐടിയുവിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായെന്ന് മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറുടെ മകൻ വ്യക്തമാക്കി. വലിയ കല്ലെടുത്താണ് എറിഞ്ഞത്. ആ കല്ലെങ്ങാനും തന്റെ അച്ഛന്റെ ദേഹത്ത് കൊണ്ടെങ്കിൽ അദ്ദേഹം ഇപ്പോൾ ജീവനുണ്ടാകില്ലെന്നും ഈപ്പൻ അലക്സാണ്ടർ കൊച്ചിയിൽ വ്യക്തമാക്കി. ജോർജ് അലക്സാണ്ടറുടെ ദേഹത്തുള്ള മുറിവുകൾ സാരമുള്ളതാണെന്നും മകൻ പറഞ്ഞു.
വലിയ കോൺക്രീറ്റ് കട്ട
ജോർജ് അലക്സാണ്ടറും മകൻ ഈപ്പൻ അലക്സാണ്ടറും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേർക്ക് വലിയ കോൺക്രീറ്റ് കട്ടയെടുത്ത് എറിഞ്ഞെന്ന് മാനേജ്മെന്റ് പറയുന്നു. ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോ ക്ലിപ്പും മാനേജ്മെന്റ് പുറത്തുവിട്ടിട്ടുണ്ട്. തൊഴിലാളികളെ അന്യായമായി പിരിച്ചുവിട്ടെന്ന് ആരോപിച്ച് സമരം നടത്തുന്ന സിഐടിയുവാണ് ആക്രമണം നടത്തിയത് എന്നാണ് മുത്തൂറ്റ് മാനേജ്മെന്റ് ആരോപിക്കുന്നത്.