ശരണം വിളിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് എം സ്വരാജ് പറഞ്ഞോ? വിശദീകരിച്ച് എംഎല്‍എ
"ശരണം വിളിക്കുന്നവരുടെ വോട്ട് വാങ്ങി ജയിക്കേണ്ട ഗതികേട് ഇടതുപക്ഷത്തിനില്ല. ആചാരസംരക്ഷകരുടെ വോട്ട് ഇടതുപക്ഷം ആഗ്രഹിക്കുന്നില്ല" എന്ന് എം സ്വരാജ് എംഎല്‍എ പറഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ട്. സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുതയാണ് എംഎല്‍എ. തന്‍റെ പേരില്‍ ബോധപൂര്‍വ്വം വ്യാജ പ്രചരണം നടക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത അവസരത്തില്‍ ഇടതുപക്ഷത്ത് നിന്നും വിശ്വാസികളെ കറ്റുന്നതിനും സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഈ കുപ്രചരണം നടത്തുന്നത്. ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
'നുണ പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കുക.ലോകസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംഘപരിവാർ കേന്ദ്രങ്ങൾ പൂർവാധികം ഭംഗിയായി നുണപ്രചരണ പരിപാടി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സത്യത്തെ ഭയക്കുന്നവർക്ക് എക്കാലത്തും കല്ലുവെച്ച നുണകൾ തന്നെ ശരണം. സമൂഹത്തിൽ വിഷം തളിയ്ക്കുന്ന നുണയന്മാർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയാണ്' എന്നും എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.