ത്രിപുരയിൽ തോറ്റത് കൊണ്ട് സിപിഎം മണ്ണടിഞ്ഞ് പോയിട്ടില്ല! കൊടി മടക്കി വീട്ടിലിരിപ്പുമല്ലെന്ന് സ്വരാജ്
കോഴിക്കോട്: നീണ്ട 25 വർഷം ചെങ്കോട്ടയായിരുന്ന ത്രിപുരയുടെ ദയനീയമായ പതനം കേരളത്തിലെ സിപിഎമ്മിനുള്ള അപകടമണിയാണ്. ത്രിപുരയിലും പശ്ചിമ ബംഗാളിലും തോൽക്കാമെങ്കിൽ കേരളത്തിലും അത് സംഭവിക്കുന്ന കാലം വിദൂരമല്ലെന്ന മുന്നറിയിപ്പ്. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ആർഎസ്എസ് സംവിധാനങ്ങൾ കേരളത്തിലേക്കുള്ള പണി തുടങ്ങിയിട്ട് നാളുകൾ കുറേയധികമായി.
കേരളത്തിൽ വരാനിരിക്കുന്ന നിയസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് അത്ര എളുപ്പമായിരിക്കില്ല കാര്യങ്ങൾ എന്ന് തന്നെയാണ് കരുതേണ്ടത്. ത്രിപുരയിലെ തോൽവി കോൺഗ്രസിന്റെ തലയിലേക്കാണ് സിപിഎം വെയ്ക്കുന്നത്. ബിജെപിയെന്ന് പേര് മാറ്റിയ കോൺഗ്രസാണ് ത്രിപുരയിൽ വിജയിച്ചതെന്ന് തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജ് ആരോപിക്കുന്നു. പരാജയപ്പെട്ടത് ത്രിപുരയാണെന്നും കമ്മ്യൂണിസ്റ്റ്കാരല്ലെന്നും സ്വരാജ് വ്യക്തമാക്കുന്നു. സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പിലേക്ക്.
പരാജയപ്പെട്ടത് ത്രിപുരയാണ്..
ബി ജെ പി എന്ന് പേരു മാറ്റിയ കോൺഗ്രസാണ് ത്രിപുരയിൽ വിജയിച്ചത്. പുതിയ സാഹചര്യത്തിൽ പുതിയ പേരിൽ തന്നെയാവും തുടർന്നും ത്രിപുരയിലെ കോൺഗ്രസ് അറിയപ്പെടുക . അവിടെ സി പി ഐ (എം) പരാജയപ്പെട്ടു. കേവലം 3% വോട്ട് മാത്രമാണ് കുറഞ്ഞത്. തോറ്റപ്പോഴും തകർന്നു പോയില്ലെന്ന് സാരം. എങ്കിലും തിരഞ്ഞെടുപ്പിലെ മാനകങ്ങളനുസരിച്ച് ത്രിപുരയിൽ സി പി ഐ (എം) പരാജയപ്പെട്ടു . പരാജയം സമ്മതിക്കുന്നു.
ശരി എപ്പോഴും വിജയിക്കണമെന്നില്ല
എന്തുകൊണ്ട് സി പി ഐ (എം) പരാജയപ്പെട്ടു എന്ന ചോദ്യം പ്രസക്തമാണ് . അവിടെ സി പി ഐ (എം) തോൽക്കാൻ പാടില്ലായിരുന്നുവെന്ന അഭിപ്രായവും പ്രസക്തമാണ്. യുദ്ധത്തിലും ജനാധിപത്യത്തിലും എല്ലായ്പോഴും ശരി വിജയിച്ചു കൊള്ളണമെന്നില്ല. സത്യം ജയിക്കണമെന്നില്ല. 1924 ൽ ഇറ്റാലിയൻ ജനറൽ ഇലക്ഷനിൽ 64% വോട്ടു നേടിയാണ് മുസോളിനി ജയിച്ചത്. ഇത് ശരിയുടെ വിജയമായിരുന്നുവോ?
തെറ്റുകൾ തിരുത്തപ്പെട്ടിട്ടുണ്ട്
1933ൽ ജർമൻ ഫെഡറൽ ഇലക്ഷനിൽ 44% വോട്ടു നേടിയാണ് ഹിറ്റ്ലർ ജയിച്ചത്. ഇത് ശരിയുടെ വിജയമായിരുന്നുവോ? അതെ, ചരിത്രം നമ്മെ ഓർമിപ്പിക്കുന്നുണ്ട്, ശരി ചിലപ്പോഴെങ്കിലും തോൽക്കുമെന്ന്. തെറ്റായ നിലപാടും രാഷട്രീയവും വിജയിക്കുമെന്ന്. പക്ഷെ ആത്യന്തികമായ വിജയം ശരിക്കു തന്നെയാണ്. സത്യത്തിനാണ്. അതും ചരിത്രം തെളിയിച്ചിട്ടുണ്ട്. ജനാധിപത്യത്തിലെ തെറ്റുകളും തിരുത്തപ്പെട്ടിട്ടുണ്ട്.
കൈത്തെറ്റ് കാലം തിരുത്തും
ഇറ്റലിയിൽ , മിലാനിലെ തെരുവുകളോട് ചോദിയ്ക്കുക. ജർമനിയിലെ പ്രേതാലയങ്ങളായ തടങ്കൽ പാളയങ്ങളോട് ചോദിക്കുക. പറഞ്ഞു തരും ജനാധിപത്യത്തിന്റെ വിധിയെഴുത്തിൽ ഒരു ജനതയ്ക്കു പറ്റിയ കൈത്തെറ്റ് കാലം തിരുത്തിയതെങ്ങനെയെന്ന്. എല്ലാ തെറ്റുകളും തിരുത്താനുള്ളതാണ്. ത്രിപുരയിൽ തങ്ങൾക്ക് പിണഞ്ഞ പിശകും ജനം ഭാവിയിൽ തിരുത്തുക തന്നെ ചെയ്യും
വളർത്തുന്നത് വിഘടനവാദം
ത്രിപുരയിലെ സി പി ഐ (എം) പരാജയം ആഘോഷിക്കുന്നവരോർക്കണം ത്രിപുര പിടിയ്ക്കാനായി ആർ എസ് എസ് നട്ടുവളർത്തുന്നത് വിഘടനവാദത്തെയാണ്. അധികാരം നേടാൻ വിഘടനവാദികളുമായി സഖ്യമുണ്ടാക്കുമ്പോൾ ഒറ്റുകൊടുക്കുന്നത് രാജ്യത്തെ തന്നെയാണ്. അശാന്തമായ ദിനരാത്രങ്ങളും നിലയ്ക്കാതെ മുഴങ്ങുന്ന വെടിയൊച്ചകളും നാളെ ത്രിപുരയുടെ സ്വാസ്ഥ്യം കെടുത്തുന്നതായി മാറിയാൽ നിങ്ങൾ സന്തോഷിക്കുമോ?
നിങ്ങൾ മനുഷ്യരുടെ മിത്രങ്ങളല്ല
പഞ്ചാബിൽ കാശ്മീരിൽ ആസാമിൽ. എവിടെയൊക്കെയാണ് ഇനിയുമിന്ത്യ കണ്ണീരിലും ചോരയിലും മുങ്ങി മരിക്കേണ്ടത്? ആയുധങ്ങൾ മാത്രം സംസാരിക്കുന്ന താഴ്വരകളുടെ ചോരമണക്കുന്ന കഥകൾ ഹരം പിടിപ്പിക്കുന്നതാരെയാണ്?രാജ്യം തകർന്നാലും കമ്യൂണിസ്റ്റുകാരുടെ പരാജയം ആഘോഷിക്കണമെന്ന് ചിന്തിക്കുന്നവർ ഇന്ത്യയുടെ, മനുഷ്യരുടെ മിത്രങ്ങളല്ല.
മഞ്ഞടിഞ്ഞ് പോകുന്നവരല്ല
ഒരു തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുന്നിൽ പതറി വീണ് മണ്ണടിഞ്ഞ് പോകുന്നവരല്ല കമ്യൂണിസ്റ്റുകാർ. അങ്ങനെയായിരുന്നുവെങ്കിൽ ത്രിപുരയിൽ ഇന്ന് കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകുമായിരുന്നില്ല. കാൽ നൂറ്റാണ്ടിന് മുമ്പ് ഇതേ ത്രിപുരയിൽ തോറ്റ പാർട്ടിയാണിത്. തുടർന്ന് നടമാടിയ ഭീകരവാഴ്ചയെ പ്രാണൻ കൊടുത്തു നേരിട്ട വിപ്ലവകാരികളുടെ മണ്ണാണ് ത്രിപുര. ഒരു തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അതിലഹങ്കരിച്ച് ഉത്തരവാദിത്വങ്ങൾ വിസ്മരിക്കുന്നവരല്ല കമ്യൂണിസ്റ്റുകാർ .
പിശക് ധീരമായി തിരുത്തും
ഒരു പരാജയമുണ്ടായാൽ നിരാശ പൂണ്ട് കൊടി മടക്കി വീട്ടിലിരിക്കുന്നവരുമല്ല വിപ്ലവകാരികൾ. ത്രിപുരയിലെ പരാജയം സൂക്ഷ്മമായിത്തന്നെ വിലയിരുത്തും. പിശകു പറ്റിയിട്ടുണ്ടെങ്കിൽ ധീരമായി തിരുത്തും. ജനങ്ങൾക്ക് തെറ്റിദ്ധാരണയോ വ്യാമോഹമോ ഉണ്ടായിട്ടുണ്ടെങ്കിൽ അവരെ ശരിയായ നിലപാടിലേക്ക് വിനയത്തോടെ നയിക്കും. വാശിയോടെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും. വിഘടനവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതും .
തിരികെ വരും കൊടുങ്കാറ്റ് പോലെ
മതനിരപേക്ഷ നിലപാടിനൊപ്പം ജനങ്ങളെ അണിനിരത്തും.തിരിച്ചടികൾ അതിജീവിക്കാനുള്ളതാണ്. അതെ വീണ്ടും ത്രിപുര ശിരസുയർത്തും. തിരികെ വരും കൊടുങ്കാറ്റു പോലെ. ഒരു കൊടുങ്കാറ്റിലും അണയാത്ത ജ്വാലയായി പ്രകാശം പരത്തും. അമാവസി കണ്ട് ഇനി ചന്ദ്രനുദിക്കില്ലെന്ന് കരുതരുത്. ശിശിരത്തിലെ മരം കണ്ട് ഇലകളുടെ കാലം കഴിഞ്ഞെന്ന് പരിതപിക്കുകയുമരുത്.
ഉദിക്കുവാനായല്ലാതെ ഇന്നോളം സൂര്യനസ്തമിച്ചിട്ടില്ലെന്ന് ഓർക്കുക.
ഫേസ്ബുക്ക് കുറിപ്പ്
എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്
പോളണ്ടിനെ പറ്റി, സോറി ത്രിപുരയെ പറ്റി ഒരക്ഷരം മിണ്ടരുത്!!! സിപി(കെ)എമ്മിനെ പൊളിച്ചടുക്കി ട്രോളന്മാർ
ത്രിപുരയില്‍ കോണ്‍ഗ്രസിന് നാണക്കേടിന്റെ റെക്കോര്‍ഡ്, പത്തില്‍ നിന്ന് വട്ടപൂജ്യം, നേതാക്കളും പണിതന്നു