അപ്പണി ചെയ്തത് കാറൽ മാർക്സായാലും തെറ്റ്.. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകനോട് എം സ്വരാജ്
Recommended Video
തിരുവനന്തപുരം: ഇക്കാലത്ത് ദുരന്തങ്ങളെപ്പോലും ആഘോഷമാക്കുന്നുവെന്നതിന്റെ പേരില്‍ മാധ്യമങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. 2015ല്‍ ഫോര്‍ട്ട് കൊച്ചിയിലുണ്ടായ ബോട്ട് ദുരന്തത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മരിക്കാന്‍ കിടക്കുന്ന രോഗിയെ പോലും മാധ്യമങ്ങള്‍ വെറുതെ വിടുന്നില്ല എന്നതിന് ഉദാഹരണമായാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. എം സ്വരാജ് ഫേസ്ബുക്കില്‍ ഈ ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ വിശദീകരണവുമായി രംഗത്ത് വരികയും ചെയ്തു. ഇതിന് എം സ്വരാജ് മറുപടിയും നല്‍കിയിരിക്കുന്നു.
ഹാദിയയോട് മന്ത്രി കെടി ജലീലിന്റെ അപേക്ഷ.. ഇഷ്ടപ്പെട്ട വിശ്വാസം വരിച്ചോളൂ.. പക്ഷേ ആ സത്യം മറക്കരുത്!
സ്വരാജിന്റെ മറുപടി
ബോട്ട് ദുരന്തത്തില്‍ ഇരയായ സ്ത്രീയുടെ ബൈറ്റ് എടുത്ത് ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലും സമ്മതം വാങ്ങിയുമാണ് എന്നാണ് മാധ്യമപ്രവര്‍ത്തകനായ സുജിത് ചന്ദ്രന്‍ വിശദീകരിച്ചത്. സംഭവസമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു സുജിത് ചന്ദ്രന്‍. ആ ചിത്രം ശരിയല്ല, സ്വരാജ് എന്ന തലക്കെട്ടിലായിരുന്നു ഫേസ്ബുക്കിലെ കുറിപ്പ്. ഏഷ്യാനെറ്റ് ന്യൂസിനുള്ള മറുപടിയാണ് എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ശരിയല്ലാത്തത് ആ ചിത്രമല്ല
ശരിയല്ലാത്തത് ആ ചിത്രമല്ല, അത്തരം മാധ്യമപ്രവര്‍ത്തനമാണ് എന്നാണ് എം സ്വരാജ് പറയുന്നത്. സ്വരാജിന്റെ വാക്കുകളിലേക്ക്: കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്, സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു മാധ്യമ പ്രവർത്തകൻ വിശദീകരണം നൽകിയതായി ശ്രദ്ധയിൽപ്പെട്ടു.
" ആ ചിത്രം ശരിയല്ല , സ്വരാജ് ..." എന്ന തലക്കെട്ടോടെയാണ് ഫേസ് ബുക്കിൽ വിശദീകരണം കണ്ടത്. തലക്കെട്ട് വായിക്കുന്നവർക്ക് തോന്നുക ഞാൻ പോസ്റ്റ് ചെയ്ത ചിത്രം യഥാർത്ഥമല്ല, ഒരു വ്യാജ ചിത്രമാണ് എന്നൊക്കെയാണ്.
ആ ചിത്രം യാഥാർത്ഥ്യമാണ്
സത്യത്തിൽ പ്രസ്തുത ചിത്രം ആദ്യം കണ്ടപ്പോൾ എനിക്കും ആ ചിത്രം വ്യാജമാണോ എന്ന സംശയം തോന്നിയിരുന്നു . ഓക്സിജൻ മാസ്കുമായി ആശുപത്രിയിൽ കിടക്കുന്നയാളുടെ മുഖത്തേക്ക് ആരെങ്കിലും മൈക്ക് നീട്ടുമോ എന്ന സംശയം . സാധ്യമാവുന്ന പരിശോധന നടത്തിയാണ് ചിത്രം വ്യാജമല്ല എന്നുറപ്പിച്ചത്. എന്നിട്ടും പൂർണ വിശ്വാസം വരാത്തതിനാൽ ചിത്രം പോസ്റ്റ് ചെയ്തപ്പോൾ 'ഈ ചിത്രം ശരിയെങ്കിൽ......' എന്ന് രേഖപ്പെടുത്തിയിരുന്നു.ചിത്രം വ്യാജമാണെങ്കിൽ ഞാൻ ചെയ്തത് മാപ്പർഹിക്കാത്ത തെറ്റായേനെ ." ആ ചിത്രം ശരിയല്ല '' എന്ന തലക്കെട്ട് കണ്ട് നിരുപാധികം മാപ്പു പറയാനൊരുങ്ങുമ്പോഴാണ് തലക്കെട്ടിന് താഴെയുള്ള വിശദീകരണത്തിൽ പ്രസ്തുത ചിത്രം യഥാർത്ഥമാണെന്ന വ്യക്തമാക്കൽ കാണുന്നത്......... !!!!!!!
തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട്
" .... തുടർന്ന് വാർത്തയ്ക്കായി അവരുടെ ഒരു സൗണ്ട് ബൈറ്റ് ഷൂട്ട് ചെയ്തു എന്നത് സത്യമാണ്...." എന്നാണ് വിശദീകരണത്തിലുള്ളത്. അപ്പോൾ സംഗതി സത്യമാണെന്ന് സമ്മതിക്കുന്നു. പിന്നെന്തിനാണ് തെറ്റിദ്ധരിപ്പിക്കുന്ന ആ നെടുങ്കൻ തലക്കെട്ട് ?എന്താണ് അതിന്റെ അർത്ഥം ? തലക്കെട്ട് മാധ്യമപ്രവർത്തകന്റെ വകയാണോ എന്നുറപ്പില്ല, മാധ്യമത്തിന്റേതുമാവാം.ഇത്തരം മാധ്യമ പ്രവർത്തനത്തോടാണ് വിമർശനം . വിയോജിപ്പ് .യാത്രയ്ക്കിടയിൽ വീഴാത്തവരുണ്ടാവില്ല .വീണാൽ എഴുന്നേൽക്കാൻ ശ്രമിക്കുകയല്ലേ വേണ്ടത് ? കുറച്ചു സമയം കൂടി കിടന്നുരുണ്ട ശേഷം ഇത് ചെറിയൊരഭ്യാസമായിരുന്നു എന്ന് പറയേണ്ട കാര്യമുണ്ടോ ?
കൂടുതൽ അപഹാസ്യമാകണ്ട
അപകടത്തിൽപ്പെട്ട് ആശുപത്രിയിലായ ആളുടെ ഓക്സിജൻ മാസ്കിനിടയിലേക്ക് വാർത്താ വടി കുത്തിക്കയറ്റുന്ന മാധ്യമ പ്രവർത്തനത്തെ തന്നെയാണ് വിമർശിച്ചത് . ആ മനോഭാവത്തെ , ഹൃദയശൂന്യതയെ ,ദുരന്തങ്ങൾ കാഴ്ചകൾ മാത്രമായി കാണുന്ന മാനസികാവസ്ഥയെ.. അതിനെ വിമർശിച്ചില്ലെങ്കിൽ നാം മനുഷ്യരല്ല തന്നെ.മാധ്യമ സുഹൃത്തിന്റെ വിശദീകരണത്തിൽ പ്രസ്തുത ദൃശ്യം ലൈവിൽ പോയെങ്കിലും പിന്നീട് പിൻ വലിച്ചതായി പറയുന്നുണ്ട്. ചെയ്തത് ശരിയായിരുന്നില്ല എന്ന് തോന്നിയിട്ടാണോ പിൻവലിച്ചത് ? ആണെങ്കിൽ നല്ല കാര്യം. പിന്നെ അധികം ന്യായങ്ങൾ പറഞ്ഞും തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടു നൽകിയും അപഹാസ്യമാകാതിരിക്കുന്നതാണ് മാന്യത.
പൊതു ശൈലി വിമർശിക്കപ്പെടണം
മാധ്യമ പ്രവർത്തനം മറ്റു പല തൊഴിലിനെക്കാളും ഉത്തരവാദിത്വമുള്ളതും ഭാരിച്ചതുമാണെന്ന് കരുതുന്നയാളാണ് ഞാൻ. ഉത്തരവാദിത്വം ധീരമായി നിർവഹിക്കുന്ന എല്ലാ മാധ്യമ പ്രവർത്തകരോടും ബഹുമാനമേയുള്ളൂ. റേറ്റിംഗിനും ,കൂലിക്കും വേണ്ടി മാത്രം മാധ്യമ പ്രവർത്തനത്തെ കണക്കാക്കുകയും മനുഷ്യത്വം മാറ്റിവെയ്ക്കുകയും ചെയ്യുന്നവർ സത്യസന്ധവും മനുഷ്യത്വപരവുമായ മാധ്യമ പ്രവർത്തനത്തെത്തന്നെയാണ് പരിക്കേൽപിക്കുന്നത്. കഴിഞ്ഞ പോസ്റ്റിൽ ' ദുരന്തങ്ങൾ ഉത്സവങ്ങളല്ല' എന്നു പറഞ്ഞത് നമ്മുടെ മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്ത പൊതു ശൈലി വിമർശിക്കപ്പെടണം എന്നതുകൊണ്ടാണ്.
ഓഖി ദുരന്തം ആഘോഷമാക്കി
തൃശ്ശൂർ പൂരം റിപ്പോർട്ട് ചെയ്യുന്ന ആവേശത്തോടെ 'ഓഖി' ദുരന്തം റിപ്പോർട്ടു ചെയ്യാൻ മനുഷ്യത്വമുള്ളവർക്കാവുമോ ? വേദനയിലും ആശങ്കയിലും പാതി മരിച്ചു കഴിഞ്ഞ മനുഷ്യരുടെ മുന്നിൽ നിന്നും ലൈവ് ചെയ്യുമ്പോൾ പാലിക്കേണ്ട മിനിമം മര്യാദകൾ റേറ്റിംഗിനെ ബാധിക്കുമെന്ന് തെറ്റിദ്ധരിച്ച് മാറ്റിവെക്കണോ. ? ഒരു ദുരന്തം വരുമ്പോൾ ഒരാഴ്ചക്കുള്ള വിഭവം കിട്ടിയെന്ന പോലെ സന്തോഷവും ആവേശവും പ്രതിഫലിക്കുന്ന റിപ്പോർട്ടിംഗ് ശൈലി ആശാസ്യമാണോ ? ആശങ്കയിൽ കഴിയുന്ന ഒരു സമൂഹത്തെ തീ പിടിപ്പിക്കുന്ന രീതിയിലാണോ റിപ്പോർട്ടിംഗ് നടത്തേണ്ടത് ?മാധ്യമ പ്രവർത്തകർ സ്വയം വിമർശനപരമായി പരിശോധിക്കണമെന്നാണെന്റെ പക്ഷം.
ദുരന്തമുഖത്ത് മനുഷ്യപ്പറ്റില്ലാതെ
വേളാങ്കണ്ണിയിൽ സുനാമി ദുരന്തം വിതച്ചപ്പോൾ, ചുറ്റുമുയരുന്ന ഭ്രാന്തൻ തിരമാലകൾക്ക് നടുവിൽ പള്ളിയിൽ കുടുങ്ങിപ്പോയ ഒരാളുടെ ചാർജ് തീരാറായ മൊബൈൽ ഫോണിലേക്ക് വിളിച്ച് ഒരു ചാനൽ ലൈവ് നടത്തിയത് ഓർക്കുന്നു. അന്ന് ചാനൽഅവതാരകന്റെ മനുഷ്യപ്പറ്റില്ലാത്ത വാർത്താവതരണം കേട്ട് ദുരന്തമുഖത്ത് കുടുങ്ങിപ്പോയ ആ പാവം പൊട്ടിത്തെറിക്കുകയുണ്ടായി. അവതാരകന് ദുരന്തമുഖത്ത് നിൽക്കുന്ന മനുഷ്യൻ ഒരു വാർത്ത മാത്രമാണ്. പക്ഷെ ആ മനുഷ്യൻ ആരുടെയൊക്കെയോ കണ്ണീർ തുടയ്ക്കേണ്ട ഒരാളാണ്. മരണത്തിന്റെ മുന്നിൽ നിൽക്കുന്ന ഒരാളോട് സംസാരിക്കേണ്ടി വരുമ്പോൾ ഒരിത്തിരി മനുഷ്യപ്പറ്റോടുകൂടി വേണമെന്ന് ചിന്തിക്കാൻ കഴിയാത്തത് അദ്ഭുതകരമാണ്. അവിശ്വസനീയമാണ്. ദുരന്തമാണ്...
ആക്രമണത്തിന്റെ ക്ലൈമാക്സ് എങ്ങനെയുണ്ടായിരുന്നു.?
ബോംബെയിലെ താജ് ഹോട്ടൽ ആക്രമണ സമയത്ത് ഏറെ നേരത്തെ വാർത്താ വിശകലനങ്ങൾക്ക് ശേഷം അവസാനം ഒരു ചാനൽ അവതാരക സംഭവസ്ഥലത്തുള്ള ചാനൽ ലേഖകനോട് ലൈവിൽ ചോദിച്ചത് " ... പറയൂ , ആക്രമണത്തിന്റെ ക്ലൈമാക്സ് എങ്ങനെയുണ്ടായിരുന്നു.? " എന്നാണ്. അനന്തരം മനുഷ്യരുടെ ചോരയുണങ്ങാത്ത മണ്ണിൽ നിന്നും ലേഖകൻ "ക്ലൈമാക്സ്" വിശദീകരിച്ചു തുടങ്ങി. അതീവ സന്തോഷവതിയായ അവതാരക, മനുഷ്യനെ പച്ചക്ക് വെടിവെച്ചു കൊന്നതിന്റെ ക്ലൈമാക്സ് അന്വേഷിക്കുമ്പോൾ നാമേത് യുഗത്തിലാണ് ജീവിക്കുന്നത് ?
അതിര് വിടുന്ന ഹീനമായ മത്സരം
കുറച്ച് മുമ്പ് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനം നടക്കുമ്പോൾ സ്വർണക്കപ്പ് തവിടു പൊടിയായ ഒരു സംഭവമുണ്ടായി. കപ്പ്നേടിയ ടീമിൽ നിന്നും അത് ചാനൽ സ്റ്റുഡിയോയിലെത്തിച്ച് ചർച്ച നടത്താനുള്ള മാധ്യമ പ്രവർത്തകരുടെ പിടിവലിക്കിടയിൽ കപ്പ് രണ്ട് കഷണമായി പൊട്ടിവീണതായിരുന്നു പിറ്റെ ദിവസത്തെ പ്രധാന പത്ര വാർത്ത . ഇങ്ങനെയൊക്കെ പെരുമാറുന്നത് അഭിമാനകരമായാണോ മാധ്യമ പ്രവർത്തകർ കരുതുന്നത് ?വെട്ടുക്കിളിക്കൂട്ടമെന്ന പോലെ പാഞ്ഞടുക്കാതെയും കയ്യാങ്കളി കൂട്ടാതെയും ഈ തൊഴിൽ ചെയ്യാനാവില്ലേ ?
ദൃശ്യമാധ്യമങ്ങൾ സജീവമായതോടെ ഒരു തരം കഴുത്തറപ്പൻ മത്സരം വളർന്നു വന്നിട്ടുണ്ട്. റേറ്റിംഗ് മാത്രം അടിസ്ഥാനമാകുമ്പോൾ മത്സരം അതിരുവിടുകയും ചിലപ്പോൾ ഹീനമാവുകയും ചെയ്യും . കേട്ടപാതി തെറ്റായ വാർത്ത കൊടുക്കുന്നതിൽ തെറ്റില്ലെന്നും പിന്നീട് വ്യക്തത വരുമ്പോൾ ആദ്യം പറഞ്ഞത് മറക്കാമെന്നുമുള്ള നില വരും.
മനുഷ്യത്വം ഉയർത്തിപ്പിടിക്കാനാവണം
ഓക്സിജൻ മാസ്കിനിടയിലേക്ക് മൈക്ക് തിരുകിയായാലും നമ്മൾ മുന്നിലെത്തണമെന്ന് തോന്നും . ഇതൊരു പ്രതിസന്ധിയാണ്, സമകാലിക മാധ്യമ പ്രവർത്തനം അഭിമുഖീകരിക്കുന്ന പ്രതിസന്ധി.ഏത് പ്രതിസന്ധിയിലും മനുഷ്യത്വം ഉയർത്തിപ്പിടിക്കാനായില്ലെങ്കിൽ അതാണ് വലിയ ദുരന്തം.ഭീകരാക്രമണത്തിന്റെ ക്ലൈമാക്സ് ചോദിക്കുമ്പോഴും മാസ്കിനിടയിലേക്ക് മൈക്ക് തിരുകുമ്പോഴും മനുഷ്യർ കടലിൽ മുങ്ങിത്താഴുന്ന നേരത്ത് വാഴ വെട്ടുമ്പോഴും നമുക്ക് ഇല്ലാതെ പോകുന്നതും മനുഷ്യത്വം തന്നെയാണ്.അത്യന്തം സവിശേഷമായ തൊഴിൽ ചെയ്യാൻ നിയോഗിക്കപ്പെട്ടവരാണ് മാധ്യമ പ്രവർത്തകർ. തീർത്തും പ്രതികൂലമായ സാഹചര്യത്തിലും , ജീവൻ പണയം വെച്ചുമൊക്കെ ജോലി ചെയ്യേണ്ടി വരുന്നവരാണവർ.
കാറൽ മാർക്സായാലും അത് തെറ്റാണ്
ദുരന്തങ്ങളും അപകടങ്ങളുമൊക്കെ റിപ്പോർട്ടു ചെയ്യേണ്ടി വരുന്നവർ .... ഇതെല്ലാം ചെയ്യുമ്പോഴും മനുഷ്യരായിരിക്കുന്നത് ,മനുഷ്യത്വമുള്ളവരായിരിക്കുന്നത് എക്കാലവും മാധ്യമ പ്രവർത്തകർക്ക് അഭിമാനിക്കാൻ വക നൽകും.കഴുത്തറുപ്പൻ മത്സരത്തിന്റെ റേറ്റിംഗ് മേളകളിൽ മാറ്റുരയ്ക്കാനായി അങ്കത്തട്ടിലിറങ്ങുമ്പോൾ മനസാക്ഷിയും മനുഷ്യത്വവുമൊക്കെ കടലിലെറിയുന്നുവെങ്കിൽ കഷ്ടമെന്നല്ലാതെന്തു പറയാൻ.NB. മാധ്യമ സുഹൃത്തിന്റെ വിശദീകരണക്കുറിപ്പിന്റെ അവസാന ഭാഗത്ത് മേൽപറഞ്ഞ ദൃശ്യമെടുത്ത മാധ്യമ പ്രവർത്തകൻ ഇടതുപക്ഷക്കാരനാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. സുഹൃത്തെ, അപ്പണി ചെയ്തത് കാറൽ മാർക്സായാലും അത് തെറ്റാണ് , മനുഷ്യത്വമില്ലായ്മയാണ് , വലിയ തെറ്റാണ് എന്ന് ആയിരം വട്ടം ആവർത്തിക്കും.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം
എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്