ഇന്ധന വില കൂടാൻ കാരണം കേരള മന്ത്രി; എല്ലായിടത്തും തീവ്രവാദികൾ, തീവ്രവാദികൾക്കിടയിൽ സിപിഎമ്മുകാരും!
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വർധിക്കാൻ കാരണം കേരളത്തിലെ മന്ത്രിയെന്ന് ബിജെപി നേതാവ് എംടി രമേശ്. പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ വേണ്ടി അവയെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നെന്നും ഇതിനെ തോമസ് ഐസക് മാത്രമാണ് എതിര്‍ത്തത്. ഈ നിലപാടാണ് ഇന്ന് ഇന്ധന വില വർധിക്കാൻ കാരണമെന്നാണ് ബിജെപി നേതാവിന്റെ ആരോപണം. സംസ്ഥാനത്തെ മാധ്യമങ്ങളിലും രാഷ്ട്രീ പാര്‍ട്ടികളിലും തീവ്രവാദികൾ നുഴഞ്ഞ് കയറിയിട്ടുണ്ടെന്നും എംടി രമേശ് കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. ഏപ്രിൽ 16ന് നടന്നത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തൾ വളച്ചൊടിക്കാനും തമസ്ക്കരിക്കാനും ശ്രമിക്കുന്നത് മാധ്യമമേഖലകളിൽ നുഴഞ്ഞ് കയറിയിട്ടുള്ള തീവ്രവാദികളാണെന്നും ബിജെപി നേതാവ് എംടി രമേശ് വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഗൗരവപുർവ്വം തന്നെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദികൾ നുഴഞ്ഞ് കയറി
സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന വാര്‍ത്തകള്‍ക്കു പിന്നില്‍ മാധ്യമപ്രവർത്തകർക്കിടയിൽ നുഴഞ്ഞ് കയറിയ ചിലരാണെന്നും എംടി രമേശ് വ്യക്തമാക്കി. കത്വയിലെ പെൺകുട്ടിക്ക് വേണ്ടി കേരളത്തിന്റെ തെരുവിലിറങ്ങിയവർ കലാപം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്താന്‍ ശ്രമിച്ച സംഭവത്തിലെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കണം. നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും എംടി രമേശ് പറഞ്ഞു.
തീവ്രവാദികളിൽ സിപിഎം പ്രവർത്തകരും
ഹർത്താലിന്റെ മറവിൽ അക്രമം കാണിച്ച തീവ്രവാദികൾക്കിടയിൽ സിപിഎം പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ മാത്രം ഒതുക്കുന്നത് ദുരൂഹമാണെന്നും കേസില്‍ ആര്‍എസ്എസിനെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം ആരോപിച്ചു. ആധിൽ എ എക്സ് എന്ന ശ്രീലങ്കയിലെ ഐസിസ് അനുകൂല സംഘടന തയ്യാറാക്കിയ പോസ്റ്ററുകളാണ് കശ്മീരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ്പ് വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയിലെ തീവ്രവാദ സംഘടന
കേരളത്തിലെ എസ്ഡിപിഐ പോലുള്ള സംഘടകൾക്ക് ശ്രീലങ്കയിലെ ഐസിസുപോലുള്ള സംഘടനയുമായി എന്താണ് ബന്ധമെന്ന് അന്വേഷിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും എംടി രമേശ് ആരോപിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി എന്‍ ഐ എയ്ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശ്രീലങ്കയില്‍ നടന്ന വംശീയ കലാപത്തില്‍ ഈ സംഘടനയ്ക്കുള്ള ബന്ധം തെളിയിക്കപ്പെട്ടതാണ് തീവ്രവാദ ബന്ധമുള്ളതിനാല്‍ ആധില്‍ എ എക്‌സ് എന്ന് സംഘടനയുടെ ഫെയ്‌സ്ബുക്ക് പേജ് അടക്കമുള്ളവ ഇന്റർപോൾ അടച്ചു പൂട്ടിയതാണ് എന്നിട്ടും ഇവരുമായുള്ള കേരള ബന്ധം അന്വേഷിക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നടന്നത് വ്യാപക അക്രമം
കത്വയിൽ മരണപ്പെട്ട പെൺകുട്ടിക്ക് വേണ്ടി നടത്തിയ ഹർത്താലിൽ വ്യാപക അക്രമമായിരുന്നു നടന്നത്. അപ്രഖ്യാപിത ഹർത്താലിൽ പോലീസ് സ്റ്റേഷൻ ആക്രമിക്കാനും വാഹനങ്ങൾ തടയാനും ആഹ്വാനം ചെയ്തുമുള്ള വാട്സ് ആപ്പ് സന്ദേശങ്ങൾ പോലീസിന് ലഭിച്ചിരുന്നു. മുഖ്യപ്രതി അമർനാഥ് അടക്കമുള്ള അഞ്ച് പേരെ പോലീ്സ് നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഹർത്താൽ ആഹ്വാനം അക്രമങ്ങളിലേക്കു വഴിതിരിച്ചുവിട്ട വിവിധ ശബ്ദ സന്ദേശങ്ങൾ സംബന്ധിച്ച് അന്വേഷണം തുടങ്ങിയിരുന്നു. വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസിന്റെ കണ്ടെത്തൽ. തിരൂരിലും മഞ്ചേരിയിലും ഹർത്താൽ ദിവസം പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചു പ്രകടനം നടത്തിയതു സർക്കാർ ഗൗരവമായി കാണുന്നുണ്ട്. അറസ്റ്റിലായവരെ ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ അക്രമ കേസുകളിലും പ്രതി ചേർക്കാനാണു പോലീസ് നീക്കം.