മുസ്ലീം സംഘടനകൾക്കെതിരെ ആഞ്ഞടിച്ച് എംഎ ബേബി; കമ്മ്യൂണിസ്റ്റ് വിരുദ്ധത, ആർഎസ്എസിനെ നേരിടാനാകില്ല!
തിരുവനന്തപുരം: എല്ലാത്തരം മനുഷ്യരും ചേരുന്ന വിശാലമായ ജനാധിപത്യ പ്രസ്ഥാനത്തിനെ ആര്‍എസ്എസിനെ തടഞ്ഞുനിര്‍ത്താനാകൂവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പർ എംഎ ബേബി. മുസ്ലിം സംഘടനകളും ദളിത് വാദികളും തങ്ങളാണ് സംഘപരിവാരത്തെ ചെറുക്കുകയെന്ന് ധരിച്ചുവശായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മതന്യൂനപക്ഷങ്ങളും പിന്നാക്ക ജാതിക്കാരും സ്വത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിച്ചാലും ആര്‍എസ്എസ് രാഷ്ട്രീയത്തെ നേരിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ശക്തവും നിര്‍ണായകവുമായ ഇടതുപക്ഷം കേന്ദ്രസ്ഥാനത്തില്ലാതായപ്പോഴാണ് ബിജെപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാനായത്. പശ്ചിമബംഗാളില്‍ സിപിഎമ്മിന് ഉണ്ടായ തിരിച്ചടിയാണ് ഇതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ഇടത് പക്ഷത്തെ തകർത്തത്
പശ്ചിമബംഗാളിലെ ഇടതുപക്ഷത്തെ തകര്‍ക്കലിന് ചില മുസ്ലിം,ദളിത്, ഇടത് തീവ്രവാദ സംഘടനകള്‍ കൈയാളായെന്നതും മറക്കാനാവില്ലെന്ന് എംഎ ബേബി കൂട്ടിച്ചേർത്തു.
മുസ്ലീങ്ങൾ ആർഎസ്എസിന്റെ വടിവാളാകുന്നു
കേരളത്തിലെ കോളെജുകളിലും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലും ഹൈദരാബാദിലെ കേന്ദ്രസര്‍വകലാശാലയിലും തുടങ്ങി പല ക്യാംപസുകളിലും ആര്‍എസ്എസിനെതിരെ പൊരുതുന്ന ഇടതുപക്ഷ സംഘടനകള്‍ക്കെതിരെ വിരുദ്ധരുടെ വടിവാളാകുന്നത് ചില മുസ്ലിം സംഘടനകളാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധത
മതന്യൂനപക്ഷങ്ങളുടെ നവീകരണ ശ്രമങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിന്തുണക്കുമെന്ന് പറയുമ്പോള്‍ ചില ന്യൂനപക്ഷ സംഘടനകളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയെ കാണാതിരിക്കാനുമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹിന്ദുത്വ വാദത്തിൽ നിന്നും മോചനം
കമ്മ്യൂണിസ്റ്റുകാരെ തകര്‍ത്തിട്ടുവേണോ മുസ്ലിം സംഘടനകള്‍ക്ക് ഹിന്ദുത്വ വാദത്തില്‍ നിന്നും മോചനം നേടാനുളള രാഷ്ട്രീയ പ്രസ്ഥാനമുണ്ടാക്കാനെന്ന് ഇത്തരം സംഘടനകൾ ആലോചിക്കുന്നത് നല്ലതായിരിക്കുമെന്നും എംഎ ബേബി പറഞ്ഞു.
വിശാലമായ ജനാധിപത്യ പ്രസ്ഥാനം
എല്ലാതരം മനുഷ്യരും ചേരുന്ന വിശാലമായ ജനാധിപത്യ പ്രസ്ഥാനത്തിനെ ആര്‍എസ്എസിനെ തടഞ്ഞുനിര്‍ത്താനാവൂ എന്ന് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
ആർഎസ്എസിന് വളമാകും
വ്യത്യസ്ത സ്വത്വവാദികളുടെ കൂട്ടുകെട്ടിന് ആര്‍എസ്എസിന് വളമാകാനെ പറ്റൂ എന്നും മാധ്യമം ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിൽ എംഎ ബേബി പറഞ്ഞു.