മധുവിന്റെ സഹോദരി ചന്ദ്രിക ഇനി പോലീസിൽ.. മധുവിനെ തല്ലിക്കൊന്ന അതേ ദിവസം തന്നെ ആ സന്തോഷം!
തിരുവനന്തപുരം: അട്ടപ്പാടിയില്‍ വെറിപിടിച്ച ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവെന്ന ആദിവാസി യുവാവിനെ കേരളം മറന്ന് കാണില്ല. കഴിഞ്ഞ മാസം 22ാം തിയ്യതിയാണ് മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം മധുവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. മധു കൊല്ലപ്പെട്ട് കൃത്യം ഒരുമാസം കഴിയുന്ന ദിവസം മധുവിന്റെ കുടുംബത്തിലേക്ക് ഒരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.
മധുവിന്റെ സഹോദരി ചന്ദ്രികയ്ക്ക് പോലീസ് സേനയിലേക്കുള്ള പിഎസ്സി റാങ്ക് പട്ടികയില്‍ ഇടം ലഭിച്ചിരിക്കുന്നു. അഞ്ചാം റാങ്കുകാരിയായാണ് ചന്ദ്രിക റാങ്ക് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇതോടെ ചന്ദ്രികയ്ക്ക് ജോലി ഉറപ്പായിരിക്കുകയാണ്.
മധുവിന്റെ കൊലപാതകം
മാനസിക വിഭ്രാന്തിയുള്ള മധു അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പമായിരുന്നില്ല താമസം. കാട്ടിലെ ഗുഹയായിരുന്നു മധുവിന്റെ വീട്. വീടുവിട്ടിറങ്ങിയ മധു ആദ്യമൊക്കെ വല്ലപ്പോഴും ഭക്ഷണത്തിന് വേണ്ടിയെങ്കിലും തിരികെ പോകുമായിരുന്നു. പിന്നെപ്പിന്നെ അതുമില്ലാതായി. ഒരുനാള്‍ പേ പിടിച്ച ആള്‍ക്കൂട്ടം മധുവിനെ കള്ളനെന്ന് മുദ്രകുത്തി തല്ലിക്കൊല്ലുകയും ചെയ്തു. മധുവിന്റെ മരണത്തിന് പിന്നാലെ ആ കുടുംബം കഷ്ടപ്പാടിലും പട്ടിണിയിലുമാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ മധുവിന്റെ കുടുംബത്തില്‍ അത്തരം പ്രശ്നങ്ങളില്ലെന്ന് വെളിപ്പെടുത്തി എംബി രാജേഷ് എംപി രംഗത്ത് വന്നിരുന്നു. കുടുംബവും ഇത്തരം കഥകള്‍ നിഷേധിച്ചിരുന്നു.
ചന്ദ്രിക പോലീസിലേക്ക്
അതിനിടെയാണ് വലിയൊരു ആശ്വാസമായി മധുവിന്റെ സഹോദരി ചന്ദ്രികയ്ക്ക് പോലീസില്‍ ജോലിക്ക് വഴിയൊരുങ്ങിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ആദിവാസികള്‍ അടക്കമുള്ള പിന്നോക്കക്കാര്‍ക്ക് വേണ്ടിയുള്ള പിഎസ്സിയുടെ പ്രത്യേക നിയമന പട്ടികയിലാണ് ചന്ദ്രിക ഇടം പിടിച്ചിരിക്കുന്നത്. പാലക്കാട്ടേക്കുള്ള വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരുടെ വിഭാഗത്തില്‍ അഞ്ച് ഒഴിവുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അഞ്ചാം റാങ്കുകാരിയായ ചന്ദ്രികയ്ക്ക് പോലീസില്‍ നിയമനം ഉറപ്പായിരിക്കുകയാണ്. ആകെ 99 പേരാണ് റാങ്ക് ലിസ്റ്റില്‍ ഉള്ളത്. പാലക്കാട് നിന്നുള്ള അപേക്ഷകര്‍ 172 പേര്.
വേദനയോടെ അഭിമുഖത്തിൽ
അട്ടപ്പാടിയില്‍ വെച്ച് പിഎസ്സിയുടെ ഇന്റര്‍വ്യൂവിന് എത്തിയപ്പോഴാണ് മധു കൊല്ലപ്പെട്ട വിവരം ചന്ദ്രിക അറിയുന്നത്. കടുത്ത വേദന കടിച്ചമര്‍ത്തി ചന്ദ്രിക അഭിമുഖത്തില്‍ പങ്കെടുക്കുമ്പോള്‍ മധുവിന്റെ മൃതദേഹം അഗളി ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചിരുന്നു. വേഗത്തില്‍ അഭിമുഖം പൂര്‍ത്തിയാക്കി ചന്ദ്രിക വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കായിക പരീക്ഷയും വിജയകരമായി പൂര്‍ത്തായാക്കിയ ചന്ദ്രികയ്ക്ക് അഭിമുഖത്തില്‍ 51 മാര്‍ക്കാണ് ഉള്ളത്. റാങ്ക് ലിസ്റ്റില്‍ ഒന്നാമതുള്ളയാള്ക്ക് ലഭിച്ചത് 54 മാര്‍ക്കാണ്. എസ്എസ്എല്‍സി ജയിച്ചവരുടെ വിഭാഗത്തിലാണ് ചന്ദ്രിക അടക്കമുളളവര്‍ ഉള്‍പ്പെടുന്നത്. വനിതാ പോലീസ് ഓഫീസറുടെ ശമ്പള നിരക്ക് 22,200-48,000 ആണ്.
ജോലി പകരമാവില്ല, എങ്കിലും
പ്രത്യേക നിയമനമാണെങ്കിലും പോലീസ് സേനയിലെ സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യവും ചന്ദ്രിക അടക്കമുള്ളവര്‍ക്ക് ലഭിക്കും. ഏപ്രില്‍ അഞ്ചിനുള്ളില്‍ അഡൈ്വസ് മെമ്മോ ലഭിക്കും. അങ്കണവാടിയിലെ തുച്ഛമായ വരുമാനം കൊണ്ടാണ് അമ്മയും സഹോദരിയും കുടുംബവും കഴിയുന്നതെന്ന് ചന്ദ്രിക പറയുന്നു. മധുവിന്റെ മരണത്തിന് ഈ ജോലി ഒരിക്കലും പകരമാവില്ല. എങ്കിലും ഒരു സര്‍ക്കാര്‍ ജോലി കുടുംബത്തിന് വലിയ ആശ്വാസമാണെന്ന് ചന്ദ്രിക പറയുന്നു. മധുവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബത്തിനൊപ്പം നിന്നവര്‍ക്കെല്ലാം ചന്ദ്രിക നന്ദി പറയുന്നു. വിവാഹിതായ ചന്ദ്രികയ്ക്ക് ഒരു മകളാണ് ഉള്ളത്. ഭര്‍ത്താവ് മുരുകന് മണ്ണാര്‍ക്കാട് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിലെ ജീവനക്കാരനാണ്.
വാതിൽ ചവിട്ടിത്തുറന്ന് മകളുടെ നെഞ്ചിൽ രാജൻ കത്തി കുത്തിയിറക്കി! മലപ്പുറത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല
പട്ടിക്കാഷ്ഠത്തിന് നടുവിൽ ലസ്സി നിർമ്മാണം! ഉപയോഗിക്കുന്നത് കക്കൂസ് വെള്ളം! പുഴുവരിക്കുന്ന ഇടം..