മധുവിന്റെ കൊലപാതകം പോലീസ് അട്ടിമറിക്കുന്നു! ക്രൂര മര്‍ദനം നേരില്‍ കണ്ട സ്ത്രീകളുടെ മൊഴിയെടുത്തില്ല
അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിനെ മോഷ്ടാവെന്ന് ആരോപിച്ചാണ് ഒരുകൂട്ടം ആളുകള്‍ തല്ലിക്കൊന്നത്
അട്ടപ്പാടി: ആദിവാസി യുവാവ് മധുവിനെ നാട്ടുകൂട്ടം ക്രൂരമായി മര്‍ദിച്ച് കൊന്ന സംഭവം കേരളത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവമാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേസ് വേണ്ട രീതിയിലല്ല മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
മധുവിനെ മര്‍ദിക്കുന്നതിന് ദൃക്സാക്ഷികളായ രണ്ടു സ്ത്രീകളുടെ മൊഴി ഇതുവരെ എടുക്കാതെ പോലീസ് കേസ് അട്ടിമറിക്കുകയാണെന്നാണ് ആരോപണം. ഇതോടെ സര്‍ക്കാരും പോലീസും ഒരുപോലെ കുടുങ്ങിയിരിക്കുകയാണ്. കേസ് മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും പഴുതുകളടച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുമെന്നുമാണ് സര്‍ക്കാരിന്റെ വാദം.
അവര്‍ തല്ലിക്കൊന്നു
അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിനെ മോഷ്ടാവെന്ന് ആരോപിച്ചാണ് ഒരുകൂട്ടം ആളുകള്‍ തല്ലിക്കൊന്നത്. ഇയാള്‍ താമസിക്കുന്ന ഗുഹയില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന ശേഷമായിരുന്നു മര്‍ദനം. തുടര്‍ന്ന് പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാനസിക വിഭാന്ത്രിയുള്ളതിനാല് ദീര്‍ഘകാലമായി ഇയാള്‍ വീട്ടിലേക്ക് വരാറില്ലെന്നും കാട്ടില്‍ തന്നെയായിരുന്നു താമസമെന്നും ഇയാളുടെ അമ്മ പറഞ്ഞിരുന്നു. അതേസമയം മധുവിന് കാട്ടിലേക്കുള്ള വഴി കാണിച്ച് കൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരായിരുന്നു. എന്നാല്‍ ഇവര്‍ പിന്നീട് ഇത് നിഷേധിച്ചിരുന്നു. 16 പേരെയാണ് മധുവിന്റെ കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ മധുവിനെ മര്‍ദിച്ചെന്ന് കണ്ടെത്തിയ എട്ട് പേര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചത്. അതേസമയം കേസില്‍ ഉന്നതര്‍ ഇടപെടുന്നുണ്ടെന്നും സൂചനയുണ്ട്.
പോലീസിന്റെ മെല്ലെപ്പോക്ക്
പോലീസിന്റെ അന്വേഷണ രീതി ശരിയല്ലെന്ന് മധുവിന്റെ ബന്ധുക്കള്‍ തന്നെ ആരോപിക്കുന്നുണ്ട്. മധുവിനെ ക്രൂരമായി മര്‍ദിക്കുന്നത് കണ്ട രണ്ട് സ്ത്രീകളുടെ മൊഴി എന്തുകൊണ്ട് രേഖപ്പെടുത്തുന്നില്ല എന്ന ചോദ്യം ഇവര്‍ ഉന്നയിക്കുന്നു. എന്നാല്‍ ഇതിന് കൃത്യമായ ഉത്തരം നല്കാന് പോലീസിന്സാധിച്ചിട്ടില്ല. അതേസമയം മൊഴി രേഖപ്പെടുത്താത്തത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഇവരുടെ മൊഴി പ്രതികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങികൊടുക്കുന്നതിന് നിര്‍ണായകമാണ്. ഇതറിഞ്ഞിട്ടും പോലീസ് തണുത്ത സമീപനമാണ് സ്വീകരിക്കുന്നത്. ഈ സാക്ഷികളെ എന്തുകൊണ്ട് അവഗണിക്കുന്നുവെന്ന ചോദ്യവുമായി മധുവിന്റെ അമ്മ മല്ലിയും സഹോദരി ചന്ദ്രികയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അഗളിയില്‍ താമസിക്കുന്ന കുടുംബശ്രീ കോഡിനേറ്റര്‍മാരുടെ മൊഴികളാണ് രേഖപ്പെടുത്താനുള്ളത്.
അപേക്ഷ നല്‍കിയിട്ടും നടപടിയില്ല
ഈ രണ്ടു സ്ത്രീകളുടെയും മൊഴി രേഖപ്പെടുത്തണമെന്ന് മധുവിന്റെ അമ്മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കിയതാണ്. എന്നാല്‍ പോലീസ് ഇതിനോട് പ്രതികരിച്ചില്ല. തുടര്‍ന്നാണ് ഹ്യൂമന്‍ റൈറ്റ്സ് ലോ നെറ്റ്വര്‍ക്ക് അഭിഭാഷക വഴി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. മധുവിന്റെ ഉടുമുണ്ട് അഴിച്ച് കൈകള്‍ കെട്ടി നാട്ടില്‍ കൊണ്ടുവരുന്ന സംഭവം ഇവര്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഇത് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മധുവിനെ ഇവര്‍ എല്ലാവരും ചേര്‍ന്ന് മര്‍ദിക്കുന്നതും ഇവര്‍ കണ്ടിരുന്നു. എന്നാല്‍ മൊഴിയെടുക്കണം എന്ന് ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടില്ല. അതേസമയം മധുവിന്റെ സഹോദരി ചന്ദ്രികയ്ക്ക് പോലീസില്‍ ജോലി ലഭിച്ചിട്ടുണ്ട്. പിഎസ്സിയുടെ പ്രത്യേക നിയമന പട്ടികയിലാണ് ചന്ദ്രിക ഇടംപിടിച്ചിരിക്കുന്നത്. ഇതില്‍ പാലക്കാട്ടേക്കുള്ള വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരുടെ വിഭാഗത്തില്‍ അഞ്ചു ഒഴിവുകളുള്ളതിനാലാണ് ചന്ദ്രികയ്ക്ക് നിയമനം ഉറപ്പായിരിക്കുന്നത്.
മധുവിന്റെ സഹോദരി ചന്ദ്രിക ഇനി പോലീസിൽ.. മധുവിനെ തല്ലിക്കൊന്ന അതേ ദിവസം തന്നെ ആ സന്തോഷം!
കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്: മാര്‍ച്ച് 31 നകം മറുപടി നല്‍കണം
രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തേരോട്ടം, മായാവതിയും അഖിലേഷും കാവിക്കാറ്റില്‍ തകര്‍ന്നു!