'തരംപോലെ കുപ്പായം മാറുന്നവർ'.. ബിജെപി എംഎൽഎയുടെ ഘർവാപ്പസിക്കെതിരെ കലാപം
ഭോപ്പാല്‍: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെ വീണതിന് പിറകേ മധ്യപ്രദേശിലേക്കാണ് രാജ്യം ഉറ്റ് നോക്കുന്നത്. അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ വന്‍ ഭൂരിപക്ഷം അവകാശപ്പെടാനില്ല. ബിഎസ്പിയുടേയും സ്വതന്ത്രരുടേയും അടക്കം പിന്‍ബലത്തിലാണ് കമല്‍നാഥിന്റെ ഭരണം.
എന്നാല്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം സഭയില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത് കമല്‍നാഥിന് ആശ്വാസമായിരിക്കുകയാണ്. അതേസമയം സംഭവം കോണ്‍ഗ്രസിന് തലവേദനയുമായിരിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരാണ് പാര്‍ട്ടിക്കുളളില്‍ കലാപമുയര്‍ത്തിയിരിക്കുന്നത്.
കോൺഗ്രസിനൊപ്പം ബിജെപി എംഎൽഎമാർ
മധ്യപ്രദേശ് നിയമസഭയില്‍ ക്രിമിനല്‍ ഭേദഗതി ബില്ലിന്മേലുളള വോട്ടെടുപ്പിലാണ് രണ്ട് ബിജെപി എംഎൽഎമാർ കോൺഗ്രസ് സർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. ഘര്‍വാപ്പസി എന്നാണ് ഈ നടപടിയെ എംഎല്‍എമാര്‍ വിശേഷിപ്പിച്ചത്. എംഎല്‍എമാരായ നാരായണ്‍ ത്രിപാഠിയും ശരത് കൗളുമാണ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തത്. രണ്ട് പേരും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയവരാണ്. അവര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ.
കോണ്‍ഗ്രസിനുളളില്‍ അതൃപ്തി
എന്നാല്‍ ബിജെപി എംഎല്‍എമാര്‍ തങ്ങളുടെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിലും പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ ശ്രമം നടത്തുന്നതിലും കോണ്‍ഗ്രസിനുളളില്‍ അതൃപ്തി ഉണ്ടാക്കിയിരിക്കുകയാണ്. ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാരാണ് എതിര്‍പ്പുയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്. തരം പോലെ രൂപം മാറുന്നവര്‍ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി എംഎല്‍എമാരെ വിശേഷിപ്പിച്ചിരിക്കുന്നത്.
തരം പോലെ വേഷം മാറൽ
കോണ്‍ഗ്രസ് നേതാവ് ശ്രീകാന്ത് ചതുര്‍വേദി ബിജെപി എംഎല്‍എയായ നാരായണ്‍ ത്രിപാഠിക്കെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ത്രിപാഠി ഇത് എട്ടാമത്തെ തവണയാണ് കളം മാറിക്കളിക്കുന്നത് എന്ന് ചതുര്‍വേദി കുറ്റപ്പെടുത്തി. അദ്ദേഹമിപ്പോള്‍ തുറന്ന് കാട്ടപ്പെട്ടിരിക്കുകയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പാണ് ത്രിപാഠി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് എന്നും ചതുര്‍വേദി ഓര്‍മ്മപ്പെടുത്തി.
എതിർപ്പുമായി നേതാക്കൾ
2018 ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച ത്രിപാഠി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ചതുര്‍വേദിയെ തോല്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസിനെ കൂടാതെ ജനതാ ദളിലും സമാജ്വാദി പാര്‍ട്ടിയിലും ബിജെപിയിലും കയറി ഇറങ്ങിയ നേതാവാണ് ത്രിപാഠിയെന്നും ചതുര്‍വേദി കുറ്റപ്പെടുത്തി. മറ്റ് നേതാക്കള്‍ക്കൊപ്പം മൈഹാറില്‍ വാര്‍ത്താ സമ്മേളനം വിളിച്ച ചതുര്‍വേദി, ബിജെപിയില്‍ നിന്നും വരുന്ന ത്രിപാഠിയെ പാര്‍ട്ടിയില്‍ എടുക്കുന്നതിന് മുന്‍പ് പ്രാദേശിക നേതാക്കളുടെ അഭിപ്രായം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ടു.
അന്തിമ തീരുമാനം കമൽ നാഥ്
പാര്‍ട്ടി നേതൃത്വത്തെ തങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ ത്രിപാഠിയുടെ കാര്യത്തില്‍ തീരുമാനം എടുക്കും മുന്‍പ് തങ്ങളോട് കൂടി ആലോചിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. ബിജെപി അംഗത്വവും എംഎല്‍എ സ്ഥാനവും രാജി വെച്ചാല്‍ മാത്രമേ ത്രിപാഠിയെ കോണ്‍ഗ്രസിലെടുക്കാവൂ എന്നാണ് നേതാക്കളുടെ ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രി കമല്‍നാഥിനോടും നേതാക്കള്‍ ആവശ്യപ്പെടും. അതേസമയം ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കമല്‍നാഥാവും അന്തിമ തീരുമാനമെടുക്കുകയെന്ന് കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി വ്യക്തമാക്കി.