ഉത്തരവാദിത്ത ടൂറിസം 'കേരള മോഡല്‍' ഇനി മധ്യപ്രദേശിലും, ധാരണാപത്രം കൈമാറി
തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മേഖലയിലെ 'കേരള മോഡല്‍' മധ്യപ്രദേശില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച MoU മധ്യപ്രദേശ് ടൂറിസം-സാംസ്ക്കാരിക വകുപ്പ് മന്ത്രി ഉഷാ താക്കൂറുമായി കൈമാറിയതായി ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ. എല്‍ഡിഎഫ് സര്‍ക്കാര്‍ 2017ല്‍ രൂപീകരിച്ച ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനം ചെറിയ കാലയളവിനുള്ളില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിരവധി അന്താരാഷ്ട്ര-ദേശീയ അവാര്‍ഡുകളാണ് കഴിഞ്ഞ കാലങ്ങളില്‍ ഉത്തരവാദിത്ത ടൂറിസം രംഗത്തെ മികവിന് കേരള ടൂറിസം കരസ്ഥമാക്കിയത്. ധാരണാപത്രം കൈമാറുന്നതിനൊപ്പം ഈ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് പഠിക്കാന്‍ മധ്യപ്രദേശ് ടൂറിസം-സാംസ്ക്കാരിക വകുപ്പ് മന്ത്രി ഉഷാ താക്കൂറിന്റെ നേതൃത്വത്തിലുള്ള 13 അംഗ ഏഴ് ദിവസം കേരളത്തില്‍ പര്യടനം നടത്തും.
ധാരണാപത്ര പ്രകാരം പതിനാറിന പരിപാടിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന് മധ്യപ്രദേശില്‍ നടപ്പാക്കുന്നത്. കേരളത്തില്‍ നടപ്പാക്കിയിട്ടുള്ള ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ മധ്യപ്രദേശിനനുയോജ്യമായ നിലയില്‍ നടപ്പാക്കുക. ഉത്തരവാദിത്ത ടൂറിസത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തില്‍ സഹായം, പദ്ധതി നടപ്പാക്കുന്നതിനു വേണ്ടിയുള്ള മനുഷ്യവിഭവ ശേഷി തയ്യാറാക്കല്‍, പരിശീലന പരിപാടികള്‍, ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിലെ മാനദണ്ഡങ്ങള്‍, സുസ്ഥിര ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി അവിടെ ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ തേടല്‍, സാമൂഹ്യവും പാരിസ്ഥിതികവുമായ സുരക്ഷാമാനദണ്ഡങ്ങള്‍ രൂപീകരിക്കല്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ എന്നിവയുടെ തരം തിരിക്കലില്‍ സഹായം, ടൂറിസം ക്ലബുകളുടെ രൂപീകരണം, ശുചിമുറികള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ കേരള മാതൃക നടപ്പാക്കല്‍, അതത് ടൂറിസം കേന്ദ്രങ്ങളിലെ മനുഷ്യവിഭവ ശേഷി കണ്ടെത്തല്‍, പ്രാദേശികമായ കരകൗശല വിദ്യകള്‍ കണ്ടെത്തുകയും അവ സ്മരണികകളുടെ രൂപത്തില്‍ വിപണനം ചെയ്യുന്ന കേരള മാതൃക നടപ്പാക്കല്‍, ആഘോഷ വേളകളില്‍ ടൂറിസം പാക്കേജ് നടപ്പാക്കുക, ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷാപഠനവും ഓഡിറ്റും, സാമൂഹ്യടൂറിസം പദ്ധതിയിലെ ജീവനക്കാരുടെ പരിശീലനം, ടൂറിസം കേന്ദ്രങ്ങളിലെ പെരുമാറ്റ മാനദണ്ഡങ്ങള്‍ രൂപീകരിക്കല്‍ തുടങ്ങിയവയാണ് ചുമതലകള്‍.
കേരളത്തിൽ ഉത്തരവാദിത്ത ടൂറിസം ആരംഭിക്കുമ്പോൾ കേരളത്തിന് മുന്നിൽ മറ്റു മാതൃകകളില്ലായിരുന്നു. ഇപ്പോൾ കേരള ഉത്തരവാദിത്ത ടൂറിസത്തിനു കീഴിൽ 20,000 ലേറെ യൂണിറ്റുകളിലായി ചെറുകിട സംരംഭകർ, കലാകാരൻമാർ, കരകൗശല വിദഗ്ധർ, പാരമ്പര്യ തൊഴിലുകളിൽ ഏർപ്പെട്ടവർ, കർഷകർ തുടങ്ങി ഒരുലക്ഷത്തിലധികം ഗുണഭോക്താക്കൾ ഉണ്ട്. ടൂറിസം മേഖലയുടെ സമ്പൂർണ വികസനം സാധ്യമാകുക ഉത്തരവാദിത്ത ടൂറിസത്തിലൂടെ മാത്രമാണ്. ഗ്രാമീണ മേഖലയുടെ വികസനത്തിനും ജനങ്ങളുടെ സാമൂഹികജീവിതവും സാമ്പത്തികസ്ഥിതിയും മെച്ചപ്പെടുന്നതിനും ഉത്തരവാദിത്ത ടൂറിസത്തിലൂടെ സാധിക്കും. പ്രാദേശിക മേഖലയിലെ ജനതയെ കൂടി വികസന ധാരയിലേക്കെത്തിക്കാൻ കേരളം തുടങ്ങിവച്ച മാതൃക മറ്റ് സംസ്ഥാനങ്ങളും അനുകരിക്കുന്നത് ആഹ്ലാദകരമാണ്. മധ്യപ്രദേശിനെക്കൂടാതെ മറ്റ് സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് മന്ത്രി വ്യക്തമാക്കി.