തീവ്രവാദികള്‍ക്ക് ഉടുത്ത ഭ്രാന്ത്, ഷാര്‍ളി ഹെബ്ദോക്ക് ഉടുക്കാത്ത ഭ്രാന്ത്: മാധ്യമം മുഖപ്രസംഗം
തിരുവനന്തപുരം: ഷാര്‍ളി ഹെബ്ദോയില്‍ മത തീവ്രവാദികള്‍ നടത്തിയ അക്രമം ഉടുത്ത ഭ്രാന്തെങ്കില്‍ മാസിക ചെയ്തത് ഉടുക്കാത്ത ഭ്രാന്തെന്ന് മാധ്യമം ദിനപത്രത്തില്‍ മുഖപ്രസംഗം. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനേയും മുഖപ്രസംഗം രൂക്ഷമായി വിമര്‍ശിക്കുന്നു.
'ഫ്രാന്‍സില്‍ ഉടുത്ത ഭ്രാന്തും ഉടുക്കാത്ത ഭ്രാന്തും തമ്മില്‍' എന്ന പേരിലാണ് ജനുവരി 14 ന് പുറത്തിറങ്ങിയ പത്രത്തില്‍ മുഖ പ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഡിറ്റോറിയലിലൂടെ ജമാ അത്തെ ഇസ്ലാമിയുടെ നിലപാടാണ് പത്രം മുന്നോട്ട് വക്കുന്നതെന്നാണ് ആരോപണം.
ഭ്രാന്തിനെ മുഴു ഭ്രാന്തുകൊണ്ട് നേരിടുന്നത് സംസ്കൃത ലോകം അംഗീകരിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം തുടങ്ങുന്നത്. തീവ്രവാദികള്‍ നടത്തിയ അക്രമത്തെ അപലപിക്കുമ്പോള്‍ തന്നെ പ്രവാചകന്റെ കാര്‍ട്ടൂണ്‍ മുഖചിത്രമാക്കി ഷാര്‍ളി ഹെബ്ദോ വീണ്ടും പ്രസിദ്ധീകരിക്കുന്നതിനെ പത്രം രൂക്ഷമായി വിമര്‍ശിക്കുന്നു.
ഷാര്‍ളി ഹെബ്ദോയില്‍ ആദ്യമായി പ്രവാചകന്റെ കാര്‍ട്ടൂര്‍ പ്രസിദ്ധീകരിച്ചതിനെ വിഷം എന്നാണ് മാധ്യമം വിശേഷിപ്പിക്കുന്നത്. വരികള്‍ ഇങ്ങനെ- ഏത് വിഷം കൊടുത്താണോ പൈശാചികതയുടെ പ്രണേതാക്കളെ ഇളക്കി വിട്ടത്, അതേ പ്രകോപനം കൂടുതല്‍ തീവ്രതയോടെ മുന്നോട്ട് കൊണ്ടുപോകാനുള്ള വാശിയിലാണ് ഷാര്‍ളി ഹെബ്ദോ- എന്നാണ് മാധ്യമം പറയുന്നത്.
തീവ്രവാദികളെ വിമര്‍ശിക്കുന്നതിനേക്കാള്‍ മാധ്യമത്തിന് വാശി ഷാര്‍ളി ഹെബ്ദോയോടാണോ എന്ന് സംശയം തോന്നും മുഖപ്രസംഗം വായിച്ചാല്‍. ലോകം മുഴുവന്‍ ഐക്യപ്പെട്ടപ്പോഴും വിധ്വംസക മാധ്യമ പ്രവര്‍ത്തനവുമായിട്ടാണ് ഷാര്‍ളി ഹെബ്ദോ ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നതെന്ന് പത്രം പറയുന്നു. പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ഷാര്‍ളി ഹെബ്ദോയുടെ ചരിത്രവും പറയുന്നുണ്ട് പത്രം.
മൊത്തത്തില്‍ ഷാര്‍ളി ഹെബ്ദോയാണ് കുഴപ്പക്കാര്‍ എന്നാണ് പറഞ്ഞ് വരുന്നത്. കലിയളകിയവരേക്കാള് ലാഭമുണ്ടാക്കിയത് കലിയിളക്കിയവരാണെന്നും പറയുന്നു. ആക്രമണത്തിന് ശേഷം പുറത്തിറങ്ങിയ ഷാര്‍ളി ഹെബ്ദോയുടെ പതിപ്പുകള്‍ ചൂടപ്പം പോലെയാണല്ലോ വിറ്റ് പോയത്.
ജമാ അത്തെ ഇസ്ലാമിയുടെ പത്രം എന്ന പേരിലാണ് പലരും മാധ്യമത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ വാര്‍ത്താവതരണ രീതിയില്‍ വിശ്വാസ്യത നേടിയെടുക്കാന്‍ കഴിഞ്ഞ പത്രം കൂടിയാണ് മാധ്യമം. മറ്റ് രാജ്യങ്ങളില്‍ ജമാ അത്തെ ഇസ്ലാമി തീവ്രവാദ നിലപാടുകള്‍ക്ക് പിറകേ പോകുമ്പോള്‍ ഇന്ത്യയില്‍ താരതമ്യേന പുരോഗമനാത്മക നിലപാടുകളാണ് എടുക്കുന്നത്.
എന്നാല്‍ ഷാര്‍ളി ഹെബ്ദോയുടെ കാര്യത്തില്‍ മാധ്യമത്തിന്റെ നിലപാട് ആഗോള ജമാ അത്തെ ഇസ്ലാമി മുന്നോട്ട് വക്കുന്ന നിലപാട് തന്നെയാണോ എന്നാണ് വായനക്കാര്‍ സംശയിക്കുന്നത്.