ബാബുവിന്റെ കഴുത്തിലെ മുറിവ് എൽ ആകൃതിയിൽ.. വെട്ടി നുറുക്കിയത് പരിശീലനം നേടിയവർ!
കണ്ണൂര്‍: കേരളത്തിലെ ഇന്നേവരെയുള്ള രാഷ്ട്രീയക്കൊലകളെല്ലാം അതിക്രൂരമായി നടപ്പിലാക്കപ്പെട്ടിട്ടുള്ളവയാണ്. വടിവാള്‍ കൊണ്ടും കത്തി കൊണ്ടും മഴു കൊണ്ടും വരെ വെട്ടിയും കുത്തിയുമാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഭൂരിപക്ഷവും കൊല ചെയ്യപ്പെട്ടിരിക്കുന്നത്. വെട്ടിക്കീറിയ ശരീരമാണ് വേണ്ടപ്പെട്ടവര്‍ക്ക് ലഭിക്കുക.
മാഹിയിലെ രണ്ട് കൊലപതാകങ്ങളും ഇത്തരത്തില്‍ പൈശാചികമായി നടപ്പിലാക്കപ്പെട്ടവയാണ്. കഴുത്ത് വേര്‍പെട്ട് പോകാവുന്ന തരത്തിലാണ് ബാബുവിനെ വെട്ടിയത്. കൊലയാളികള്‍ വിദഗ്ധ പരിശീലനം നേടിയവരാണെന്ന് ബാബുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിദഗ്ധ പരിശീലനം നേടിയിട്ടുള്ളവർ
നാലംഗ സംഘമാണ് ബാബുവിനെ കൊലപ്പെടുത്തിയത് എന്നാണ് സൂചന. ഈ നാല് പേരെയും പോലീസ് തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ബാബുവിന്റെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവം ചൂണ്ടിക്കാട്ടുന്നത് കൊലപാതകം ചെയ്യുന്നതില്‍ വിദഗ്ധ പരിശീലനം നേടിയിട്ടുള്ളവരാണ് കൃത്യത്തിന് പിന്നിലെന്നാണ്. കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ് പ്രതികള്‍ ബാബുവിനെ ആക്രമിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് മുറിവുകള്‍.
ആഴത്തിലുള്ള രണ്ട് മുറിവുകൾ
ആശുപത്രിയിലെത്തിക്കും മുന്‍പേ തന്നെ ബാബു മരണപ്പെട്ടിരുന്നു. ആഴത്തിലേറ്റ രണ്ട് മുറിവുകളാണ് ബാബുവിന്റെ മരണകാരണമായത്. അവ വയറിനും കഴുത്തിനുമാണ് ഏറ്റിരിക്കുന്നത്. കൊല്ലണം എന്ന് ഉദ്ദേശിച്ച് തന്നെയാണ് കഴുത്തിലും വയറിലും ആഴത്തിലുള്ള വെട്ടേല്പ്പിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇത് തന്നെയാണ് വിദഗ്ധരായിട്ടുള്ള കൊലയാളികളിലേക്ക് വിരല്‍ ചൂണ്ടുന്നതും.
സ്വന്തം കൊട്ടേഷൻ സംഘം
പൊതുവെ ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്താറുള്ളത് രാഷ്ട്രീയ പാര്‍ട്ടികളുടെ അണികള്‍ തന്നെയാവും. എന്നാല്‍ അടുത്തിടെ രാഷ്ട്രീയ പാര്‍ട്ടികളും കൊട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തിയെടുക്കുകയും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പ്രവണത കൂടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് ആര്‍എസ്എസ് നടത്തുന്ന ആയുധപരിശീലനങ്ങള്‍ അടക്കമുള്ളവയ്ക്കെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്ന് വന്നിട്ടുള്ളതാണ്.
തടഞ്ഞപ്പോൾ കൈക്ക് വെട്ട്
സാധാരണ പ്രവര്‍ത്തകരാണ് ബാബുവിനെ കൊന്നത് എങ്കില്‍ ഇത്ര കൃത്യമായി, മരണം ഉറപ്പാക്കുന്ന തരത്തില്‍ വെട്ടില്ലെന്ന് പോലീസ് കണക്ക് കൂട്ടുന്നു. മാത്രമല്ല ശരീരത്തില്‍ അങ്ങിങ്ങായി കൂടുതല്‍ വെട്ടുകളും കണ്ടേനെ. ബാബുവിന്റെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ടെങ്കിലും അത് ആക്രമണം തടുത്തപ്പോള്‍ സംഭവിച്ചതാകാമെന്ന് പോലീസ് കരുതുന്നു. മറ്റെവിടെയും ബാബുവിന് വെട്ടേറ്റിട്ടില്ല.
Recommended Video
കഴുത്തിൽ എൽ ആകൃതി
ബാബുവിന്റെ കഴുത്തില്‍ എല്‍ ആകൃതിയിലുള്ള ആഴത്തിലുള്ള മുറിവാണ് മരണകാരണമായിരിക്കുന്നത്. കുറച്ച് കൂടി ആഴത്തിലാണ് വെട്ടേറ്റിരുന്നത് എങ്കില്‍ കഴുത്ത് അറുത്ത് മാറ്റപ്പെട്ട നിലയില്‍ ആകുമായിരുന്നു. വാളോ സമാനമായ ആകൃതിയിലുള്ള ആയുധങ്ങളോ ഉപയോഗിച്ചാണ് കൊലയാളികള്‍ ബാബുവിനെ ആക്രമിച്ചത്. വെട്ടേറ്റ ഉടന്‍ തന്നെ ബാബു മരിച്ചിട്ടുണ്ട് എന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
ബൈക്ക് തടഞ്ഞ് കൊലയാളികൾ
മരണത്തിന് തൊട്ട് മുന്‍പ് വരെ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു ബാബു. ബന്ധുവീട്ടില്‍ പോയ ശേഷം മക്കളേയും ഭാര്യയേയും സ്വന്തം വീട്ടിലാക്കി പുറത്തേക്ക് ഇറങ്ങിയതായിരുന്നു. തിരികെ വീട്ടിലേക്ക് വരുന്ന വഴിയില്‍ ബാബുവിന്റെ ബൈക്ക് കൊലയാളി സംഘം തടഞ്ഞ് നിര്‍ത്തി. അപകടം മണത്ത ബാബു ബൈക്ക് തിരിച്ച് ഓടിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് ബൈക്കില്‍ നിന്നും ഇറങ്ങിയോടി.
തലയ്ക്കടിച്ച് വീഴ്ത്തി വെട്ടി
പിന്തുടര്ന്ന് വന്ന കൊലയാളികള്‍ ബാബുവിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വെട്ടിനുറുക്കി. ബഹളം കേട്ട് പരിസരത്തുള്ളവര്‍ ഓടിയെത്തുമ്പോഴേക്കും കൊലയാളികള്‍ രക്ഷപ്പെട്ടിരുന്നു. നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ ആണെന്ന് സംശയമുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ ഈ കാര്‍ കണ്ട് സംശയം തോന്നി തടഞ്ഞിരുന്നു. എന്നാല്‍ കാറിലെ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം കാട്ടി തങ്ങള്‍ സിപിഎംകാരാണ് എന്ന് പറഞ്ഞാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന് സൂചനയുണ്ട്.
മൂന്ന് വയസ്സുള്ള കുഞ്ഞിനെ കാറിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞു.. അമ്മയെ കൂട്ടബലാത്സംഗം ചെയ്തു!
തറവാടികളെന്ന് സ്വയം വിശ്വസിച്ചു തറ വേലകൾ ചെയ്യുന്നവർ.. ബസ്സിലുണ്ടായ അനുഭവം പങ്കുവെച്ച് നടി