മഹിള കോണ്‍ഗ്രസ് കോന്നി മണ്ഡലം സെക്രട്ടറി ബിജെപിയില്‍! തിരഞ്ഞെടുപ്പ് തലേന്ന് കോൺഗ്രസിന് ക്ഷീണം
കോന്നി: മഹിള കോണ്‍ഗ്രസ് കോന്നി നിയോജകമണ്ഡലം സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. ഉഷ വിജയനാണ് കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയത്. ഉപതിരഞ്ഞെടുപ്പിന്റെ തൊട്ട് തലേ ദിവസമായ ഞായറാഴ്ചയാണ് ഉഷ വിജയനും കുടുംബവും ബിജെപി അംഗത്വം സ്വീകരിച്ചത്. കോന്നി കോണ്‍ഗ്രസിലെ തമ്മിലടി കാരണമാണ് പാര്‍ട്ടി വിടുന്നതെന്ന് ഉഷ വിജയന് പ്രതികരിച്ചു.
ബിജെപിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ഉഷാ വിജയന് അംഗത്വം സ്വീകരിച്ചു. പത്ത് വര്‍ഷത്തോളം പത്തനംതിട്ട വളളിക്കോട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം, കോന്നി താലൂക്ക് ആശുപത്രി വികസന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് തന്നെ ഏല്‍പ്പിച്ച ചുമതലകളെല്ലാം ഒരു പരിധി വരെ സത്യസന്ധമായി തന്നെ ചെയ്തിട്ടുണ്ടെന്ന് ഉഷ വിജയന് വ്യക്തമാക്കി. എന്നാല്‍ ഇപ്പോഴത് സാധ്യമാകുന്നില്ല. കോന്നിയിലെ കോണ്ഗ്രസിനുളളിലുണ്ടായിരിക്കുന്ന സൗന്ദര്യപ്പിണക്കം തനിക്ക് വളരെ അധികം മനോവേദന ഉണ്ടാക്കുന്നുണ്ട്. ആ വേദനയുളളത് കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനം സത്യസന്ധമായി മുന്നോട്ട് കൊണ്ടുപോകാന്‍ തനിക്കാവില്ല. അതുകൊണ്ടാണ് താനും കുടുംബവും കോണ്‍ഗ്രസ് വിട്ട് ബിജെപിയെ വിശ്വസിക്കുന്നത് എന്നും ഉഷ വിജയന് പ്രതികരിച്ചു.
കോന്നി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസില്‍ പടലപ്പിണക്കം രൂക്ഷമായത്. കോന്നി സിറ്റിംഗ് എംഎല്‍എ അടൂര്‍ പ്രകാശ് നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയായ റോബിന് പീറ്ററിനെ പത്തനംതിട്ട ഡിസിസി അംഗീകരിക്കാന്‍ തയ്യാറായില്ല. മോഹന്‍ രാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ അടൂര്‍ പ്രകാശും കൂട്ടരും ഇടഞ്ഞു. പിന്നീട് നേതാക്കള്‍ അനുനയിപ്പിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം അതൃപ്തി മുഴച്ച് നിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് അടൂര്‍ പ്രകാശിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗവും ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയുമായ സുരേഷ് ആങ്ങമൂഴി, യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോസഫ് സണ്ണി എന്നിവര്‍ സിപിഎമ്മില്‍ ചേര്‍ന്നത്.