ആക്രമിക്കപ്പെട്ട നടിക്കെതിരെ പൾസർ സുനി; വിചാരണ എറണാകുളത്ത് മതി, കേസ് നീട്ടിക്കൊണ്ടുപോകാൻ ശ്രമം
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിൽ വിചാരണ എറണാകുളത്തിന് പുറത്തേയ്ക്ക് മാറ്റരുതെന്ന ആവശ്യവുമായി കേസിലെ മുഖ്യപ്രതി പൾസർ സുനി രംഗത്ത്. കേസ് പരിഗണിക്കാൻ പ്രത്യേക കോടതി വേണമെന്നും വനിതാ ജഡ്ജി വേണമന്നുളള നടിയുടെ ഹർജി പരിഗണിക്കാനിരിക്കെയാണ് പൾസർ സുനി പുതിയ ഹർജി സമർപ്പിച്ചത്.
കേസ് നീട്ടികൊണ്ട് പോകാനാണ് നടിയുടെ ശ്രമമെന്ന് സുനിൽ കുമാർ എന്ന പൾസർ സുനിയുടെ വാദം. നിലവിൽ എറണാകുളത്തെ കോടതിയിൽ സുഗമമായാണ് കേസിന്റെ വാദം നടക്കുന്നത്. കേസ് ജില്ലയ്ക്ക് പുറത്തേയ്ക്ക് കൊണ്ടുപോകുന്നത് വിചാരണ നീളാൻ കാരണമാകും. കേസിലെ പ്രധാനസാക്ഷികളെല്ലാം എറണാകുളം ജില്ലയിൽ തന്നെയുള്ളവരാണെന്നും കേസ് എറണാകുളത്ത് തന്നെ പരിഗണിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ആക്രമിക്കപ്പെട്ട നടിയേയും സർക്കാരിനേയും എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. നടിമാരായ ഹണി റോസിനേയും രചനാ നാരായണൻ കുട്ടിയേയും എതിർ കക്ഷികളാക്കിയിട്ടുണ്ട്. വിചാരണയ്ക്കായി വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യം വ്യാഴാഴ്ച കോടതി പരിഗണിക്കുന്നുണ്ട്.
ഹൈക്കോടതി നിർദ്ദേശപ്രകാരം പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരുടെ ലിസ്റ്റ് രജിസ്ട്രാർ കോടതിക്ക് കൈമാറാനിരിക്കുകയാണ്. ജയിലിലായതിനാൽ മറ്റ് ജില്ലകളിൽ കേസ് നടത്താൻ വരുമാനമില്ലെന്നും സുനിൽ കുമാറിന്റെ ഹർജിയിൽ പറയുന്നുണ്ട്.
ബംഗാളിൽ ബിജെപിയുടെ തുറുപ്പ് ചീട്ട് മമതയുടെ അടുപ്പക്കാരി; തിരഞ്ഞെടുപ്പ് ഫോർമുല മാറ്റാൻ ബിജെപി