സൂത്രധാരൻ കാരി രതീഷ്, ബജ്റംഗ്ദൾ ജില്ലാ നേതാവ്, കുപ്രസിദ്ധ ഗുണ്ട, കൊലക്കേസ് പ്രതി, പോലീസ് പൊക്കി!
കൊച്ചി: ടൊവിനോ തോമസ് ചിത്രമായ മിന്നല്‍ മുരളിയുടെ സെറ്റ് അടിച്ച് തകര്‍ത്ത സംഭവത്തില്‍ ആസൂത്രകനെ പിടികൂടി പോലീസ്. കുപ്രസിദ്ധ ഗുണ്ടയും രാഷ്ട്രീയ ബജ്രംഗ്ദള്‍ നേതാവുമായ രതീഷ് കാലടി ആണ് അറസ്റ്റിലായിരിക്കുന്നത്.
കാരി സതീഷ് എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊലക്കേസില്‍ അടക്കം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുളള ആളുമാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. വിശദാംശങ്ങളിലേക്ക്...
അക്രമികളുടെ അഴിഞ്ഞാട്ടം
ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സിനിമാ സെറ്റാണ് യാതൊരു പ്രകോപനവും ഇല്ലാതെ ഒരു കൂട്ടം അക്രമികള്‍ അടിച്ച് തകര്‍ച്ചത്. അമ്പലത്തിന് മുന്നില്‍ പളളിയുടെ മാതൃകയിലുളള സെറ്റ് നിര്‍മ്മിച്ചു എന്ന് പറഞ്ഞായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം. തീവ്ര ഹിന്ദു സംഘടനകളായ രാഷ്ട്രീയ ബജ്‌റംഗ്ദളിന്റെയും അഖില ഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകരാണ് പ്രതികളെന്നാണ് റിപ്പോര്‍ട്ട്.
സൂത്രധാരന്‍ പോലീസ് പിടിയിൽ
സിനിമാ സംഘടനകളും കാലടി ശിവരാത്രി ആഘോഷ സമിതിയും പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. എഎസ്പി എംജെ സോജന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെയാണ് മണിക്കൂറുകള്‍ക്കകം ആക്രമണത്തിന്റെ സൂത്രധാരന്‍ പോലീസ് പിടിയിലായിരിക്കുന്നത്.
പിടിയിലാകാൻ നാല് പേർ
പ്രതികള്‍ സെറ്റ് പൊളിക്കുന്ന ദൃശ്യങ്ങള്‍ എഎച്ച്പി നേതാവ് തന്നെ നേരത്തെ പുറത്ത് വിട്ടിരുന്നു. ഇനി ആക്രമണത്തില്‍ പങ്കെടുത്ത നാല് പേരെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. ഇവര്‍ സംഭവ സ്ഥലത്തിന്റെ പരിസരത്ത് തന്നെ ഉളളവരാണ് എന്നാണ് പോലീസ് അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കിയിരിക്കുന്നത്.
കൊലക്കേസിലെ പ്രതി
ആക്രമണം ആസൂത്രണം ചെയ്ത ഗുണ്ടയായ കാരി രതീഷിനെ അങ്കമാലിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ അടക്കം പ്രതിയാണ് എന്നാണ് വിവരം. കാലടിയില്‍ വെച്ച് സനല്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.
മുഴുവന്‍ പ്രതികളേയും പിടികൂടും
കൊലക്കുറ്റത്തിന് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ രാഷ്ട്രീയ ബജ്‌റംഗ്ദളിന്റെ നേതൃസ്ഥാനത്തേക്ക് വരുന്നത്. ഇയാൾ രാഷ്ട്രീയ ബജ്റംഗ്ദളിന്റെ ജില്ലാ പ്രസിഡണ്ടാണ്. കലാപം ഉണ്ടാക്കാന്‍ ശ്രമം നടത്തല്‍, ഗൂഢാലോചന എന്നിങ്ങനെയുളള വകുപ്പുകള്‍ ചുമത്തിയാണ് അഞ്ച് എഎച്ച്പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മുഴുവന്‍ പ്രതികളേയും പിടികൂടുമെന്ന് എഎസ്പി എംജെ സോജന്‍ വ്യക്തമാക്കി.