സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുളള തീരുമാനം പിന്‍വലിച്ചു, മന്ത്രിസഭായോഗ തീരുമാനങ്ങൾ
തിരുവനന്തപുരം: കോവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സെപ്തംബര്‍ 1 മുതല്‍ 6 മാസത്തേക്കുകൂടി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കാനെടുത്ത തീരുമാനം പിന്‍വലിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പി.എഫില്‍ ലയിപ്പിക്കേണ്ടതാണ് എന്ന വ്യവസ്ഥയില്‍ 2020 നവംബര്‍ മാസം മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ 1 മുതല്‍ പിഎഫില്‍ നിന്നും പിന്‍വലിക്കാം.
എല്ലാ വിഭാഗം ജീവനക്കാരുടെയും അടുത്ത സാമ്പത്തിക വര്‍ഷത്തെ ലീവ് സറണ്ടര്‍ 2021 ജൂണ്‍ 1 മുതല്‍ മാത്രമേ അനുവദിക്കൂ. ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പി.എഫ് ഇല്ലാത്ത ജീവനക്കാര്‍ക്ക് പണമായി അനുവദിക്കും. ഹോണറേറിയം വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്നും 6 ദിവസത്തെ ശമ്പളം മാറ്റിവെച്ചെങ്കില്‍ തിരികെ നല്‍കും. ഒരു ഉദ്യോഗസ്ഥന്‍ മൂന്നു മാസത്തിനുമുകളില്‍ അവധിയെടുത്താല്‍ പ്രമോഷന്‍ നല്‍കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധിക ചുമതല നല്‍കി കൃത്യനിര്‍വഹണം നടത്തും.
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി 2020 നവംബര്‍ 11-ന് അവസാനിക്കുന്ന സാഹചര്യത്തിലും പ്രസ്തുത തീയതിക്ക് മുമ്പ് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തിലും ഭരണസ്തംഭനം ഒഴിവാക്കുന്നതിന് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, വകുപ്പ് 151, ഉപവകുപ്പ് (2) പ്രകാരവും 1994 ലെ കേരള മുന്‍സിപ്പാലിറ്റി ആക്ട്, വകുപ്പ് 65, ഉപവകുപ്പ് (1) പ്രകാരവും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കുവാന്‍ തീരുമാനിച്ചു.
മറ്റ് സുപ്രധാന മന്ത്രിസഭാ യോഗതീരുമാനങ്ങൾ: വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മീഷന്‍ രൂപീകരിച്ചു. പാട്ന ഹൈക്കോടതി റിട്ടയര്‍ഡ് ചീഫ് ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനും ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് (റിട്ട. ഐ.എ.എസ്) ജേക്കബ് പുന്നൂസ് (റിട്ട. ഐ.പി.എസ്.) എന്നിവര്‍ അംഗങ്ങളായുമാണ് കമ്മീഷന്‍.
കോവിഡ് നിയന്ത്രണങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതും ഇതുവരെ മറ്റു ധനസഹായങ്ങള്‍ ലഭിച്ചിട്ടില്ലാത്തതുമായ 30,000 കലാകാരന്മാര്‍ക്കു കൂടി ആശ്വാസ ധനമായി 1,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വിതരണം ചെയ്യും. പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോലിഭാരം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിപഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നടത്തിയ ഫീല്‍ഡ് പഠനത്തിനുശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് അംഗീകരിച്ചത്.
കേരള പുനര്‍നിര്‍മ്മാണ പദ്ധതി ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്ത പദ്ധതികള്‍ അംഗീകരിച്ചു. കൃഷി, വനിത-ശിശുവികസനം, പരിസ്ഥിതി, ജലവിഭവം എന്നീ നാലു വകുപ്പുകളുടെ വകുപ്പുകളുടെ പദ്ധതി നിര്‍ദ്ദേശങ്ങളാണ് റീ-ബില്‍ഡ് പദ്ധതിക്കു കീഴില്‍ നടപ്പാക്കുന്നതിന് അംഗീകാരം നല്‍കിത്. പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ 286 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. 26 അധ്യാപക തസ്തികകളും 260 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്.
Recommended Video