സഖാക്കളെ....ഇടത് വേദിയിൽ മേജർ രവി; നെറ്റി ചുളിക്കുന്നവർ ഉണ്ടാകുമെന്ന് തുറന്ന് പറച്ചിൽ, ചർച്ചകൾ സജീവം
കൊച്ചി: സംഘപരിവാർ അനുകൂല പ്രസ്താവനകളുടെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ആളാണ് മേജർ രവി. പ്രളയകാലത്തെ ചില അനുഭവങ്ങൾ തുറന്ന് പറഞ്ഞതോടെയാണ് മേജർ രവി മാറുന്ന എന്ന തരത്തിലുള്ള ചില മുറവിളികൾ അദ്ദേഹത്തിന്റെ കടുത്ത വിമർശകർ പോലും ഉയർത്തി തുടങ്ങിയത്. വെള്ളപ്പൊക്കത്തിൽ പെട്ടപ്പോൾ മരത്തടി തലയിൽ അടിച്ച് മേജർ രവി നന്നായി എന്ന് തുടങ്ങി അദ്ദേഹത്തിന്റെ പരാമർശങ്ങളെ ട്രോളർമാർ ആഘോഷമാക്കുകയും ചെയ്തിരുന്നു.
ഏറ്റവും ഒടുവിലായി എല്ലാവരെയും അതിശയപ്പെടുത്തി സിപിഎം വേദിയിൽ മേജർ രവി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. എറണാകുളത്ത് പി രാജീവ് എംപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു മേജറിന്റെ പ്രസംഗം. ഈ വേദിയിൽ തന്നെ കാണുമ്പോൾ പലരും നെറ്റി ചുളിക്കുമായിരിക്കും എന്ന് അദ്ദേഹം പറയുന്നുണ്ട്.
ശബരിമല വിഷയം പ്രചാരണായുധമാക്കും, വിലക്കാൻ കമ്മീഷന് അധികാരമില്ലെന്ന് കെ സുരേന്ദ്രൻ
മോദി ആരാധകൻ
താനൊരു മോദി ആരാധകനാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള ആളാണ് മേജർ രവി. സംഘപരിവാർ സംഘടനകളുടെ വേദിയിൽ അദ്ദേഹം പ്രത്യക്ഷപ്പെടുകയും അനുകൂല പരാമർശങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം ഒരു വിഭാഗം ആളുകളുടെ കടുത്ത വിമർശനത്തിനും സൈബർ ആക്രമണത്തിനും ഇരയായിട്ടുള്ള വ്യക്തിയാണ് മേജർ രവി. ഹിന്ദുക്കൾ ഉണരണം എന്ന് മേജർ രവി ആവശ്യപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
പി രാജീവിനായി
എറണാകുളത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായ പി രാജീവിനായി വോട്ട് ചോദിക്കാനാണ് മേജർ രവി സിപിഎം വേദിയിൽ എത്തിയത്. ഇടതുപക്ഷ സ്ഥാനാർത്ഥിയ്ക്കായി വോട്ട് ചോദിച്ച് മേജർ രവി എത്തിയത് സോഷ്യൽ മീഡിയയിലും ചർച്ചാ വിഷയം ആയിട്ടുണ്ട്.
സഖാക്കളെ
വേദിയിലും സദസ്സിലുമിരിക്കുന്ന ബഹുമാന്യരെ സഖാക്കളെ, എന്ന് പറഞ്ഞാണ് മേജർ രവി തന്റെ പ്രസംഗം ആരംഭിച്ചത്. നിറഞ്ഞ കയ്യടിയോടെയാണ് ജനക്കൂട്ടം മേജർ രവിയുടെ വാക്കുകളെ സ്വീകരിച്ചത്. രാജീവ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി വോട്ട് തേടി താനെത്തിയതെന്ന് മേജർ രവി പറഞ്ഞു.
രാജീവിനെ പുകഴ്ത്തി
ഊ വേദിയിൽ തന്നെ കാണുമ്പോൾ പലരും നെറ്റി ചുളിച്ചേക്കാം. എന്നാൽ പി രാജീവിനോടുള്ള ആത്മബന്ധം കൊണ്ടു കൂടിയാണ് താനിവിടെ നിൽക്കുന്നതെന്ന് മേജർ രവി പറയുന്നു. ഒരു രാജ്യസഭാ എംപിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് കാണിച്ച് തന്ന വ്യക്തിയാണ് പി രാജീവ്. പെൻഷൻ വാങ്ങാൻ എംപിയായ ചിലരെപ്പോലെയല്ല പി രാജീവെന്നും മേജർ രവി പറയുന്നു.
നാടിനായി രാജീവ്
പി രാജീവിനെ തിരഞ്ഞെടുത്താൽ അത് നാടിന് ഗുണം ഉണ്ടാകുമെന്നതുകൊണ്ടാണ് എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാൻ താനെത്തിയതെന്ന് മേജർ രവി വ്യക്തമാക്കി. ലോക്സഭാ എംപിമാർ പോലും 90 ചോദ്യങ്ങൾ ചോദിച്ചാൽ വലിയ കാര്യമാണെന്ന് കരുതുന്ന സമയത്ത് 798 ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. മികച്ച ഭൂരിപക്ഷത്തിൽ രാജീവ് വിജയിച്ച് വരട്ടെയെന്ന് ആശംസിച്ചാണ് മേജർ രവി വേദി വിട്ടത്. മേജർ രവി സിപിഎം വേദിയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇതേച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകളും സജീവമാവുകയാണ്.
പ്രളയകാലത്ത്
മേജർ രവി നടത്തിയ പല ബിജെപി അനുകൂല പരാമർശങ്ങളും വിവാദമായിരുന്നു. എന്നാൽ പ്രളയകാലത്ത് ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ. പ്രളയം വന്നപ്പോഴാണ് തനിക്ക് രാഷ്ട്രീയവും ജാതിയും മതവും ഇല്ലെന്ന് കുറച്ച് പേരെങ്കിലും തിരിച്ചറിഞ്ഞതെന്ന് മേജർ രവി പറഞ്ഞിരുന്നു.