മേജർ രവി കോൺഗ്രസിലേക്ക്? അന്തംവിട്ട് ബിജെപി, ഐശ്വര്യ കേരള യാത്ര വേദിയിൽ ചെന്നിത്തലക്കൊപ്പം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള രാഷ്ട്രീയത്തില്‍ ട്വിസ്റ്റുകള്‍ തുടരുന്നു. നടനും സംവിധായകനും ബിജെപി അനുഭാവിയും ആയ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച ശേഷം കോണ്‍ഗ്രസ് വേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മേജര്‍ രവി.
കേരള ബിജെപിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് എന്ന് നേരത്തെ മേജര്‍ രവി തുറന്നടിച്ചിരുന്നു. ഇതോടെ മേജര്‍ രവി ബിജെപി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ
ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ
മോദിയുടെ കടുത്ത ആരാധകൻ
നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനാണെന്ന് പല തവണ പറഞ്ഞിട്ടുളള മേജര്‍ രവി കോണ്‍ഗ്രസ് വേദിയില്‍ എത്തിയത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. ബിജെപിയേയും കേന്ദ്ര സര്‍ക്കാരിന്റെ പല തീരുമാനങ്ങളേയും പ്രശംസിച്ച് മേജര്‍ രവി രംഗത്ത് വന്നിരുന്നു. മാത്രമല്ല ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മേജര്‍ രവി സജീവമായി പ്രചാരണ രംഗത്തുമുണ്ടായിരുന്നു.
ഒരു നന്ദി വാക്ക് പോലും തനിക്ക് ലഭിച്ചില്ല
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിച്ചതിന് നേതാക്കളില്‍ നിന്നും ഒരു നന്ദി വാക്ക് പോലും തനിക്ക് ലഭിച്ചില്ലെന്ന് നേരത്തെ മേജര്‍ രവി തുറന്നടിക്കുകയുമുണ്ടായി. ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായാണ് മേജര്‍ രവി വിമര്‍ശിച്ചത്. ബിജെപിയിലെ ഉള്‍പ്പോരിനെ കുറ്റപ്പെടുത്തിയ മേജര്‍ രവി എല്ലാ നേതാക്കള്‍ക്കും തനിക്കെന്ത് കിട്ടും എന്നുളള ചിന്തയാണെന്നും മേജര്‍ രവി തുറന്നടിച്ചു.
താൽപര്യം ബിജെപി തന്നെ
താന്‍ മോദിയുടെ ആരാധകന്‍ തന്നെയാണെന്നും ഇപ്പോഴും ആഗ്രഹം ബിജെപിക്കൊപ്പം നില്‍ക്കാന്‍ തന്നെ ആണെന്നും അടുത്തിടെ മേജര്‍ രവി പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് തന്നോടുളള സമീപനത്തില്‍ ഉളള കടുത്ത അതൃപ്തി വ്യക്തമാക്കിയാണ് മേജര്‍ രവി ഇപ്പോള്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് ചുവട് വെയ്ക്കുന്നത്.
നേതാക്കളുമായി കൂടിക്കാഴ്ച
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനുമായും മേജര്‍ രവി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മുല്ലപ്പളളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. തൃപ്പൂണിത്തുറയില്‍ വെച്ച് മേജര്‍ രവി ഐശ്വര്യകേരള യാത്രയുടെ ഭാഗമാവും എന്ന് അറിയിച്ചതായി ചെന്നിത്തല വ്യക്തമാക്കുകയും ചെയ്തു. ഇതോടെ മേജര്‍ രവി കളം മാറുമെന്നുളള അഭ്യൂഹങ്ങള്‍ പരന്നു.
ഐശ്വര കേരള യാത്രയില്‍
തൊട്ട് പിന്നാലെയാണ് ചെന്നിത്തല നയിക്കുന്ന ഐശ്വര കേരള യാത്രയില്‍ കൊച്ചിയില്‍ വെച്ച് മേജര്‍ രവി ഇന്ന് പങ്കാളിയായിരിക്കുന്നത്. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും അടക്കമുളള കോണ്‍ഗ്രസ് നേതാക്കളാണ് ഐശ്വര്യ കേരള യാത്രാ വേദിയിലേക്ക് മേജര്‍ രവിയെ സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ ഷാള്‍ അണിഞ്ഞ് വേദിയില്‍ ഇരുന്ന മേജര്‍ രവി പരിപാടിയില്‍ സംസാരിക്കുകയും ചെയ്തു.
താന്‍ രാഷ്ട്രീയക്കാരന്‍ അല്ല
തനിക്കൊരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമില്ല. താന്‍ രാഷ്ട്രീയക്കാരന്‍ അല്ലെന്നും രാഷ്ട്രവാദി ആണെന്നും മേജര്‍ രവി പറഞ്ഞു. സെക്രട്ടറേറിയറ്റിന് മുന്നില്‍ നടക്കുന്ന പിഎസ്സി സമരത്തെ കോണ്‍ഗ്രസ് വേദിയില്‍ മേജര്‍ രവി അനുകൂലിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ഈ സര്‍ക്കാര്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ നടത്തിയ മുഴുവന്‍ പിന്‍വാതില്‍ നിയമനങ്ങളും റദ്ദാക്കണം എന്ന് മേജര്‍ രവി ആവശ്യപ്പെട്ടു.
വിശ്വാസത്തില്‍ ഭരണാധികാരികള്‍ കൈ കടത്തരുത്
വിശ്വാസം ആര്‍ക്കുമാവാം. താനൊരു ഹിന്ദുവാണ് എന്ന് ചങ്കൂറ്റത്തോടെ പറയും. അതുകൊണ്ട് തനിക്കൊപ്പം ഉളള മുസ്ലീം സഹോദരങ്ങളെ ഒരിക്കലും നിരാകരിച്ചിട്ടില്ല. വിശ്വാസത്തില്‍ ഭരണാധികാരികള്‍ ഒരിക്കലും കയറി കൈ കടത്തരുത്. അതിനെ വേദനിപ്പിക്കരുത്. അതിനെ സംരക്ഷിക്കാനുളള അവകാശം ഓരോരുത്തര്‍ക്കുമുണ്ടെന്നും അതിനെയാണ് മുറുകെ പിടിക്കേണ്ടത് എന്നും മേജര്‍ രവി പറഞ്ഞു.
ആ കേസുകള്‍ എല്ലാം എഴുതിത്തളളണം
ശബരിമല വിഷയത്തില്‍ നിരപരാധികളും പ്രായമായവരുമായ എത്രയോ പേരെ പോലീസ് തല്ലിച്ചതയ്ക്കുന്നത് താന്‍ ടിവിയില്‍ കണ്ടിട്ടുളളതാണ്. സ്വാമിയോ ശരണമയ്യപ്പാ എന്ന് വിളിച്ചതിന് അവരെ അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആ കേസുകള്‍ എല്ലാം എഴുതിത്തളളും എന്നുളള വാക്ക് ജനങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കണം എന്നും മേജര്‍ രവി ആവശ്യപ്പെട്ടു.
യുഡിഎഫ് അധികാരത്തില്‍ വരണം
ജനങ്ങളോട് ധാര്‍ഷ്ട്യം കാണിക്കുന്ന മന്ത്രിസഭയെ എടുത്ത് നിലത്തിട്ട് ജനങ്ങള്‍ക്ക് വേണ്ടിയുളള മന്ത്രിസഭയെ നമുക്ക് കയറ്റി ഇരുത്തണം എന്ന് മേജര്‍ രവി പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വരണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ഇപ്പോഴുളള സര്‍ക്കാരില്‍ തനിക്ക് വിശ്വാസമില്ല. അതിലൊരു മാറ്റം വരണം എന്നാണ് താന്‍ കരുതുന്നത് എന്നും മേജര്‍ രവി പറഞ്ഞു.
നല്ല നേതാവ് രമേശ് ചെന്നിത്തല
മത്സരിക്കാന്‍ തനിക്ക് ഓഫറുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. തൃപ്പൂണിത്തുറയില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ മേജര്‍ രവി തളളി. പിണറായി വിജയനേക്കാള്‍ നല്ല നേതാവ് രമേശ് ചെന്നിത്തലയാണ് എന്നാണ് താനിപ്പോള്‍ വിശ്വസിക്കുന്നത്. പിണറായിയുടെ ധാര്‍ഷ്യം 5 വര്‍ഷമായി കണ്ട് കൊണ്ടിരിക്കുകയാണ്. സെല്‍ഫി എടുക്കാന്‍ ഒരു കുട്ടി പോയാല്‍ കൈ തട്ടുന്നതും പത്രക്കാരോട് കടക്ക് പുറത്ത് എന്ന് പറയുന്നതും ജനാധിപത്യത്തിലുളളതല്ലെന്നും മേജർ രവി പറഞ്ഞു.
Recommended Video