മരട് ഫ്ലാറ്റുകൾ ഒഴിയാനുള്ള സമയപരിധി അവസാനിച്ചു; ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞു, ഫ്ലാറ്റുകൾക്ക് സുരക്ഷ
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ താമസക്കാർക്ക് അനുവദിച്ച സമയം അവസാനിച്ചു. വ്യാഴാഴ്ച രാത്രിയിലെ കണക്ക് അനുസരിച്ച് 243 ഫ്ലാറ്റുകളിൽ നിന്നുമുള്ള താമസക്കാരാണ് ഇതിനോടകം ഒഴിഞ്ഞുപോയിരിക്കുന്നത്. നാല് കെട്ടിട സമുച്ചയങ്ങളിലായി ആകെ 326 അപ്പാർട്ട്മെന്റുകളാണ് ഉണ്ടായിരുന്നത്.
ആന്ധ്രയില്‍ നായിഡുവിന്റെ കാലിടറുന്നു... യൂത്ത് വിംഗ് നേതാവും എംഎല്‍എയും പാര്‍ട്ടി വിട്ടു
സമയപരിധി അവസാനിക്കാറായതോടെ താമസക്കാർ ഒരുമിച്ച് സാധനങ്ങൾ മാറ്റി തുടങ്ങിയതിനാൽ ലിഫ്റ്റ് തകരാറിലായത് പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെ ജില്ലാ കളക്ടർ നാല് ഫ്ലാറ്റുകളും സന്ദർശിച്ച് ഉടമകളെ നേരിൽ കണ്ട് സംസാരിച്ചു. സാധനങ്ങൾ മാറ്റാൻ കൂടുതൽ സമയം വേണ്ടി വന്നതിനാൽ ജില്ലാഭരണകൂടം സാവകാശം അനുവദിച്ചു. രാത്രി വൈകിയും സാധനങ്ങൾ മാറ്റുന്നത് തുടരുകയാണ്.
ഉടമകളുടെ താൽക്കാലിക പുനരധിവാസത്തിനായി നാൽപ്പത്തിരണ്ട് ഫ്ലാറ്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്. 83 കുടുംബങ്ങൾ കൂടിയാണ് ഇനി ഫ്ലാറ്റുകളിൽ അവശേഷിക്കുന്നത്. ഫ്ലാറ്റുകൾക്ക് സുരക്ഷയൊരുക്കാനായി പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം പുനരധിവാസത്തിനായി ജില്ലാ ഭരണകൂടം സൗകര്യമൊരുക്കിയില്ലെന്ന് ഫ്ലാറ്റ് ഉടമകളുടെ ഭാഗത്ത് നിന്നും പരാതി ഉയർന്നിരുന്നു.
എന്നാൽ ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ശരിയായ നടപടിക്രമങ്ങൾ പാലിക്ക് അപേക്ഷിച്ചവർക്ക് പുനരധിവാസം ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. പലർക്കും പുതിയ ഫ്ലാറ്റുകൾ ലഭിച്ചത് മരടിൽ നിന്നും ദൂരെയുള്ള സ്ഥലങ്ങളിലാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തെ അടക്കം ഇത് ബാധിച്ചേക്കുമെന്ന ആശങ്ക ഫ്ലാറ്റ് ഉടമകൾക്കുണ്ട്.
ഫ്ലാറ്റുകളിൽ നിന്നും സാധനങ്ങൾ നീക്കം ചെയ്യാൻ ഓരോ ഫ്ലാറ്റിലും 10 വോളണ്ടിയർമാരെ വെച്ച് ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. ഫ്ലാറ്റുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനും പിനരധിവാസത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി സർക്കാർ മരട് നഗരസഭയ്ക്ക് ഒരുകോടി രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട്.