ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു: കൺകുളിർക്കെ അയപ്പനെ കണ്ട് മടങ്ങാൻ അയ്യപ്പ ഭക്തർ,
ശബരിമല: ആയിരക്കണക്കിന് ഭക്തരെ സാക്ഷിയാക്കി ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു. ശബരിമല ശ്രീകോവിലിൽ വൈകിട്ട് 6.52ന് ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിഞ്ഞത്. പാണ്ടിത്താളം, മാളികപ്പുറം, ശബരി ഗസ്റ്റ് ഹൌസ്, ശരംകുത്തി, ശബരിപീഠം, പുല്ലുമേട്, പമ്പ ഫോറസ്റ്റ് ഐബി, എന്നിങ്ങനെ മകര ജ്യോതി ദർശിക്കാവുന്ന ഇടങ്ങളില്ലെല്ലാം വൈകിട്ടോടെ അയ്യപ്പഭക്തർ തടിച്ചുകൂടിയിരുന്നു. അതീവ സുരക്ഷാ സജ്ജീകരണങ്ങളാണ് പോലീസ് ഇവിടെ ഒരുക്കിയിരുന്നത്.
അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം സ്വീകരിക്കാനായി വൈകിട്ട് 5.30ന് ദേവസ്വം പ്രതിനിധികൾ ശരംകുത്തിയിലേക്ക് തിരിച്ചതോടെ ശബരിമലയിൽ മകരവിളക്കിന്റെ തയ്യാറെടുക്കുപ്പുകൾ ആരംഭിക്കുകയായിരുന്നു. തിരുവാഭരണം ചാർത്തി ദീപാരാധന തുടങ്ങിയതതോടെ അയ്യപ്പ ദർശനത്തിനുള്ള തിരക്ക് ആരംഭിക്കുകയായിരുന്നു. 25 അംഗ സംഘമാണ് തിരുവാഭരണമടങ്ങിയ പേടകങ്ങളുമായി ശബരിമലയിലെത്തിയത്. 18ാം പടിക്ക് മുകളിൽ വെച്ച് ദേവസ്വം അധികൃതരാണ് പേടകം ഏറ്റുവാങ്ങിയത്.
തിരുമുഖം, പ്രഭാമണ്ഡലം, നവരത്ന മോതിരം, ശരപൊളി മാല, ലക്ഷ്മി രൂപം, വലംപിരിശംഖ് എന്നിവയണിഞ്ഞ അയ്യപ്പനെ കണ്ടാണ് ഭക്തർ മടങ്ങിയത്. തിരുവാഭരണത്തിനൊപ്പം പന്തളത്തുനിന്നെത്തിയ അയ്യപ്പ ഭക്തൻമാർക്കാണ് ആദ്യം സന്നിധാനത്തേക്ക് പ്രവേശനം ലഭിച്ചത്. മകരവിളക്ക് കഴിഞ്ഞതോടെ ജനുവരി 20 വരെയാണ് ശബരിമല നട തുറന്നിരിക്കുക. 19 വരെ മാത്രമായിരിക്കും നെയ്യഭിഷേകം നടക്കുക. 21ന് രാവിലെ പന്തളം രാജ പ്രതിനിധി ശബരിമലയിലെത്തി തൊഴുത് പതിനെട്ടാംപടിയിറങ്ങുന്നതോടെയാണ് ശബരിമല നടയടക്കുന്നത്.