മമ്മൂട്ടിയും, ഭാസ്കരനും; തലസ്ഥാനത്തെ ഫാൻസ് അസോസിയേഷന് പിന്നിലൊരു കഥയുണ്ട്!
തിരുവനന്തപുരം: വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് സൂപ്പർസ്റ്റാർ മമ്മൂട്ടി. എന്നാൽ, താരത്തിൻ്റെ ഔദ്യോഗിക ഫാൻസ് അസോസിയേഷൻ പിറവിക്ക് പിന്നിൽ തിരുവനന്തപുരത്തുകാരനായ ഒരാളുടെ കഥയുണ്ട്.
ഫാൻ ഫൈറ്റിൻ്റെ കാര്യത്തിൽ തലസ്ഥാനത്ത് മോഹൻലാൽ ആരാധകരാണ് കൂടുതലെങ്കിലും മമ്മൂട്ടിക്കായി കൊല്ലങ്ങൾക്കു മുമ്പ് തന്നെ ഫാൻസ് അസോസിയേഷൻ തുടങ്ങിയ വ്യക്തിയാണ് ഭാസ്കരൻ. കടുത്ത ആരാധനയും പതിറ്റാണ്ടുകളായുള്ള സ്നേഹബന്ധവും ഇന്നും അതേപടി നിലനിർത്തുന്നുണ്ട് തലസ്ഥാനത്തുകാരുടെ സ്വന്തം ഭാസ്കരേട്ടൻ.
പാലാ ബിഷപ്പിന് ദുരുദ്ദേശമില്ല; കോൺഗ്രസ് അപചയത്തിൽ; മുതലെടുപ്പിന് ബിജെപി ശ്രമം: എ വിജയരാഘവൻ
തിരുവനന്തപുരം സ്വദേശിയായ ഭാസ്കരൻ 1989ലാണ് തലസ്ഥാനത്ത് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ആരംഭിക്കുന്നത്. 1989 ൽ ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ റിലീസിനെത്തിയത് തലസ്ഥാനത്തെ സിനിമക്കാരുടെ പ്രിയപ്പെട്ട തിയ്യേറ്ററായ തിരുവനന്തപുരം 'കൃപ'യിലായിരുന്നു. ഫാൻഫൈറ്റുകളുടെ കാര്യത്തിൽ തലസ്ഥാനത്ത് കൂടുതൽ ആരാധകരുണ്ടായിരുന്ന താരം മോഹൻലാൽ ആയിരുന്നു.
എന്നാൽ ഫാൻസ് അസോസിയേഷൻ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തന്നെ തിരുവനന്തപുരത്തെ ഭാസ്കരേട്ടൻ മമ്മൂട്ടിയെന്ന താരത്തെ നെഞ്ചോടു ചേർത്ത് തലസ്ഥാനത്ത് ഫാൻസ് അസോസിയേഷൻ ആരംഭിക്കുന്നതിലേക്കായുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. മമ്മൂട്ടിയോടുള്ള കടുത്ത ആരാധനയും ഊഷ്മളമായ സ്നേഹബന്ധവും വളർന്നാണ് പിന്നീട് ഫാൻസ് അസോസിയേഷൻ രൂപീകരണത്തിലെത്തിയത്.
പിന്നീട്, മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം കാരുണ്യ പ്രവർത്തനങ്ങൾ അടക്കം ഉൾപ്പെടുത്തി മമ്മൂട്ടി ഫാൻസ് വെൽഫെയർ അസോസിയേഷൻ എന്നാക്കി ഇതിനെ മാറ്റുകയായിരുന്നു. അതേസമയം, ഇതിലെ മറ്റൊരു കൗതുകം കൂടി മറച്ചുവെക്കാൻ ഭാസ്കരൻ തയ്യാറായില്ല. മോഹൻലാൽ ഫാൻസ് തിരുവനന്തപുരത്ത് തുടങ്ങിയപ്പോൾ അതിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചതാകട്ടെ മമ്മൂട്ടിയായിരുന്നു.
ഭാസ്കരനൊപ്പം തൻ്റെ അടുത്ത സുഹൃത്തായ അശോകനും ഫാൻസ് അസോസിയേഷൻ രൂപീകരണത്തിനൊപ്പം ചേർന്നു. മമ്മൂട്ടിയുടെ പഴയ പടങ്ങൾ കണ്ട് കോരിത്തരിച്ചിരുന്ന ആ സുവർണ കാലഘട്ടം ഓർത്തെടുക്കുകയാണ് ഭാസ്കരൻ.
അദ്ദേഹം അത് വൺ ഇന്ത്യ മലയാളത്തോട് പങ്കുവയ്ക്കുകയും ചെയ്തു. പഴയകാല സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളായ വടക്കൻ വീരഗാഥയും അമരവും ഫാൻ്റവുമെല്ലാം റിലീസ് തിയതി തന്നെ തീയേറ്ററിൽ പോയി കണ്ട ഓർമ്മകളും അദ്ദേഹം ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു.
മമ്മൂട്ടി തിരുവനന്തപുരത്തെ വഴുതക്കാടുള്ള ടാഗോൾ തിയേറ്ററിലെത്തിയപ്പോൾ ഫാൻസ് അസോസിയേഷൻ തുടങ്ങിയ കാര്യം അദ്ദേഹത്തെ ഭാസ്കരേട്ടൻ ധരിപ്പിച്ചു. പിന്നീട് ഫാൻസിന് പിന്തുണ അഭ്യർത്ഥിച്ച് മമ്മൂട്ടിയുമായി ദീർഘനേരം സംസാരിച്ചു നിന്ന കാര്യവും അദ്ദേഹം വൺ ഇന്ത്യയോട് പങ്കുവച്ചു.
'മതിലുകൾ' സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് വീണ്ടും മമ്മൂട്ടിയെ കാണാൻ ഭാസ്കരന് അവസരം ലഭിക്കുന്നത്. മമ്മൂട്ടിയോടൊപ്പമുള്ള ചിത്രങ്ങൾ സൂക്ഷിക്കുന്നതിൽ മാത്രമല്ല ഊഷ്മളമായ സ്നേഹബന്ധം പിന്നീട് കുടുംബബന്ധമായി വളരുകയായിരുന്നുവെന്ന് ഭാസ്കരൻ പറയുന്നു. തൻ്റെ വിവാഹ ദിവസം ആശംസകളർപ്പിച്ച് സൂപ്പർസ്റ്റാർ എത്തിയതിൻ്റെ സന്തോഷവും അദ്ദേഹം പങ്കുവയ്ക്കാൻ മറന്നില്ല.
തിരുവനന്തപുരം പഴവങ്ങാടിയിലെ പത്മവിലാസം റോഡിലുള്ള ഭാസ്ക്കരൻ്റെ കച്ചവട സ്ഥാപനം ഉദ്ഘാടനം ചെയ്തത് പോലും മമ്മൂട്ടിയായിരുന്നു. എന്തിനേറെ പറയുന്നു, 20 വർഷം മുമ്പ് ആദ്യമായി ഒരു സ്കൂട്ടർ വാങ്ങിയപ്പോൾ അത് ഓടിച്ചു ഉദ്ഘാടനം ചെയ്തത് പോലും സാക്ഷാൽ മമ്മൂട്ടി തന്നെ. അത്രയധികം സ്നേഹബന്ധം മമ്മൂക്കയുമായി ഇന്നും കാത്തുസൂക്ഷിക്കുന്നതായും ഭാസ്കരൻ പറഞ്ഞുവയ്ക്കുന്നു.
മൂന്ന് പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തോടുള്ള കടുത്തആരാധനയ്ക്ക് ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ഭാസ്കരൻ ഇത് പറയുമ്പോൾ, അത് ലക്ഷക്കണക്കിന് വരുന്ന മമ്മൂട്ടി ആരാധകർക്ക് സമ്മാനിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്.
മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍
ശുപാർശക്കത്തുകൾ 'ഓൺലൈനിലാ'ക്കാൻ സിപിഎം ; ആശയം പ്രചരിപ്പിക്കാൻ ക്ലബ് ഹൗസും!
Recommended Video