മലപ്പുറത്തെ ആസിഡ് കൊലപാതകം: ഭാര്യ സുബൈദയെ പോലീസ് കുടുക്കിയത് ഇങ്ങനെ
Recommended Video
മലപ്പുറം: ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അധ്യാപികയായ ഭാര്യ സുബൈദയെ കുടുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കം. ഒരാഴ്ചയ്ക്കിടെ സുബൈദയെ ചോദ്യം ചെയ്തപ്പോള്‍ തോന്നിയ ചെറു സംശയമാണ് കേസിന്റെ ചുരുളഴിക്കാന്‍ പോലീസിനെ സഹായിച്ചത്.
രാത്രി വീട്ടില്‍ ഉറങ്ങി കിടക്കുന്നതിനിടെ രണ്ടാഴ്ച മുൻപാണ് പോത്തഞ്ചേരി ബഷീറിന് നേരെ ആസിഡ് ആക്രമണമുണ്ടായത്. രാത്രി വീട്ടിലെത്തിയ ഒരാൾ ആസിഡ് ഒഴിച്ചെന്നും, ആരാണ് അക്രമം നടത്തിയതെന്ന് വ്യക്തമായില്ലെന്നുമായിരുന്നു ബഷീർ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റ ബഷീറിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ 22ന് മരണപ്പെട്ടു. കേസില്‍ അറസ്റ്റിലായ ഭാര്യ സുബൈദയ്ക്കെതിരെ ശക്തമായ തെളിവുകളാണ് പോലീസ് സംഘം ശേഖരിച്ചത്.
പരസ്പര വിരുദ്ധം
ഉറങ്ങിക്കിടന്ന ഭര്‍ത്താവിന് നേര്‍ക്ക് ആസിഡ് ഒഴിച്ചത് ആരെന്ന പോലീസ് ചോദ്യത്തിലാണ് ഭാര്യ സുബൈദ കുടുങ്ങിയത്. മെനഞ്ഞുണ്ടാക്കിയ കഥ അനുസരിച്ച് സുബൈദ ആദ്യം പറഞ്ഞത് താമരശ്ശേരിയിലുള്ള മൂന്ന് പേരുടെ പേരായിരുന്നു. പിന്നീട് അത് മാറ്റി ഒരു പഴയ വ്യാപാരിക്ക് ബഷീറിനോട് പക ഉണ്ടായിരുന്നതായും പറഞ്ഞു. എന്നാല്‍ ഒരാഴ്ചയ്ക്കിടെ സൃഷ്ടിച്ചെടുത്ത കഥകളില്‍ ഉറച്ച് നില്ക്കാന് സുബൈദയ്ക്ക് ആയില്ല. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഉണ്ടായതെന്താണെന്ന് സുബൈദയ്ക്ക് പോലീസിനോട് സമ്മതിക്കേമ്ടി വന്നു.
സൗമ്യമായി തീര്‍ക്കാന്‍
ബഷീറിന് പല സ്ത്രീകളുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. ഇതിനെ ചൊല്ലി സുബൈദയും ബഷീറും എന്നും വഴക്ക് പതിവായിരുന്നു. പല തവണ ബഷീറുമായി പ്രശ്നങ്ങള്‍ പറഞ്ഞ് സൗമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ബഷീര്‍ അതിന് തയ്യാറായിരുന്നില്ല. അതോടെയാണ് കൊലപാതകത്തിന് സുബൈദ പദ്ധതി തയ്യാറാക്കുന്നത്. തുടർന്ന് പിറ്റേദിവസം രാത്രി ഭർത്താവ് ഉറങ്ങികിടക്കുമ്പോൾ സുബൈദ തന്നെയാണ് മുഖത്തും നെഞ്ചിലും ആസിഡ് ഒഴിച്ചത്. അതേസമയം ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തനിക്ക് ഉദ്ദേശമില്ലായിരുന്നെന്ന് സുബൈദ പോലീസിനോട് പറഞ്ഞു.
കടയിലേക്ക് നേരിട്ട്
സംഭവത്തിന്റെ തലേദിവസം സുബൈദ മഞ്ചേരിയിലെ കടയില്‍ നേരിട്ടെത്തിയായിരുന്നു ആസിഡ് വാങ്ങിയത്. പിന്നീട് വീട്ടിലെത്തി ആസിഡ് ഒഴിക്കാന്‍ പാകത്തിലുള്ള പാത്രങ്ങള്‍ തയ്യാറാക്കി വെച്ചു. രാത്രി ഇരുവരും ഉറങ്ങാന്‍ കിടന്നതിന് പിന്നാലെയായിരുന്നു ആക്രമണം. സുബൈദ തന്നെയാണ് ബഷീറിനെ ആസ്പത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപകടം നടന്നത് രാത്രി പന്ത്രണ്ട് മണിക്കായിരുന്നിട്ടും രണ്ട് മണിയോടെയാണ് ബഷീറിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്തുകൊണ്ടാണ് ഇത്രയും വൈകിയതെന്ന ചോദ്യത്തിനും സുബൈദയ്ക്ക് വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിരുന്നില്ല.
തെളിവായി സിസിടിവിയും കന്നാസും
ആസ്പത്രിയിലേക്ക് പോകും വഴി സുബൈദയുടെ കൈയ്യില്‍ ഉണ്ടായിരുന്ന ഒഴിഞ്ഞ കന്നാസ് ആസ്പത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സുബൈദ ആസ്പത്രിയിലേക്ക് വന്നതിനിടെ കന്നാസ് ആശുപത്രിയുടെ മുന്പിലെ തോട്ടിലേക്ക് വലിച്ചെറിഞ്ഞതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതും കേസില്‍ ശക്തമായ തെളിവായി.
അഭയകേന്ദ്രത്തില്‍
ലൈറ്റ് ആന്റ് സൗണ്ട്സ് സ്ഥാപനത്തിന്റെ ഉടമയായിരുന്നു ബഷീര്‍ . അതുകൊണ്ട് തന്നെ നിരവധി രാഷ്ട്രീയക്കാരുമായി ബഷീറിന് അടുത്ത ബന്ധമുണ്ടായിരുന്നു. മരണം കൊലപാതകമാണെന്ന നിഗമനത്തിന് പിന്നാലെ കൊലയാളിയെ കണ്ടുപടിക്കാന്‍ പോലീസിന് മേല്‍ രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇതോടെ നീക്കങ്ങള്‍ ഒന്നും പിഴയ്ക്കാതെ പോലീസ് കൊലയാളിയിലേക്ക് അടുത്തു.നിലവില്‍ സുരക്ഷ പരിഗണിച്ച് സുബൈദയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.