കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ പുലിയെങ്കില്‍ എംബി ഫൈസല്‍ പുലിമുരുകന്‍... അപ്പോള്‍ ആ പഴയ തോക്കോ?
മലപ്പുറം: മലപ്പുറം ഇപ്പോള്‍ തിരഞ്ഞെടുപ്പ് ചൂടിലാണ്. ഇ അഹമ്മദ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം സ്വന്തമാക്കിയ മണ്ഡലത്തില്‍ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയെത്തുമ്പോള്‍ അതില്‍ കുറഞ്ഞതൊന്നും മുസ്ലീം ലീഗ് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അത്തരം മുന്‍വിധികളൊന്നും തന്നെ വിലപ്പോയേക്കില്ല.
മുന്‍ തിരഞ്ഞെടുപ്പുകളിലൊക്കെ കുഞ്ഞാലിക്കുട്ടിയെ പുലിയെന്നും പുലിക്കുട്ടിയെന്നും ഒക്കെ ആണ് അനുയായികള്‍ വിശേഷിപ്പിച്ചിരുന്നത്. ഒറ്റത്തവണയല്ലാതെ കുഞ്ഞാലിക്കുട്ടിയ്ക്ക് തിരഞ്ഞെടുപ്പില്‍ കാലിടറിയിട്ടും ഇല്ല.
കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ പുലിയാണെങ്കില്‍ സിപിഎം സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍ പുലിമുരുകനാണത്രെ... പുലിയെ അതിന്റെ മടയില്‍ പോയി പിടിക്കുന്ന പുലിമുരുകന്‍!! എന്താണ് സംഗതി എന്നല്ലേ...
'കുഞ്ഞാലിക്കുട്ടി പുലിക്കുട്ടി' ഇങ്ങനെ ഒരു പോസ്റ്റര്‍ മലപ്പുറത്ത് കണ്ടാല്‍ ആരും അത്ഭുതപ്പെടുകയൊന്നും വേണ്ട. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലങ്ങളില്‍ ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടി പുലിയാണെന്ന കാര്യത്തില്‍ ഇടതുമുന്നണിയിലെ നേതാക്കള്‍ക്കും സംശയം ഇല്ലെന്നാണ് തോന്നുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന ഇടതുമുന്നണി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ പോലും അത് സമ്മതിച്ചു.
കുഞ്ഞാലിക്കുട്ടി പുലിയാണെങ്കില്‍ സിപിഎമ്മിന്റെ എംബി ഫൈസല്‍ പുലിമുരുകനാണെന്നാണ് ഉഴവൂര്‍ വിജയന്‍ പറഞ്ഞത്. പുലിമുരുകന്‍ പുലിയെ പിടിച്ചുകെട്ടും എന്ന് ഉഴവൂര്‍ വിജയെങ്കിലും ഉറപ്പാണ്!.
ഇരതേടി വരുന്ന പുലി കെണി തേടി വരില്ലെന്നാണ് പുലിമുരുകനിലെ മൂപ്പന്‍ പറഞ്ഞിട്ടുള്ളത്. പുലിയെ പിടിക്കണമെങ്കില്‍ അതിന്റെ മടയില്‍ പോയി പിടിക്കണം. കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് തോല്‍പിച്ച് എംബി ഫൈസലിന് പുലിമുരുകനാകാന്‍ പറ്റുമോ എന്ന് കണ്ട് തന്നെ അറിയേണ്ടി വരും.
കുഞ്ഞാലിക്കുട്ടി നായനിര്‍ദ്ദേശ പത്രിക പിന്‍വലിക്കണം എന്നാണ് ഉഴവൂര്‍ വിജയന്‍ പിന്നെ ആവശ്യപ്പെട്ടത്. അല്ലാത്ത പക്ഷം ഇ അഹമ്മദിന്‍രെ ആത്മാവ് പൊറിക്കില്ലത്രെ.
ഇ അഹമ്മദിന്റെ ആത്മാവ് ഇപ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി എംബി ഫൈസലിനൊപ്പമാണെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. അഹമ്മദിന്റെ മകള്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടും ലീഗ് അനുമതി നല്‍കാത്തതിനാലാണ് ഇതെന്നാണ് ഉഴവൂര്‍ വിജയന്റെ കണ്ടെത്തൽ.
കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള പ്രചാരണത്തിന് പഴയ മുസ്ലീം ലീഗ് നേതാവായ പിടിഎ റഹീമും എത്തിയിരുന്നു. 2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് പരാജയം രുചിച്ച കുഞ്ഞാലിക്കുട്ടിയെ ഓര്‍മിച്ചുകൊണ്ടായിരുന്നു റഹീമിന്റെ പ്രസംഗം
2006 തിരഞ്ഞെടുപ്പ് കാലത്ത് മുസ്ലീം ലീഗുകാരുടെ പ്രചാരണം ഓര്‍ത്തുകൊണ്ടായിരുന്നു റഹീമിന്റെ പരിഹാസം. എലിയെ കൊല്ലാന്‍ തോക്കെടുക്കണോ എന്നായിരുന്നത്രെ അന്ന് മുസ്ലീം ലീഗുകാര്‍ പറഞ്ഞിരുന്നത്. എന്നിട്ടോ....
അന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആ തോക്കിന്റെ ഉടമയെ കണ്ടതേയില്ലെന്നായിരുന്നു പിടിഎ റഹീം പരിഹസിച്ചത്. കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച് കെടി ജലീല്‍ ആയിരുന്നു അന്ന് ജയിച്ചത്.
കുറ്റിപ്പുറത്ത് നിന്ന് കെജി ജലീലിന് നിയമസഭയിലേക്കും മഞ്ചേരിയില്‍ നിന്ന് ടികെ ഹംസയ്ക്ക് ലോക്‌സഭയിലും എത്താമെങ്കില്‍ മലപ്പുറത്ത് നിന്ന് എംഹി ഫൈസലിനും ജയിക്കാം എന്നും പിടിഎ റഹീം പറഞ്ഞു.
യുഡിഎഫിനെ സംബന്ധിച്ച് വൈിടില്ലെന്ന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് മലപ്പുറം. എന്നാല്‍ 2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അന്നത്തെ മഞ്ചേരി മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി ടികെ ഹംസ ആയിരുന്നു ജയിച്ചിരുന്നത്.
കുഞ്ഞാലിക്കുട്ടിയുമായി താരതമ്യം ചെയ്യുമ്പോള്‍ പുതുമുഖമാണ് എംബി ഫൈസല്‍. ഡിവൈഎഫ്‌ഐയുടെ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവും ആണ്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയോ...
കുഞ്ഞാലിക്കുട്ടിയാണെങ്കില്‍ ഇപ്പോള്‍ മുസ്ലീം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ്. മന്ത്രിയായും എംഎല്‍എ ആയും ഒക്കെ കഴിവ് തെളിയിച്ച ആള്‍. ഒറ്റത്തവണ മാത്രം തിരഞ്ഞെടുപ്പ് തോല്‍വി നേരിട്ട അതികായന്‍.
എംബി ഫൈസലിനെ സംബന്ധിച്ച് ഇത് കന്നിയങ്കമാണ്. ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് മത്സരം. എങ്ങനെയുണ്ടാകും ഈ അങ്കം എന്ന് കാത്തിരുന്ന് കാണാം.