കുമ്മനത്തിന് അത്താഴം നൽകി, വീട്ടിൽ താമസിപ്പിച്ചു! മാളികപ്പുറം മുൻ മേൽശാന്തി പെട്ടു! കോൺഗ്രസ് നടപടി..
ശബരിമല മാളികപ്പുറം മുൻ മേൽശാന്തിയും എടപ്പാളിലെ പ്രാദേശിക കോൺഗ്രസ് നേതാവുമായ പിഎം മനോജ് എമ്പ്രാതിരിക്കെതിരെയാണ് മലപ്പുറം ഡിസിസി നടപടിയെടുത്തത്.
മലപ്പുറം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന് സ്വീകരണം നൽകിയതിന് കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തിയും എടപ്പാളിലെ പ്രാദേശിക കോൺഗ്രസ് നേതാവുമായ പിഎം മനോജ് എമ്പ്രാതിരിക്കെതിരെയാണ് മലപ്പുറം ഡിസിസി നടപടിയെടുത്തത്.
പിഎം മനോജ് എമ്പ്രാതിരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശും വ്യക്തമാക്കി. ജനരക്ഷാ യാത്രയുടെ എടപ്പാളിലെ സമാപന സമ്മേളനത്തിന് ശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎം മനോജ് എമ്പ്രാതിരിയുടെ വീട്ടിലാണ് താമസിച്ചത്. അത്താഴ വിരുന്നൊരുക്കിയാണ് മനോജ് എമ്പ്രാതിരി കുമ്മനത്തെ സ്വീകരിച്ചത്.

മനോജ് എമ്പ്രാതിരിയുടെ വീട്ടിൽ കുമ്മനത്തിന് സ്വീകരണം നൽകിയതിനെതിരെ കോൺഗ്രസിനുള്ളിൽ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. ഇതിനെ തുടർന്നാണ് മനോജ് എമ്പ്രാതിരിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. എടപ്പാൾ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ രാജിവെപ്പിച്ചിട്ടുണ്ട്. പാർട്ടിയോട് ആലോചിക്കാതെ ബിജെപി നേതാവിന് ആതിഥ്യമരുളിയതിനെക്കുറിച്ച് വിശദീകരണം ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും, അതിനാലാണ് ഡയറക്ടർ ബോർഡ് സ്ഥാനത്ത് നിന്ന് രാജിവെപ്പിച്ചതെന്നും ബാങ്ക് പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, പത്തുവർഷമായുള്ള വ്യക്തിബന്ധം പുതുക്കാനാണ് കുമ്മനം രാജശേഖരൻ വീട്ടിലെത്തിയതെന്നും, അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നുമാണ് മനോജ് എമ്പ്രാതിരി പ്രതികരിച്ചത്. പത്ത് വർഷമായി പാർട്ടിയംഗമല്ലാത്ത ആത്മീയരംഗത്ത് പ്രവർത്തിക്കുന്ന തന്റെ വീട്ടിൽ എല്ലാ പാർട്ടികളുടെയും നേതാക്കൾ വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications