മലപ്പുറത്തോട് സര്‍ക്കാരിന് ചിറ്റമ്മ നയം? കളക്ടറും പരിതപിക്കുന്നു, ഇതൊന്നും പോര, മതിയാകില്ല
മലപ്പുറം വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി ഒരു ജില്ല രൂപീകരിക്കണമെന്നതാണ് ഇതുവരെ ഉയര്‍ന്നുവന്നിട്ടുള്ളതില്‍ പ്രധാനപ്പെട്ട ഒരു ആവശ്യം.
മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുടെ ജില്ലയാണ് മലപ്പുറം. ഒരു പക്ഷേ, രണ്ടും മൂന്നും ജില്ലകളിലെ ജനസംഖ്യ ചേര്‍ത്ത് വച്ചാല്‍ മലപ്പുറത്തോളം വരില്ല. അതുകൊണ്ടുതന്നെ മറ്റു ജില്ലകള്‍ക്ക് നല്‍കുന്ന അതേ അളവില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കിയാല്‍ മലപ്പുറത്തിന് തികയില്ലെന്നത് സ്വാഭാവികം. ഇതുസംബന്ധിച്ച നിരവധി ആവശ്യങ്ങള്‍ മലപ്പുറത്ത് നിന്ന് ഉയര്‍ന്നിട്ടും മാറിമാറി വന്ന സര്‍ക്കാരുകള്‍ കണ്ട ഭാവം നടിച്ചിട്ടില്ല. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ മലപ്പുറം നേരിടുന്ന വെല്ലുവിളികള്‍ ഒട്ടേറെയാണ്. ജില്ലയിലെ ജനപ്രതിനിധികള്‍ ഏറെ ശ്രമിച്ചിട്ടും ഇക്കാര്യത്തില്‍ വന്‍മുന്നേറ്റമുണ്ടായി എന്ന് പറയാന്‍ സാധിക്കില്ല. ഒടുവില്‍ ജില്ലാ കളക്ടറും ഇതേ അഭിപ്രായം പങ്കുവയ്ക്കുന്നു. മലപ്പുറത്തെ മറ്റു ജില്ലകളുമായി താരതമ്യം ചെയ്യരുത്. 40 ലക്ഷത്തിലധികം ജനങ്ങളുള്ള ജില്ലയ്ക്ക് എട്ട് ലക്ഷവും 12 ലക്ഷവും ജനസംഖ്യയുള്ള ജില്ലകള്‍ക്ക് നല്‍കുന്ന ഫണ്ടുകള്‍ മതിയാകില്ല. കളക്ടറുടെ വാക്കുകള്‍ ഇക്കാര്യം അടിവരയിടുന്നു...
വര്‍ക്കല ഭൂമി ഇടപാട്: ദിവ്യ എസ് അയ്യരെ രക്ഷിക്കാന്‍ ശ്രമം, അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു
കളക്ടര്‍ പറഞ്ഞത്
ജനസംഖ്യാ ആനുപാതികമായി ഉദ്യോഗസ്ഥരോ അടിസ്ഥാന സൗകര്യങ്ങളോ മലപ്പുറത്ത് ഇല്ലെന്നാണ് കളക്ടര്‍ അമിത് മീണ പറയുന്നത്. സംസ്ഥാനത്തെ മറ്റു ജില്ലകള്‍ക്കൊപ്പം ഒരു ജില്ല എന്ന നിലയിലാണ് മലപ്പുറത്തെ പരിഗണിക്കുന്നത്. ഈ സ്ഥിതി മാറണം. പകരം ജനങ്ങള്‍ കൂടുതലുള്ള ജില്ല എന്ന നിലയിലുള്ള പരിഗണന മലപ്പുറത്തിന് ലഭിക്കണം. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ മലപ്പുറം ജില്ലയില്‍ പ്രതിസന്ധി രൂക്ഷമാണ്. ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ജില്ലയിലില്ല. പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ പദ്ധതികള്‍ പരിശോധിക്കാന്‍ പോലും ഓഫീസര്‍മാരില്ല. വികസന പദ്ധതികള്‍ ഒരുക്കുന്നതിനും ജനങ്ങള്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും നിലവിലെ സാഹചര്യത്തില്‍ സാധിക്കുന്നില്ലെന്നും കളക്ടര്‍ പറയുന്നു. സമാനമായ അഭിപ്രായം ഏറെ നാളായി ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നതാണ്.
ഉദ്യോഗസ്ഥ നിലപാടിനെതിരെ എംപി
ജനസംഖ്യയിലും വിസ്തൃതിയിലും മുന്നില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ജില്ലാ വിഭജനം നടത്തണമെന്ന വാദം ഏറെ പഴക്കമുള്ളതാണ്. ജില്ലയിലെ സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയ പാര്‍ട്ടികളും ഈ ആവശ്യം ഉന്നയിച്ചിരുന്നു. മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ സംസാരിക്കുമ്പോഴാണ് കളക്ടര്‍ അമിത് മീണ ജില്ലയിലെ പരിമിതികള്‍ തുറന്നുസമ്മതിച്ചത്. ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച കഴിഞ്ഞ വര്‍ഷത്തെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഏറെ പ്രയാസം നേരിട്ടുവെന്ന് സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറയ്ക്കല്‍ പറഞ്ഞു. ഇതേ അഭിപ്രായം തന്നെയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത പിവി അബ്ദുല്‍ വഹാബ് എംപിയും പങ്കുവച്ചത്. ഉദ്യോഗസ്ഥരുടെ നിലപാടിനെ എംപി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
പുതിയ ജില്ല വേണം
മലപ്പുറം വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി ഒരു ജില്ല രൂപീകരിക്കണമെന്നതാണ് ഇതുവരെ ഉയര്‍ന്നുവന്നിട്ടുള്ളതില്‍ പ്രധാനപ്പെട്ട ഒരു ആവശ്യം. എന്നാല്‍ പാലക്കാടിന്റെ ചില ഭാഗങ്ങള്‍ ചേര്‍ത്ത് മലപ്പുറത്ത് മറ്റൊരു ജില്ല രൂപീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. പുതിയ ജില്ല രൂപീകരിക്കുന്നത് വര്‍ഗീയമായ കണ്ണുകളോടെ കാണുന്നവരുമുണ്ട്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് സാധ്യതാ പഠനം സംബന്ധിച്ച് പ്രമേയം പാസാക്കിയത്. രണ്ടുവര്‍ഷം മുമ്പായിരുന്നു ഇത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രമേയ അവതരണം രാഷ്ട്രീയ നേട്ടം കൊയ്യാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാരില്‍ നിന്നടക്കം ഫണ്ടുകള്‍ ലഭിക്കുന്നത് ജില്ലാ അടിസ്ഥാനത്തിലാണെന്നും മറ്റു ജില്ലകള്‍ക്ക് ലഭിക്കുന്ന അളവില്‍ മാത്രമേ മലപ്പുറത്തിന് കിട്ടുന്നുള്ളൂ, ഇത് മതിയാകില്ല എന്നുമാണ് പുതിയ ജില്ല ആവശ്യപ്പെടുന്നവരുടെ വാദം.
രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്
എന്താണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്. മുസ്ലിം ലീഗിന്റെ അനുമതിയോടെയാണ് ജില്ലാപഞ്ചായത്തില്‍ പ്രമേയം അവതരിപ്പിച്ചത്. അനിവാര്യത ബോധ്യപ്പെട്ടാല്‍ ജില്ല വേണമെന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസ് വിഷയത്തില്‍ വ്യക്തമായ നിലപാട് പറഞ്ഞിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ പ്രമേയത്തെ സിപിഎമ്മും സിപിഐയും അന്ന് തന്നെ എതിര്‍ത്തിരുന്നു. പുതിയ ജില്ല ആവശ്യമില്ലെന്ന നിലപാടാണ് ബിജെപിക്കുള്ളത്. എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ട്ടിയും അടിസ്ഥാന സൗകര്യ വികസനം മുന്‍നിര്‍ത്തി ജില്ല വിഭജിക്കണമെന്ന നിലപാടുള്ളവരാണ്. വിഭജനം നിര്‍ബന്ധമാണെന്നാണ് കെഎന്‍എ ഖാദര്‍ എംഎല്‍എയുടെ നിലപാട്. ജില്ല മാത്രമല്ല, പുതിയ താലൂക്ക്, വില്ലേജ് എന്നിവയും ആവശ്യാനുസരണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെയാണ് കളക്ടര്‍ ജില്ലയുടെ പ്രതിസന്ധി തുറന്നുപറഞ്ഞിരിക്കുന്നത്.
നഴ്‌സുമാരെ രക്ഷിച്ചതിന്റെ ക്രെഡിറ്റ് എടുത്തവർ ഈ 39 പേരുടെ മരണത്തിന്റെ ക്രെഡിറ്റും എടുക്കുമോ?