മലപ്പുറത്തെ പെണ്‍കുട്ടികള്‍ക്കെതിരായ സൈബര്‍ ആക്രമണം:സദാചാരകുരുപൊട്ടിയവര്‍ക്ക് ചുട്ട മറുപടി! കുറിപ്പ്
ഫേസ്ബുക്ക് ലൈവിലെത്തി നാടിനെതിരെ സംസാരിച്ചെന്ന് ആരോപിച്ച് ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മലപ്പുറത്തെ വേങ്ങരയില്‍ കിളിനാക്കോട് എന്ന സ്ഥലത്ത് വിവാഹത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു കോളേജ് വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍. ഇവര്‍ ലൈവില്‍ എത്തി കിളിനക്കോട് നേരം വെളുക്കാത്ത നാടാണെന്നും പ്രദേശത്തുള്ളവര്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണെന്നുമായിരുന്നു തമാശാ രൂപേണ പറഞ്ഞത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയിട്ടുണ്ട്. അതേസമയം പ്രദേശത്തെ ഒരുകൂട്ടം യുവാക്കള്‍ പെണ്‍കുട്ടികള്‍ക്കെതിരെ അസഭ്യം പറയുന്ന വീഡിയോകളും ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ അപര്‍ണ പ്രശാന്തി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ-
വിവാഹത്തില്‍ പങ്കെടുക്കാന്‍
കിളിനക്കോട് സുഹൃത്തിന്‍റെ വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയതാണെന്ന് വ്യക്തമാക്കിയാണ് പെണ്‍കുട്ടികളുടെ ലൈവ് തുടങ്ങുന്നത്. ഇതുപോലെ നേരം വെളുക്കാത്ത നാട് വേറെയില്ലായിരുന്നു പെണ്‍കുട്ടികളുടെ കമന്‍റ്. 12 ാം നൂറ്റാണ്ടിലാണ് ഇവിടുത്തുകാര്‍ ജീവിക്കുന്നതെന്നും ഇവിടുത്തെ ആണ്‍കുട്ടികള്‍ പോലും കണക്കാണെന്നും ഒരുപാട് മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ വീഡിയോയില്‍ പറയുന്നുണ്ട്
വീഡിയോ വൈറല്‍
എന്നാല്‍ തികച്ചും തമാശാ രൂപേണ ചെയ്ത ഈ വീഡിയോ അങ്ങേയറ്റം സ്ത്രീവിരുദ്ധ ചേര്‍ത്താണ് ഒരു കൂട്ടം ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. മലപ്പുറം കിളിനാക്കോട് ഇന്നലെ കുറെ കുട്ടികൾ കല്യാണത്തിന് പോയി ചെക്കമ്മാരുടെ കൂടെ അവരുടെ അഴിഞ്ഞാട്ടം ചോദ്യം ചെയ്തതിന് എതിരെ ആയിരുന്നു ഈ വിഡിയോ എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്.
നാട്ടിലെ പ്രശ്നം
സൈബര്‍ ഇടത്തില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പിന്നീട് നാട്ടിലെ പ്രശ്നമായി മാറി. ഇതിനിടെ പെണ്‍കുട്ടികള്‍ പോലീസ് പരാതി നല്‍കുകയും ചെയ്തു.പരാതിപ്രകാരം സ്റ്റേഷനിലെത്തിയ പെണ്‍കുട്ടികളെ പോലീസ് സ്റ്റേഷനില്‍ വെച്ചും ഹരാസ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
യുവാക്കള്‍ രംഗത്ത്
അതേസമയം പെണ്‍കുട്ടികള്‍ക്കെതിരെ കിളിനാക്കോട് ടീം എന്ന പേരില്‍ കുറച്ച് യുവാക്കളും ഫേസ്ബുക്കില്‍ രംഗത്തെത്തി. നാടിനെ അപമാനിക്കുന്ന പരാമര്‍ശമാണ് പെണ്‍കുട്ടികള്‍ നടത്തിയതെന്നാണ് ഇവരുടെ ആരോപണം.പെണ്‍കുട്ടികള്‍ കിളിനാക്കോടെത്തി ചെയ്യാന്‍ ഉദ്ദേശിച്ച കാര്യം നടക്കാതെ പോയതോടെയാണ് നാടിനെ കുറിച്ച് അപവാദം പറഞ്ഞതെന്നും യുവാക്കള്‍ ആരോപിക്കുന്നു.
കിളിനാക്കോട്
സംഭവത്തില്‍ അപര്‍ണ പ്രശാന്തിയെഴുതിയ കുറിപ്പ് ഇങ്ങനെ- മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത ഒരു പ്രദേശമാണ് കിളിനക്കോട് . സമീപത്തുള്ള കോളേജിലെ ഒരു കൂട്ടം പെൺകുട്ടികൾ സഹപാഠിയുടെ കല്യാണത്തിനു ഇവിടെ എത്തുന്നു. അവർ ആൺകുട്ടികളായ സഹപാഠികൾക്ക് ഒപ്പം സെൽഫി എടുക്കുകയും അവരുടെ വാഹനങ്ങളിൽ തിരിച്ചു പോകാൻ ശ്രമിക്കുകയും ചെയ്യുന്നു .
സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നു
ഇത് കണ്ട കുറച്ച നാട്ടുകാർ അവരെ വാഹനങ്ങളിൽ നിന്ന് വലിച്ചിറക്കി നട്ടുച്ചക്ക് നടുറോട്ടിലൂടെ നടത്തിക്കുന്നു. ഈ സംഭവം പെൺകുട്ടികൾ ഒരു വീഡിയോയിലൂടെ സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുന്നു. ഇവിടുള്ളവർ 12 ആം നൂറ്റാണ്ടിൽ ഉള്ളവർ ആണെന്നും ആരും ഇവിടെ ഉള്ളവരെ കല്യാണം കഴിക്കരുതെന്നും തങ്ങൾ മാനസിക പീഡനം അനുഭവിച്ചെന്നും ആണ് ഈ വീഡിയോയുടെ ഉള്ളടക്കം..മറുപടി വീഡിയോകൾ വന്നു.
വീഡിയോയില്‍ പതിവ് പല്ലവികള്‍
അവർക്ക് ലോഡ്ജ് കിട്ടാത്തതിന്റെ പ്രശ്നമാണെന്നും പീഡിപ്പിച്ചാൽ ഇങ്ങനെ ആവില്ല തിരിച്ചു പോകുക എന്നും ആണുങ്ങളോട് കൂടെ ഇങ്ങനെ ഇരിക്കാൻ ആണോ വീട്ടിൽ നിന്നും കോളേജിൽ നിന്നും പഠിപ്പിച്ചത്, ഞങ്ങളുടെ സംസ്കാരത്തെ അപമിക്കരുത് തുടങ്ങീ പതിവ് പല്ലവികൾ ആണ് വീഡിയോകളിൽ. കാര്യങ്ങൾ അവിടം കൊണ്ടും അവസാനിച്ചില്ല.രാത്രി ആ നാടിനെ അപമാനിച്ചെന്നോ മറ്റെന്തൊക്കെയോ പറഞ്ഞു വേറെ കുറെ ഉപദേശ പാരമ്പരകളുമായി അവർ പോലീസ് സ്റ്റേഷനിൽ ഇരുന്നു കരയുന്ന വീഡിയോയും ഇപ്പോൾ പുറത്ത് വന്നു.
കേട്ട് കേള്‍വി പോലും ഉണ്ടാവില്ല
മലബാറിന്റെ നാട്ടുനന്മയും അനുബന്ധ കഥകളും വെറും തള്ളലുകൾ മാത്രമാണ്..ഇവിടെ മിക്കവാറും ഓരോ പഞ്ചായത്തിലും ഓരോ വഴികളിലും ഓരോ ഭരണകൂടങ്ങൾ ആണ്..അതിനെ എതിർക്കുന്നവരെ ബ്രാൻഡ് ചെയ്യുന്ന പോലെ ഉള്ള ആക്രമണങ്ങൾ മറ്റിടങ്ങളിൽ ചിലപ്പോൾ കേട്ട് കേൾവി ഉണ്ടാവില്ല..അല്ല..ഈ പെൺകുട്ടികളെ പോലീസ് സ്റ്റേഷനിൽ വരുത്തി സദാചാര ക്ലാസ് അനുവദിച്ച പോലീസുകാരേ,അവരെ ഭീഷണിപ്പെടുത്തി റോഡിലൂടെ നടത്തിച്ചവർ ആണ് ക്രൈം ചെയ്തത്...നിങ്ങൾ പാലിക്കേണ്ടത് നിയമം ആണ്..നാട്ടു വികാരങ്ങൾ അല്ല.