കെവിന് മുൻപൊരു ആതിരയുണ്ട്.. നീനുവിനെപ്പോലെ ഒരു ബ്രിജേഷും.. ദുരഭിമാനക്കൊലകൾ ബാക്കി വെക്കുന്നത്!
കോഴിക്കോട്: കോട്ടയത്തെ കെവിന് മുന്‍പ് മലപ്പുറത്തൊരു ആതിരയുണ്ടായിരുന്നു. 21 വയസ്സുകാരി. കുത്തിക്കൊലപ്പെടുത്തിയത് പോറ്റി വളര്‍ത്തിയ സ്വന്തം അച്ഛനാണ്. വ്യത്യസ്ത ജാതിയില്‍പ്പെട്ട ബ്രിജേഷ് എന്ന യുവാവിനെ പ്രണയിച്ചു എന്നതായിരുന്നു ആതിര ചെയ്ത കുറ്റം.
കെവിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും മോചിതയായിട്ടില്ലെങ്കിലും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച ജീവിതത്തോട് പൊരുതുകയാണ് നീനു. ബ്രിജേഷിന്റെയും നീനുവിന്റെയും നഷ്ടത്തിന്റെ ആഴം ഒരുപോലെയാണ്. നീനുവിനെപ്പോലെ തന്നെ ബ്രിജേഷും തോല്‍ക്കാന്‍ തയ്യാറല്ല.
ആതിരയുടെ കൊലപാതകം
ബ്രിജേഷുമായുള്ള വിവാഹത്തിന്റെ തലേ ദിവസമാണ് അരീക്കോട് സ്വദേശിനിയായ ആതിര കൊല്ലപ്പെടുന്നത്. കൊയിലാണ്ടി സ്വദേശിയായ ബ്രിജേഷുമായി വര്‍ഷങ്ങള്‍ നീണ്ട പ്രണയം ആതിര വീട്ടില്‍ അറിയിച്ചത് മുതല്‍ അച്ഛനായ രാജന്‍ എതിര്‍ത്തിരുന്നു. ജാതിയായിരുന്നു പ്രശ്‌നം. പ്രശ്‌നം പോലീസ് സ്‌റ്റേഷന്‍ വരെ എത്തി. ഒടുക്കം വിവാഹം നടത്തിക്കൊടുക്കാം എന്ന ഒത്തുതീര്‍പ്പില്‍ രാജന്‍ മകളെ വീട്ടിലെത്തിച്ചു.
ജീവനെടുത്തത് അച്ഛൻ
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ മദ്യപിച്ച് വീട്ടിലെത്തിയ രാജന്‍ ആതിരയുമായി വഴക്കിട്ടു. കലഹത്തിനിടെ രാജന്‍ അടുക്കളയില്‍ നിന്നും കത്തിയെടുത്ത് മകളെ ആക്രമിക്കുകയായിരുന്നു. മുറിയില്‍ കയറി കതകടച്ചെങ്കിലും വാതില്‍ തകര്‍ത്ത് രാജന്‍ അകത്ത് കയറി കുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുന്‍പേ ആതിര ജീവന്‍ വെടിഞ്ഞു.
ഞെട്ടൽ മാറാതെ ബ്രിജേഷ്
പ്രിയപ്പെട്ടവള്‍ക്ക് വേണ്ടി താലിമാലയും പടവയുമായി കാത്തിരുന്ന ബ്രിജേഷിന്റെ മുന്നിലേക്ക് എത്തിയത് ആതിരയുടെ തണുത്ത് മരച്ചിച്ച, ചലനമറ്റ ശരീരമായിരുന്നു. ആ ആഘാതത്തില്‍ നിന്നും ബ്രിജേഷ് ഇതുവരെയും മോചിതനായിട്ടില്ല. ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് എന്‍ജിനീയറിംഗ് ഗ്രൂപ്പില്‍ ജോലി ചെയ്യുകയാണ് ബ്രിജേഷ്. ആതിരയ്ക്ക് വീട്ടില്‍ വേറെ വിവാഹം ആ സമയത്ത് ആലോചിച്ചിരുന്നു.
ആതിര പോയിട്ട് മൂന്ന് മാസം
തുടര്‍ന്നാണ് ആതിര തന്റെ പ്രണയം വീട്ടില്‍ അറിയിക്കുന്നത്. ഉത്തര്‍ പ്രദേശിലെ സൈനിക ക്യാംപില്‍ നിന്ന് വിവാഹത്തിനായി ബ്രിജേഷ് അവധിയെടുത്ത് എത്തുകയും ചെയ്തു. മാര്‍ച്ചിലാണ് ആതിര കൊല്ലപ്പെടുന്നത്. ബ്രിജേഷിന്റെ ജീവിതം ശൂന്യമായിട്ടിപ്പോള്‍ മൂന്ന് മാസം. അവധി കഴിഞ്ഞ് ബ്രിജേഷ് ക്യാംപിലേക്ക് മടങ്ങുകയാണ്. അതിന് മുന്‍പ് ആതിരയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വനിത മാഗസിനോട് ബ്രിജേഷ് പങ്കുവെച്ചിരിക്കുന്നത് വായിക്കാം.
ഇതുപോലൊരു പെൺകുട്ടി മതി
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ബ്രിജേഷും ആതിരയും തമ്മില്‍ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ആശുപത്രിയില്‍ പ്രമേഹ രോഗിയായ ബ്രിജേഷിന്റെ അമ്മ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ആശുപത്രിയില്‍ ട്രെയിനി ജീവനക്കാരി ആയിരുന്ന ആതിരയും അമ്മയും തമ്മില്‍ പെട്ടെന്ന് അടുപ്പത്തിലായി. ഇതുപോലൊരു പെണ്‍കുട്ടിയെ വേണം വിവാഹം കഴിക്കാനെന്ന് അമ്മ പറഞ്ഞിരുന്നുവെന്ന് ബ്രിജേഷ് ഓര്‍ക്കുന്നു.
പരിചയം പ്രണയമായി
എന്നാല്‍ അന്ന് രാത്രി തന്നെ ബ്രിജേഷിന്റെ അമ്മ വള്ളി മരിച്ചു. പിന്നീട് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആതിര ബ്രിജേഷിനെ ഫോണില്‍ ബന്ധപ്പെട്ടു. അമ്മയെ അവസാനമായി കാണാന്‍ തനിക്ക് സാധിച്ചില്ലല്ലോ എന്ന് പറഞ്ഞ് ആതിര അന്ന് കരഞ്ഞു. ആ പരിചയമാണ് പിന്നീട് പിരിയാന്‍ ആവാത്ത വിധത്തിലുള്ള പ്രണയമായി വളര്‍ന്നതെന്നും ബ്രിജേഷ് പറയുന്നു.
പ്രണയം വീട്ടിൽ അറിയിച്ചു
ഒരു വര്‍ഷത്തോളം ഈ അടുപ്പം ഇരുവരും ആരും അറിയാതെ സൂക്ഷിച്ചു. അതിനിടെ ആതിരയുടെ കോഴ്‌സ് പൂര്‍ത്തിയായി. മെജിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ ആതിരയ്ക്ക് ജോലിയും ലഭിച്ചു. വീട്ടില്‍ വിവാഹാലോചനങ്ങള്‍ വന്ന് തുടങ്ങിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രണയ വിവരം വീട്ടില്‍ അറിയിക്കാമെന്ന് ആതിര തീരുമാനിച്ചു.
വില്ലനായത് ജാതി
ബ്രിജേഷിന്റെ കാര്യം ആതിര വീട്ടില്‍ അറിയിച്ചു. യുപിയില്‍ ആയിരുന്ന ബ്രിജേഷ് ലീവിന് വരുമ്പോള്‍ അച്ഛനെ വന്ന് കാണുമെന്നും ആതിര പറഞ്ഞു. എന്നാല്‍ തന്റെ ജാതി അറിഞ്ഞതോടെ ആതിരയുടെ അച്ഛന്‍ പ്രശ്‌നമുണ്ടാക്കി തുടങ്ങിയെന്ന് ബ്രിജേഷ് പറയുന്നു. പ്രണയത്തില്‍ തന്നെ ആതിര ഉറച്ച് നിന്നതോടെ വീട്ടില്‍ എന്നും അടിയും വഴക്കും പതിവായി.
ആരുമറിയാതെ പ്രണയം
പിന്നീട് രണ്ട് വര്‍ഷത്തോളം ബ്രിജേഷും ആതിരയും തങ്ങളുടെ പ്രണയം തുടര്‍ന്നത് ആരുമറിയാതെ ആയിരുന്നു. അപ്പോഴൊക്കെയും ആതിരയുടെ വീട്ടിലെ പ്രശ്‌നം കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല. വിവാഹത്തിന് ഒരു കാരണവശാലും അച്ഛന്‍ സമ്മതിക്കില്ല എന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ ആതിര ബ്രിജേഷിനൊപ്പം വീട് വിട്ടിറങ്ങി. ബ്രിജേഷിന്റെ വീട്ടിലേക്കാണ് ആതിരയെ കൊണ്ട് പോയത്.
താലി കെട്ടാൻ സമ്മതിച്ചില്ല
പിറ്റേന്ന് ഇരുവരും ചേര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് പോയി. വീട്ടില്‍ നിന്നും ഇറങ്ങും മുന്‍പ് ബ്രിജേഷിന്റെ വീട്ടുകാര്‍ ആതിരയുടെ കഴുത്തില്‍ താലി കെട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആതിരയ്ക്ക് അതിന് സമ്മതമായിരുന്നില്ല. കാരണം സ്‌റ്റേഷനില്‍ വെച്ച് തന്റെ കഴുത്തില്‍ പെട്ടെന്ന് താലി കാണുമ്പോള്‍ അച്ഛനും അമ്മയ്ക്കും വലിയ വിഷമം ആകുമെന്ന് ആതിര കരുതി.
തണുത്ത് മരവിച്ച ശരീരം മാത്രം
ആതിരയുടെ ആ ആവശ്യം നിരസിക്കാന്‍ തനിക്ക് തോന്നിയില്ലെന്ന് ബ്രിജേഷ് പറയുന്നു. എന്നാല്‍ കരുതിയത് പോലെയൊന്നുമല്ല സംഭവിച്ചത്. ആതിരയ്ക്ക് സംഭവിച്ചത് അറിഞ്ഞ ബ്രിജേഷ് മെഡിക്കല്‍ കോളേജിലേക്ക് പോയത് താലിയും പുടവയും എടുത്താണ്. ആ താലി അവളുടെ കഴുത്തില്‍ മുഹൂര്‍ത്തത്തില്‍ തന്നെ അണിയിക്കണമെന്ന് മോഹിച്ചാണ് പോയത്. എന്നാല്‍ ബ്രിജേഷിന് കാണാനായത് മോര്‍ച്ചറിയില്‍ തണുത്ത് മരവിച്ച് കിടക്കുന്ന ആതിരയെ ആണ്.