കിളിനക്കോട്ടെ പന്ത്രണ്ടാം നൂറ്റാണ്ടുകാർക്കുളള പണി തുടങ്ങി.. നാല് പേർ പോലീസ് കസ്റ്റഡിയിൽ
Recommended Video
മലപ്പുറം: വലിയ വായില്‍ പുരോഗമനം പ്രസംഗിക്കുമെങ്കിലും തക്കം കിട്ടിയാല്‍ സദാചാര പോലീസ് ചമയാന്‍ മിടുക്കന്മാരാണ് മലയാളികളില്‍ പലരും. മലപ്പുറം കിളിനിക്കോട് ഗ്രാമത്തിലെത്തിയ പെണ്‍കുട്ടികള്‍ക്ക് സദാചാര ക്ലാസ്സെടുത്ത യുവാക്കളെ സോഷ്യല്‍ മീഡിയ ഇതിനകം തന്നെ ട്രോളി ഒരു വഴിക്കാക്കിയിട്ടുണ്ട്.
പിന്നാലെ പെണ്‍കുട്ടികളെ അധിക്ഷേപിച്ചതിന് ഇവര്‍ക്കെതിരെ പോലീസ് കേസുമെടുത്തു. ബെസര്‍പ്പിന്റെ ചൊവക്കാരില്‍ നാല് പേരെ പോലീസ് പിടികൂടിക്കഴിഞ്ഞു.
സംസ്ക്കാരമുളള യുവാക്കൾ
കിളിനക്കോട്ടുകാരെ പെണ്‍കുട്ടികള്‍ അപമാനിച്ചു എന്നാരോപിച്ചാണ് ഒരു കൂട്ടം യുവാക്കള്‍ മറുപടി വീഡിയോ സോഷ്യല്‍ മീഡിയിയല്‍ പോസ്റ്റ് ചെയ്തത്. തങ്ങളുടെ നാടിനൊരു സംസ്‌ക്കാരമുണ്ടെന്നും തങ്ങളും കോളേജിലൊക്കെ പഠിച്ചിട്ടുണ്ട് എന്നുമൊക്കെ അവകാശപ്പെടുന്ന യുവാക്കള്‍ മൂന്നാം കിട നിലവാരത്തിലാണ് വീഡിയോയില്‍ ഉടനീളം സംസാരിക്കുന്നത്. കല്യാണത്തിന് വന്നാല്‍ നക്കുക പോവുക എന്നാണിവര്‍ വീഡിയോയില്‍ പറഞ്ഞത്.
പന്ത്രണ്ടാം നൂറ്റാണ്ടുകാർ
തീര്‍ന്നില്ല. മാനസികമായി തങ്ങളെ പീഡിപ്പിച്ചു എന്ന് ആരോപിച്ച പെണ്‍കുട്ടികളോട് ഇവര്‍ വീഡിയോയില്‍ ചോദിച്ചത്, പീഡിപ്പിച്ചിട്ട് നീയൊക്കെ ഇത്ര സന്തോഷിക്കുന്നോ എന്നും നിന്നെ ഇക്കിളിയിട്ടാണോ പീഡിപ്പിച്ചത് എന്നുമാണ്. നിങ്ങള്‍ക്കുളള ലോഡ്ജ് ഈ നാട്ടില്‍ ഇല്ലെന്ന് വരെ പറയുന്നു ഈ വീഡിയോയില്‍. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിന്നും വണ്ടി കിട്ടാത്തവര്‍ ഇന്നും നാട്ടിലുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഈ വീഡിയോ.
എങ്ങും കിളിനക്കോട്
വീഡിയോ വൈറലായതോടെ പെണ്‍കുട്ടികള്‍ക്ക് പിന്തുണയേറി. വെളിച്ചം വരാത്ത ആളുകളുണ്ടെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് തെളിഞ്ഞുവെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടു. യുവാക്കള്‍ക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നു. കിളിനക്കോട് എന്ന പേര് വാളുകളില്‍ നിറഞ്ഞു. പെണ്‍കുട്ടികളെ അധിക്ഷേപിച്ചതിന് 6 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
നാല് പേർ കസ്റ്റഡിയിൽ
ഇക്കൂട്ടത്തില്‍ നാല് പേരെയാണ് വേങ്ങര പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കിളിനക്കോട് സംഭവം വിവാദമായതോടെ പെണ്‍കുട്ടികളും യുവാക്കളും രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ പരസ്പരം മാപ്പ് പറഞ്ഞ് വിഷയം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടികളെ പോലീസ് സ്‌റ്റേഷനില്‍ കയറ്റിയെന്നും മാപ്പ് പറയിപ്പിച്ചുവെന്നുമുളള തരത്തില്‍ വീഡിയോയും ചിത്രങ്ങളുമടക്കം വീണ്ടും പ്രചരിപ്പിക്കപ്പെട്ടു.
ജീവിതം തകരുന്ന അവസ്ഥ
ഇതോടെയാണ് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയത്. കിളിനക്കോട് വീഡിയോയുടെ പേരില്‍ തങ്ങളുടെ ജീവിതം തകര്‍ക്കരുത് എന്ന് അഭ്യര്‍ത്ഥിച്ച് കൂട്ടത്തിലൊരു പെണ്‍കുട്ടി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കിളിനക്കോടിനേയും നാട്ടുകാരേയും അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല വീഡിയോ എടുത്തത് എന്നും തമാശയ്ക്ക് ചെയ്ത വീഡിയോയുടെ പേരില്‍ ജീവിതം തകരുന്ന അവസ്ഥയാണ് എന്നുമാണ് പെണ്‍കുട്ടി ഓഡിയോ ക്ലിപ്പില്‍ പറയുന്നത്.
സദാചാര തെമ്മാടിത്തം
സുഹൃത്തിന്റെ കല്യാണത്തിന് കിളിനക്കോട് പോയ പെണ്‍കുട്ടികള്‍ക്ക് നേരെയാണ് സദാചാര ആക്രമണം ഉണ്ടായത്. ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫി എടുത്തതും സംസാരിച്ചതും ഇഷ്ടപ്പെടാതിരുന്ന നാട്ടുകാരില്‍ ചിലര്‍ പെണ്‍കുട്ടികളെ സദാചാരം പഠിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെതിരെ പെണ്‍കുട്ടികള്‍ വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കളുടെ ഗ്രൂപ്പിലിട്ടു. ഈ വീഡിയോ ചോര്‍ന്നതോടെയാണ് സംഭവം വിവാദമായത്.