കുട്ടിയെ കൊല്ലാനായി നിരവധി പാലങ്ങളില്‍ കൊണ്ടുപോയി, മേലാറ്റൂര്‍ കൊലയില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍
മലപ്പുറം: മേലാറ്റൂരില്‍ ഒന്‍പതുവയസ്സുകാരനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതൃസഹോദരന്റെ മൊഴി പുറത്ത്. കുട്ടിയെ കൊലപ്പെടുത്താനായി പല പാലങ്ങളില്‍ കൊണ്ടുപോയെന്നാണ് പ്രതി വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പുഴയിലെറിയും മുമ്പ് കുട്ടിയെ സിനിമ കാണിക്കുകയും ബിരിയാണിയും ഐസ്‌ക്രീമും വാങ്ങി നല്‍കുകയും ചെയ്തിരുന്നു എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ണായക വിവരങ്ങള്‍ പ്രതി തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.
ഈ മാസം 13നാണ് മുഹമ്മദ് ഷഹീനെ മലപ്പുറത്ത് നിന്ന് കാണാതാവുന്നത്. കേരളത്തിലെ പ്രളയദുരന്തങ്ങള്‍ക്കിടെയായിരുന്നു ഇത്. തുടര്‍ന്ന് വന്‍ തിരച്ചില്‍ കുട്ടിക്കായി നടത്തിയിരുന്നു. തിരച്ചിലിനിടെയാണ് ഷഹിന്റെ ബാഗും ചെരിപ്പും കടലുണ്ടി പുഴയുടെ സമീപത്ത് നിന്നും ലഭിച്ചത്. തുടര്‍ന്നാണ് ഷഹീന്റെ പിതൃസഹോദരനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു.
പല പാലങ്ങള്‍
മേലാറ്റൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം എറിഞ്ഞു കൊല്ലാനായി ഇയാള്‍ തൂതപ്പുഴയുടെ പുലാമന്തോള്‍ പാലത്തിലും കൊണ്ടുപോയിരുന്നു. തുടര്‍ന്ന് കടലുണ്ടിപ്പുഴയില്‍ എറിഞ്ഞ ശേഷം പുഴയില്‍ മൃതദേഹം പൊങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ദിവസങ്ങളോളം പുഴയോരത്ത് തിരച്ചില്‍ നടത്തിയിരുന്നതായി ഇയാള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
വളാഞ്ചേരിയിലും തിരൂരിലും കറങ്ങി
മുഹമ്മദ് ഷഹീനുമായി വളാഞ്ചേരിയിലും തിരൂരിലും കറങ്ങിയതിന് ശേഷമാണ് പുലാമന്തോള്‍ പാലത്തിലെത്തിയത്. കുട്ടിയെ ബൈക്കില്‍ നിന്നിറക്കി പാലത്തിലൂടെ കൈപിടിച്ച് നടന്നു നോക്കി. ആളും വാഹനങ്ങളും കാരണം പാലത്തില്‍ നിന്ന് പുഴയിലേക്ക് എറിയാനുള്ള നീക്കം ഉപേക്ഷിക്കേണ്ടി വന്നു. കൊലപ്പെടുത്താന്‍ മറ്റ് വഴികള്‍ ഇയാള്‍ ആലോചിച്ചെങ്കിലും ഒന്നും പ്രാവര്‍ത്തികമായില്ല.
രാത്രിയോടെ.....
രാത്രി ഒന്‍പതര മണിക്കാണ് കടലുണ്ടിപ്പുഴയുടെ ആനക്കയം പാലത്തിനടുത്തെത്തിയത്. പുഴയുടെ നടുക്കായി ബൈക്ക് നിര്‍ത്തി. കുട്ടിയെ ബൈക്കില്‍ നിന്ന് താഴെയിറക്കി. മോട്ടോര്‍ സൈക്കിളിന്റെ ടാങ്കിന് മുകളിലേക്ക് കയറ്റുന്നത് പോലെ ഭാവിച്ച് കുട്ടിയെ മുകളിലേക്ക് ഉയര്‍ത്തി പുഴയിലേക്ക് എറിഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു. വെള്ളത്തില്‍ മുങ്ങിത്താഴുന്നത് നോക്കി നിന്ന് മരണം ഉറപ്പിച്ച ശേഷമാണ് ഇയാള്‍ മടങ്ങിയത്.
പിറ്റേ ദിവസവുമെത്തി
മൃതദേഹത്തിനായി പിറ്റേ ദിവസങ്ങളില്‍ പുലര്‍ച്ചെ ആനക്കയം പാലത്തിന് താഴേക്കുള്ള പുഴയുടെ ഇരുകരകളിലുമെത്തി തിരച്ചില്‍ നടത്തിയിരുന്നു. മൃതദേഹം കാണാതായതോടെ ഷഹീനെ കുറിച്ചുള്ള ഒരു വിവരവും പുറത്തുവരില്ലെന്ന വിശ്വാസത്തിലായിരുന്നു ഇയാള്‍. അതേസമയം ഷഹീന് വേമഅടി കഴിഞ്ഞ മൂന്നുദിവസമായി കടലുണ്ടി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധന.
ബിരിയാണിയും വസ്ത്രവും
കുട്ടിയെ പുഴയില്‍ എറിഞ്ഞു കൊല്ലും മുമ്പ് പ്രതി സിനിമ തീയേറററില്‍ കൊണ്ടുപോയിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബിരിയാണിയും വസ്ത്രവുമെല്ലാം വാങ്ങിക്കൊടുത്ത ശേഷമാണ് കുട്ടിയെ കൊലപ്പെടുത്തിയത്. എടയാറ്റൂരില്‍ നിന്ന് ബൈക്കില്‍ കൊണ്ടുവന്ന കുട്ടിയെ നേരെ കൊണ്ടുപോയത് വളാഞ്ചേരിയിലെ സിനിമാ തിയ്യേറ്ററിലേക്കാണ്. കുട്ടിക്ക് താല്‍പര്യമില്ലാതിരുന്നിട്ടും തമിഴ്‌സിനിമ കാണുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സ്വര്‍ണത്തിന് വേണ്ടി....
ഷഹിന്റെ പിതാവ് മുഹമ്മദ് സലീമിന്റെ കൈയ്യില്‍ മൂന്നു കിലോയിലധികം സ്വര്‍ണം ഉണ്ടെന്ന ധാരണയിലാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതിനായി കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ തടങ്കലില്‍ വച്ച് സ്വര്‍ണത്തിന്റെ ഒരു ഭാഗം കൈക്കലാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. നേരത്തെ പ്രളയക്കെടുതികള്‍ക്കിടെ കുട്ടിയെ കാണാതായത് വലിയ പ്രാധാന്യം ലഭിച്ചിരുന്നില്ലെങ്കിലും പോലീസ് അന്വേഷണ മികവ് പുലര്‍ത്തിയാണ് പ്രതിയെ കണ്ടെത്തിയത്.
കുട്ടിയെ തിരിച്ചറിയാതിരിക്കാന്‍
ഇയാള്‍ കുട്ടിയെയും കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടക്കത്തില്‍ മുഖം തിരിച്ചറിയാതിരിക്കാന്‍ കുട്ടിയുടെ തലയില്‍ ഹെല്‍മെറ്റ് വച്ചിരിരുന്നു. ബിരിയാണിയും ചോക്ലേറ്റും ഐസ്‌ക്രീമും വാങ്ങി നല്‍കിയ ശേഷം തിരൂരിലെ തുണിക്കടയില്‍ നിന്ന് 570 രൂര വിലയുള്ള ഷര്‍ട്ടും വാങ്ങികൊടുത്തിട്ടുണ്ട്. തുണിക്കടയില്‍ നിന്ന് തന്നെ സ്‌കൂള്‍ യൂണിഫോം മാറ്റി പുതിയ കുപ്പായം ധരിപ്പിക്കുകയായിരുന്നു. അതേസമയം പോലീസ് പിടിയിലാകുമെന്ന സംശയം ബലപ്പെട്ടതോടെയാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് സൂചന.
ബെക്കില്‍ കയറ്റാനെന്നോണം കുട്ടിയെ കയ്യിലെടുത്തശേഷം പുഴയിലേക്ക് എറിഞ്ഞു; പിതൃസഹോദരന്‍റെ മൊഴി പുറത്ത്
തെലങ്കാനയില്‍ മോദി തരംഗത്തിനൊരുങ്ങി ബിജെപി....ടിആര്‍എസ്സുമായി കൈകോര്‍ക്കുന്നു!!