മലപ്പുറത്തെ ദുരഭിമാനക്കൊലക്കേസിന്റ കുറ്റപത്രം അടുത്തമാസം 15നുള്ളില്‍ സമര്‍പ്പിക്കും
മലപ്പുറം: രണ്ടുമാസം മുമ്പ് മലപ്പുറം അരീക്കോട് പിതാവ് മകളെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം ജൂണ്‍ 15നകം സമര്‍പ്പിക്കുമെന്നു പോലീസ്. രണ്ടുമാസം പിന്നിടുമ്പോള്‍ സംസ്ഥാനത്തിത് രണ്ടാംദുരഭിമാനക്കൊലക്കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മകള്‍ താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കുന്നതിന്റെ തലേദിവസം രാത്രിയാണു അരീക്കോട് പൂവത്തിക്കണ്ടി സ്വദേശിനിയായ ആതിര (23)യെയാണ് പിതാവ് രാജന്‍ കത്തികെണ്ട് വയറ്റില്‍കുത്തി കൊലപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ച് 22നായിരുന്നു സംഭവം. കേസില്‍ അറസ്റ്റിലായ പ്രതി രാജന്‍ നിലവില്‍ റിമാന്‍ഡിലാണ്. ദളിത്‌യുവാവുമായി പ്രണയത്തിലായ മകളുടെ വിവാഹത്തിന് വീട്ടുകാരുടേയും നാട്ടുകാരുടേയും സമ്മര്‍ദത്തിനു വഴങ്ങി പ്രതി രാജന്‍ സമ്മതം മൂളിയിരുന്നെങ്കിലും കടുത്ത ജാതീയ ചിന്തയാണു പ്രതിയെ മദ്യപിച്ച് മകളെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നാണു പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
ഭാര്യയും മറ്റുമക്കളും അടക്കം വിവാഹത്തിന് അനുകൂല നിലപാടെടുത്തതോടെ പ്രതിയുടെ എതിര്‍പ്പ് പരസ്യമാക്കിയില്ല. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ടെക്‌നീഷ്യ ആയി ജോലിചെയ്തുവരികയായിരുന്ന ആതിര കോഴിക്കോട് സ്വദേശി മിലിട്ടറിയില്‍ ജോലിചെയ്ത് വരുന്ന ബ്രിഗേഷിനെയാണ് സ്‌നേഹിച്ചിരുന്നത്. ബന്ധം പിതാവ് അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ഇരുവരും രജിസ്റ്റര്‍ മാരേജിനുവേണ്ടി രജിസ്റ്റര്‍ ചെയ്തിരുന്നു.
കൊല്ലപ്പെട്ട
ആതിര
കൊലപ്പെടുത്തിയ
പിതാവ്
രാജന്‍
ഇന്‍സെറ്റില്‍
ഇതിനെ തുടര്‍ന്ന് അരീക്കോട് പോലീസ് സ്‌റ്റേഷനില്‍ വെച്ച് നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ബന്ധുക്കളുടെയും മധ്യസ്ഥന്‍മാരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണു ഗത്യന്തരമില്ലാതെ പ്രതി വിവാഹം നടത്തിക്കൊടുക്കാമെന്നു സമ്മതിച്ചത്. തുടര്‍ന്നു മകളെ പൂവത്തികണ്ടിയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നാണു പ്രതി മകളെ കൊലപ്പെടുത്തിയത്. പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന ചെറിയ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. യുവതി സ്‌നേഹിച്ചിരുന്ന ബ്രിഗേഷിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ഇടക്ക് മൃഗവേട്ടക്ക് പോകുന്നയാളാണ് രാജന്‍. മൃഗങ്ങളെ വേട്ടയാടി പിടിക്കുന്ന തന്ത്രമാണ് മകളെ കുത്തി കൊല്ലുന്നതിലും പ്രതി പ്രയോഗിച്ചത്. ഇടത് നെഞ്ചിന്റെ അടിയിലായി ഹൃദയത്തിലേക്ക് തറക്കുന്ന മുറിവാണ് മരണത്തിന് കാരണമായി കണ്ടെത്തിയിരുന്നത്. മകളെ അക്രമിക്കുമ്പോള്‍ ഓടിക്കൂടിയ നാട്ടുകാരോട് ആരും രക്ഷിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദൃസാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
വിവാഹം ചെയ്തുകൊടുക്കാമെന്ന് പറഞ്ഞ ശേഷവും പ്രതി മകളെ പിന്തിരിപ്പിക്കാന്‍ പല ശ്രമങ്ങള്‍ നടത്തി. തുടര്‍ന്ന് കല്ല്യാണ വീട്ടിലേക്ക് വൈകുന്നേരം നാലുമണിയോടെ പ്രതി മദ്യപിച്ചെത്തുകയും ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും വീട്ടുകാരോടും ബന്ധുക്കളോടും തട്ടികയറുകയും അതിരയെ കൊല്ലുമെന്ന് ഭീക്ഷണിപെടുത്തുകയും ചെയ്യുകയായിരുന്നു. അക്രമം ഭയന്ന ആതിര അടുത്തുള്ള അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടുകയും ഒരു റൂമില്‍ കയറി ഒളിക്കുയും ചെയ്തു. എന്നാല്‍ ആതിരയെ പിന്തുടര്‍ന്ന പ്രതി വാതില്‍ ചവിട്ടി പോളിച്ച് അകത്ത് കടക്കുകയും കയ്യില്‍ കരുതിയിരുന്ന കഠാര ഉപയോഗിച്ച് വയറ്റില്‍ കുത്തുകയുമായിരുന്നു. ആതിരയെ ഉടന്‍തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കേസന്വേഷണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നും ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുണ്ടെന്നും ഇത് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നു അന്വേഷണ സംഘം വ്യക്തമാക്കി. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ സംഭവ സ്ഥലത്തുകൊണ്ടുപോയി പോലീസ്‌മൊഴിരേഖപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ചോദ്യംചെയ്യലില്‍ പ്രതി വ്യത്യസ്ത കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കിലും അവസാനത്തില്‍ പ്രതി പോലീസിന് മുന്നില്‍ മുഴുവന്‍ കാര്യങ്ങളും സമ്മതിക്കുകയായിരുന്നു.