15ലക്ഷം നല്‍കിയാൽ ഒരു കോടി, മലപ്പുറത്തുകാരന് ലഭിച്ചത് ബാഗ് നിറയെ കടലാസുകെട്ടുകൾ; പിന്നീട് സംഭവിച്ചത്
മലപ്പുറം: പരസ്യം നല്‍കി നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തുന്ന സംഘം പൊലീസിന്റെ പിടിയില്‍. വളയം കുളം സ്വദേശിയുടെ പരാതിയില്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരം തട്ടാപ്പറമ്പില്‍ ഷിബു, തലശേരി ഏറഞ്ചേരി വീട്ടില്‍ സുബിന്‍ എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, കേസിനാസ്പദമായ സംഭവം നടന്നത് അഞ്ച് മാസം മുമ്പാണ്. ബിസിനസില്‍ പങ്കാളിയാക്കാം എന്ന് പത്രത്തില്‍ പരസ്യം നല്‍കിയാണ് പ്രതികള്‍ തട്ടിപ്പിന് തുടക്കം കുറിച്ചത്. വളയംകുളം സ്വദേശി അബൂബക്കറില്‍ നിന്ന് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തു. തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്ന് ഒരു കോടി രൂപ നല്‍കാമെന്ന പറഞ്ഞ് അബൂബക്കറിന് വിളിച്ചുവരുത്തി. ഇതനുസരിച്ച് എത്തിയ അബൂബക്കറിന് ഒരു കോടിയെന്ന് പറഞ്ഞ് കടലാസ് കെട്ടുകള്‍ നല്‍കി പറ്റിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം പൊലീസിന് പരാതി നല്‍കിയത്.
കേസില്‍ ഇനിയും രണ്ട് പേര്‍ അറസ്റ്റിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് തൃക്കരിപ്പൂരിലെ ഒരു ക്വാര്‍ട്ടേഴസില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവര്‍ സമാനമായ തട്ടിപ്പുകള്‍ നിരവധി തവണ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. പ്രതികളെ വ്യാഴാഴ്ച പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.