മലപ്പുറം പ്രസ് ക്ലബ്ബില്‍ ആര്‍എസ്എസ് ഗുണ്ടായിസം.. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുവാദിന് മർദ്ദനം!
മലപ്പുറം: മലപ്പുറം പ്രസ് ക്ലബ്ബില്‍ ആക്രമണം അഴിച്ച് വിട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. ചന്ദ്രിക ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ഫുവാദിനെ ആര്‍എസ്എസ് അക്രമികള്‍ പ്രസ് ക്ലബ്ബിനകത്ത് കയറി കയ്യേറ്റം ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ ഫുവാദിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 11.30ഓടു കൂടിയാണ് സംഭവം നടന്നത്. ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേര്‍ക്ക് സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചില്‍ യാത്രക്കാരനെ മര്‍ദ്ദിക്കുന്ന ദൃശ്യം പകര്‍ത്തിയതിനാണ് ഫുവാദിനെ മര്‍ദ്ദിച്ചത്.
മഞ്ചേരി റോഡില്‍ കുന്നുമ്മല്‍ ഭാഗത്തേക്ക് നടന്ന പ്രകടത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. പ്രകടനക്കാരുടെ സമീപത്ത് കൂടി പോകാന്‍ ശ്രമിച്ച ഫവാസ് എന്ന യാത്രക്കാരനെ ആര്‍എസ്എസുകാര്‍ തടഞ്ഞു. ഫവാസിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കഴുത്തില്‍ പിടിച്ച് തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്തു.
ഈ സമയം പ്രസ് ക്ലബ്ബിലുണ്ടായിരുന്ന ഫുവാദ് ഈ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇത് കണ്ട ഏതാനും പേരാണ് പ്രസ് ക്ലബ്ബിനകത്തേക്ക് അതിക്രമിച്ച് കയറി ഫുവാദിനെ ആക്രമിച്ചത്. തന്റെ നെഞ്ചില്‍ അക്രമികള്‍ ഇടിച്ചതായും പ്രസ് ക്ലബ്ബിനകത്തെ ഡയസിലേക്ക് തള്ളിയിട്ടതായും ഫുവാദ് പറയുന്നു. പത്തോളം ആര്‍എസ്എസുകാര്‍ ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് ഫുവാദ് പറയുന്നു.
ഇവരില്‍ ചിലര്‍ മുഖം പകുതി മറച്ച നിലയില്‍ ആയിരുന്നു. തന്റെ ഫോണ്‍ അവര്‍ പിടിച്ചെടുത്തുവെന്നും ഫുവാദ് പറയുന്നു. ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ യാത്രക്കാരനായ ഫവാസിനേയും സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസ് ക്ലബ്ബിന് അകത്ത് വരെ കയറി മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്ന ആര്‍എസ്എസ് ഗുണ്ടായിസത്തിന് നേരെ ശക്തമായ പ്രതിഷേധമാണ് മാധ്യമ ലോകത്ത് നിന്നും ഉയര്‍ന്ന് വരുന്നത്. ആര്‍എസ്എസ് അക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജീതുവിനെ വിരാജ് മറ്റൊരാൾക്കൊപ്പം കണ്ടു.. കൊല്ലാനുറപ്പിച്ച് കാത്ത് നിന്നു.. വിരാജിന്റെ പദ്ധതി പുറത്ത്
സിപിഎമ്മിന് അടുത്ത ഇരുട്ടടി.. കുന്നിടിച്ച് നേതാവിന്റെ മകന്റെ കോടികളുടെ റിസോർട്ട് നിർമ്മാണം!