പ്രളയത്തിന് മറവിൽ മലപ്പുറത്തെ കൊലപാതകം.. കള്ളക്കടത്ത് സ്വർണം, മന്ത്രവാദി.. പുതിയ വിവരങ്ങൾ
Recommended Video
മലപ്പുറം: പ്രളയകാലത്ത് മലപ്പുറത്ത് നടന്ന ഒന്‍പത് വയസ്സുകാരന്റെ കൊലപാതകം നാടിനാകെ ഞെട്ടലായിരിക്കുകയാണ്. മുഹമ്മദ് ഷഹീനിനെ ആനക്കയം പാലത്തില്‍ നിന്നും കടലുണ്ടിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞാണ് പിതൃസഹോദരനായ മുഹമ്മദ് കൊലപ്പെടുത്തിയത്.
ഷഹീനിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളെ അടക്കം ഉപയോഗിച്ച് വിപുലമായ തെരച്ചില്‍ നടത്താനാണ് പോലീസ് ഒരുങ്ങുന്നത്. അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി മുഹമ്മദ് അവിശ്വസനീയമായ മൊഴിയാണ് പോലീസിന് നല്‍കിയിരിക്കുന്നത്.
മൂന്ന് കിലോ സ്വർണം
കൊല്ലപ്പെട്ട ഷഹീനിന്റെ അച്ഛനായ മുഹമ്മദ് സലീമീന് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പ്രതിയുടെ മൊഴിയില്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേന്ദ്രമായ കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയ മൂന്ന് കിലോയോളം വരുന്ന സ്വര്‍ണം മാസങ്ങള്‍ക്ക് മുന്‍പ് സലിം തട്ടിയെടുത്തിരുന്നു. ഒരു സുഹൃത്തിന്റെ സഹായത്തോടെ ആയിരുന്നു ഇത്.
ലക്ഷ്യം സ്വർണത്തിന്റെ ഒരു പങ്ക്
ഈ സ്വര്‍ണം കയ്യില്‍ കിട്ടിയതോടെ സലീം ആഢംബര ജീവിതത്തിലേക്ക് മാറി. വാടകവീട്ടില്‍ നിന്നും മറ്റൊരു വലിയ വീട്ടിലേക്ക് താമസം മാറി. സലീം സ്വര്‍ണം പറ്റിച്ച കള്ളക്കടത്ത് സംഘം ഒരിക്കല്‍ സഹോദരന്‍ മുഹമ്മദിനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് സലീമിന്റെ പക്കല്‍ സ്വര്‍ണവും പണവും ഉണ്ടെന്ന് മുഹമ്മദ് അറിഞ്ഞത്.
കുട്ടിയെ തട്ടിയെടുക്കാൻ പ്ലാൻ
പിന്നാലെ സലീമിന് ലഭിച്ച സ്വര്‍ണത്തിന്റെ ഒരു ഭാഗം സ്വന്തമാക്കുന്നതിന് വേണ്ടി മുഹമ്മദ് പദ്ധതിയിട്ടു. എന്നാല്‍ തട്ടിയെടുത്ത സ്വര്‍ണത്തിന്റെ ഭൂരിഭാഗവും പണമായി കള്ളക്കടത്ത് സംഘം സലീമില്‍ നിന്ന് വാങ്ങിയെടുത്തിരുന്നു. ഇക്കാര്യം മുഹമ്മദ് അറിഞ്ഞിരുന്നില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം വാങ്ങിയെടുക്കാമെന്നാണ് മുഹമ്മദ് പദ്ധതി ഇട്ടത്.
കാര്യങ്ങൾ കൈവിട്ടു
സ്‌കൂളില്‍ നിന്നും ഷഹീനെ ബൈക്കില്‍ കയറ്റി ഒരു ദിവസം മുഴുവന്‍ പലയിടത്തായി കറങ്ങി. കുട്ടിയെ സിനിമ കാണിക്കുകയും ബിരിയാണിയും പുതിയ വസ്ത്രവും വാങ്ങി നല്‍കുകയും ചെയ്തു. രാത്രിയായതോടെ കുട്ടിയെ കാണാനില്ലെന്ന വിവരം പരന്നു. ചാനലുകളിയും സോഷ്യല്‍ മീഡിയയിലും വാര്‍ത്ത വന്നു. ഇതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുവെന്ന് മുഹമ്മദിന് മനസ്സിലായത്.
പുഴയിലെറിഞ്ഞ് കൊന്നു
ആദ്യം കുട്ടിയെ ഉപേക്ഷിക്കാനായിരുന്നു തീരുമാനം. എന്നാല്‍ വിവരം കുട്ടി പുറത്ത് പറയുമോ എന്ന ഭയം മൂലം കൊല്ലാന്‍ തീരുമാനിച്ചു. ആനക്കയം പാലത്തിന്റെ മധ്യഭാഗത്തെത്തി പുഴ കാണിച്ച് തരാമെന്ന് പറഞ്ഞ് കുട്ടിയെ ഉയര്‍ത്തി പുഴയിലേക്ക് വലിച്ച് എറിയുകയായിരുന്നു മുഹമ്മദ്. കുട്ടി മുങ്ങിത്താഴുന്നത് നോക്കി നിന്ന് മരണം ഉറപ്പാക്കിയ ശേഷമാണ് ഇയാള്‍ സ്ഥലം വിട്ടത്.
പരാതി നൽകാൻ മുന്നിൽ
പിന്നീടുള്ള ദിവസങ്ങളില്‍ കടലുണ്ടിപ്പുഴയുടെ സമീപത്ത് വന്ന് മൃതദേഹം പൊങ്ങിയോ എന്നിയാള്‍ പരിശോധിച്ചിരുന്നു. കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതിപ്പെടാനും മറ്റും മുന്നിലുണ്ടായിരുന്നത് ഇയാള്‍ തന്നെ ആയിരുന്നു. ഇയാള്‍ തന്നെ എംഎല്‍എയ്ക്കും ഡിവൈഎസ്പിക്കും മുന്നില്‍ പരാതിയുമായി എത്തി. അപ്പോഴൊന്നും ആരും ഇയാളെ സംശയിച്ചതുമില്ല.
മന്ത്രവാദിയെ കാണാൻ ഉപദേശം
പോലീസിന് കുട്ടിയെ കണ്ടെത്താന്‍ സാധിക്കില്ലെന്ന് പറഞ്ഞ് സലീമിനെ ഇയാള്‍ ചില മന്ത്രവാദികളുടെ അടുത്തേക്കും കൊണ്ടുപോയിരുന്നു. ജ്യോത്സ്യന്മാരെ കാണാനും ഇയാള്‍ സഹോദരനെ ഉപദേശിച്ചു. ഒടുവില്‍ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്. ദൃശ്യങ്ങളില്‍ മകനൊപ്പം ബൈക്കില്‍ പോകുന്നത് സഹോദരന്‍ ആണെന്ന് സലിം തിരിച്ചറിഞ്ഞു.
24 മണിക്കൂർ ചോദ്യം ചെയ്യൽ
ജ്യോത്സനെ കാണാന്‍ പോകണം എന്ന് പറഞ്ഞ് തന്ത്രപരമായി സലീം മുഹമ്മദിനെ പാണ്ടിക്കാട് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയാണ് അറസ്റ്റ് ചെയ്യിപ്പിച്ചത്. ആദ്യം ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ ഇയാള്‍ തയ്യാറല്ലായിരുന്നു. 24 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറത്ത് വന്നത്. നാല് ദിവസമായി ഷഹീന് വേണ്ടി തെരച്ചില്‍ നടക്കുകയാണ്.