പീഡന വീരൻ അറിയപ്പെടുന്നത് സ്വർണ കുട്ടി എന്ന പേരിൽ
പാലക്കാട്‍: എടപ്പാളിലെ തിയേറ്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി മൊയ്തീന്‍കുട്ടി തൃത്താലയിലെ പരിചയവൃന്ദത്തില്‍ അറിയപ്പെടുന്നത് 'സ്വര്‍ണക്കുട്ടി'യെന്ന പേരില്‍. ദുബായില്‍ മൂന്നിടത്തായി വെള്ളി ആഭരണശാലകള്‍ മൊയ്തീന്‍കുട്ടിക്കുണ്ട്. കൂടുതല്‍ സമയവും വിദേശത്താണ്. തൃത്താലയിലും ഷൊര്‍ണൂരിലുമുള്‍പ്പെടെ സ്ഥലവും ക്വാര്‍ട്ടേഴ്‌സുകളുള്‍െപ്പടെ കെട്ടിടങ്ങളുമുണ്ട്. രാഷ്ട്രീയഭേദമില്ലാതെ നല്ലരീതിയില്‍ സംഭാവനകളും നല്‍കാറുണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. ഭൂമികച്ചവടത്തിലൂടെ ഉണ്ടാക്കിയ രാഷ്ട്രീയബന്ധം ഉപയോഗിച്ചാണ് ചങ്ങരംകുളം സ്റ്റേഷനില്‍ ഏപ്രില്‍ 26-നെത്തിയ പരാതി രണ്ടാഴ്ചയോളം ഒതുക്കിയത്.
ശനിയാഴ്ച ജാമ്യംലഭിക്കാനുള്ള മാര്‍ഗം തേടിയാണ് മൊയ്തീന്‍കുട്ടി ഷൊര്‍ണൂരിലെത്തിയത്. പോലീസിനുമുന്നിലെത്തി കീഴടങ്ങുന്നതാണ് നല്ലതെന്നായിരുന്നു അഭിഭാഷകന്റെ ഉപദേശം. ഇതിനിടെ മൊയ്തീന്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഷൊര്‍ണൂരിലുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിരുന്നു. പിന്നീട് അഭിഭാഷകന്റെ നിര്‍ദേശാനുസരണം മൊയ്തീന്‍കുട്ടി പോലീസിനെ വിവരമറിയിച്ചു.
ഇതിനിടെ കാര്‍ പോലീസ് കണ്ടെത്തി. അഡീഷണല്‍ എസ്.ഐ പത്മനാഭന്റെ നേതൃത്വത്തിലാണ് മൊയ്തീന്‍കുട്ടിയെ പിടികൂടിയത്. കാര്‍ ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കയാണ്. ഇയാളുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സിലാണ് പീഡിപ്പിക്കപ്പെട്ട കുട്ടിയും സഹോദരങ്ങളും അമ്മയും താമസിച്ചിരുന്നത്. അച്ഛന്‍ പ്രവാസിയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.