Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ട സംഭവം: മേജര്‍ രവിക്കെതിരേ സനല്‍കുമാര്‍, തന്തക്ക് പിറക്കലാണ് പ്രശ്‌നം!!

നായക സങ്കല്‍പ്പത്തില്‍ ഇറങ്ങുന്ന സിനിമകളാണ് പ്രശ്‌നങ്ങള്‍ക്ക് പ്രചോദനമെന്നു സനല്‍കുമാര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.

കോഴിക്കോട്: കൊച്ചിയില്‍ പ്രമുഖ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ഭീഷണി ഉയര്‍ത്തിയ സംവിധായകന്‍ മേജര്‍ രവിക്കെതിരേ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. നായക സങ്കല്‍പ്പത്തില്‍ ഇറങ്ങുന്ന സിനിമകളാണ് പ്രശ്‌നങ്ങള്‍ക്ക് പ്രചോദനമെന്നും ആണത്തം, തന്തക്ക് പിറക്കല്‍, ആണുങ്ങളോട് കളിക്കല്‍ തുടങ്ങിയ പ്രസ്താവനകള്‍ തന്നെയാണ് വിഷവിത്തുകള്‍ വിതയ്ക്കുന്നതെന്നും സനല്‍കുമാര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.

Read also: മമ്മൂട്ടി പ്രതികരിച്ചില്ല, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടാന്‍ എളുപ്പമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സെലിബ്രിറ്റികളുടെ ലോകത്ത് നിന്നു പ്രതിഷേധം ശക്തമാകവെയാണ് സംഭവത്തിലേക്ക് നയിച്ച കാരണങ്ങളിലേക്ക് വ്യത്യസ്തമായ വീക്ഷണവുമായി സനല്‍കുമാര്‍ രംഗത്തെത്തിയത്. പുരുഷമേധാവിത്വ സമൂഹം സൃഷ്ടിക്കുന്നതില്‍ സിനിമകള്‍ക്ക് മുഖ്യപങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആണത്തമാണ് പ്രശ്‌നം

ആണത്തം, തന്തക്ക് പിറക്കല്‍, ആണുങ്ങളോട് കളിക്കെടാ... തുടങ്ങിയ പ്രസ്താവനകള്‍ തന്നെയാണ് വിഷച്ചെടിയുടെ വിത്തുകളെന്ന് സനല്‍കുമാര്‍ പറഞ്ഞു. അതിനെതിരേയാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ നിങ്ങള്‍ വിതച്ചുകൊണ്ടിരിക്കുന്ന വിത്തുകൂട തന്നെ ആദ്യം വലിച്ചെറിയണമെന്നും സനല്‍കുമാര്‍ വ്യക്തമാക്കി.

പരോക്ഷ മറുപടിയുടെ ലക്ഷ്യം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച സംവിധായകന്‍ മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റിനുള്ള പരോക്ഷ മറുപടിയാണിതെന്ന് വിലയിരുത്തുന്നു. നീയൊക്കെ ആണ്‍പിള്ളേരോട് കളിക്കേണ്ട എന്നായിരുന്നു പ്രതികളുടെ പേര് പറഞ്ഞുള്ള മേജര്‍ രവിയുടെ പോസ്റ്റ്.

മേജര്‍ രവിയുടെ പോസ്റ്റ്

പോലിസ് പിടികൂടുന്നതിന് മുമ്പ് ആണ്‍പിള്ളേരുടെ കൈയില്‍ പെടാതിരിക്കാന്‍ പ്രാര്‍ഥിച്ചോടാ, ഇതൊരു ചങ്കൂറ്റമുള്ള പട്ടാളക്കാരനാ പറയുന്നത്, ഇനി നീയൊന്നും ഞങ്ങടെ അമ്മപെങ്ങന്‍മാരെ നോക്കാന്‍ പോലും ധൈര്യപ്പെടില്ലാ... ഇങ്ങനെ പോവുന്ന മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഇതുതന്നെയാണ് പ്രശ്‌നം

എന്നാല്‍ ഇത്തരം വാക്കുകള്‍ തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സനല്‍കുമാറിന്റെ പ്രതികരണം. പുരുഷമേധാവിത്വമുള്ള സിനിമകളാണ് ഇറങ്ങുന്നതില്‍ 99 ശതമാനവും. പിന്നെങ്ങനെ ഇത്തരം സംഭവങ്ങള്‍ ഇല്ലാതിരിക്കുമെന്ന് സനല്‍കുമാര്‍ ചോദിക്കുന്നു. ഒരു കൈകൊണ്ട് അറുക്കുകയും മറുകൈക്കൊണ്ട് വിതയ്ക്കുകയും ചെയ്യാതിരിക്കുകയാണ് വേണ്ടതെന്ന് സനല്‍കുമാര്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

മേജര്‍രവി സര്‍ക്കാരിനെതിരേ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും മേജര്‍ രവി ആരോപിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. സര്‍ക്കാര്‍ ഉണരും വരെ തെരുവിലിറങ്ങാന്‍ രാഷ്ട്രീയഭേദമന്യേ ജനങ്ങള്‍ രംഗത്തുവരണം... ഇങ്ങനെ പോവുന്നു മേജര്‍ രവിയുടെ വാക്കുകള്‍.

പൊള്ളയായ പ്രതികരണം

ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ചുള്ള പ്രതികരണങ്ങള്‍ ആത്മാര്‍ഥതയില്ലാത്തതും പൊള്ളയുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സനല്‍കുമാറിന്റെ പോസ്റ്റ്. മിക്ക സിനിമകളും നായകസങ്കല്‍പ്പത്തിന്റെ ആഘോഷമാണ്. പുരുഷമേധാവിത്വത്തിന്റെ കൊടി പേറുന്ന സിനിമകളില്‍ സ്ത്രീവിരുദ്ധ പ്രത്യയ ശാസ്ത്രം അടിവരയിടുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നടിക്ക് പിന്തുണ കിട്ടുമെന്ന് തോന്നുന്നില്ല

പുരുഷ മേധാവിത്വം പേറുന്ന സിനിമാ ലോകത്ത് നിന്ന് നടിക്ക് ആത്മാര്‍ഥമായ പിന്തുണ ലഭിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. ഇന്നുമുതല്‍ ഇത്തരം സിനിമകളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ നായകര്‍ തയ്യാറാവുമോ എന്നും സനല്‍കുമാര്‍ ചോദിക്കുന്നു.

പോരാടാന്‍ മുന്നിലുണ്ടാവും

അതേസമയം, വളരെ വികാരനിര്‍ഭരമായിരുന്നു നടി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഓരോ സംഭവങ്ങളുമുണ്ടാവുമ്പോള്‍ പരാതി പറഞ്ഞും ഹാഷ് ടാഗുകള്‍ സൃഷ്ടിച്ചും കുറച്ചുദിവസം കൊണ്ടാടും. പക്ഷേ അതിനപ്പുറം ഈ മഹാവിപത്തിന് ഒരവസാനം വേണ്ടേ? ഒരുതരത്തിലുള്ള പോരാട്ടമല്ലേ ആവശ്യം? എന്നീ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ഇത്തരം പോരാട്ടങ്ങള്‍ക്ക് ഞാന്‍ മുന്നിലുണ്ടാവുമെന്ന ഉറപ്പും മഞ്ജു നല്‍കുന്നു.

മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു

സിനിമാനടിയെ തട്ടികൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. ക്വട്ടേഷന്‍ സംഘാംഗങ്ങളായ മനു, ബിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലിം, പ്രദീപ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

ടെംമ്പോ ട്രാവലര്‍ കസ്റ്റഡിയില്‍

അതേ സമയം, നടി സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന പ്രതികളുടെ ടെംമ്പോ ട്രാവലര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തമ്മനംപുല്ലേപടി റോഡില്‍ നിന്നാണ് വാഹനം പൊലീസ് കണ്ടെത്തിയത്. വാഹനത്തില്‍ ഫോറന്‍സിക് വിധഗ്ദര്‍ പരിശോധന നടത്തി. നിലവില്‍ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇനി പിടിയിലാവാന്‍ നാല് പേര്‍

പ്രതികളായ സലീമിനെയും പ്രദീപിനെയുമാണ് കോയമ്പത്തൂരിലെ രഹസ്യകേന്ദ്രത്തില്‍ നിന്നും ആലുവ എസ്പിയുടെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തതെന്ന് സൂചനയുണ്ട്. ആലപ്പുഴയിലെ അമ്പലപ്പുഴ സ്വദേശികളായ ഇവരെ ആലുവ സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. കേസില്‍ പ്രതിയായ ഡ്രൈവര്‍ ചാലക്കുടി കൊരട്ടി മാര്‍ട്ടിന്‍ ആന്റണിയെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പള്‍സര്‍ സുനി മനു, ബിജീഷ്, മണികണ്ഠന്‍ എന്നിവരാണ് പിടിയിലാകാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+