'എല്ലാ തെണ്ടികളും നരകത്തിൽ പോകും; വെറുതെ അല്ല ദൈവം കൊറോണ തന്നത്'! ആനയെ കൊന്നതിൽ രോഷവുമായി താരങ്ങൾ!
കോഴിക്കോട്: പടക്കം നിറച്ച കൈതച്ചക്ക കഴിച്ച് അതിക്രൂരമായ നിലയില്‍ ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവം കൊവിഡ് കാലത്ത് രാജ്യത്തെ തന്നെ നടുക്കിയിരിക്കുകയാണ്. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിലുളള ആനയാണ് ചരിഞ്ഞത്.
15 വയസ്സ് പ്രായമുളള പിടിയാന തുമ്പിക്കൈയും നാവുമടക്കം പൊള്ളി ഭക്ഷണം കഴിക്കാനാവാതെ വെള്ളത്തില്‍ നിന്ന നില്‍പ്പിലാണ് ചരിഞ്ഞത്. ആനയുടെ ചിത്രങ്ങള്‍ പുറത്ത് വന്നത് കരളലിയിക്കുന്നതാണ്. വന്‍ പ്രതിഷേധമാണ് സിനിമാ ലോകത്ത് നിന്നടക്കം സംഭവത്തില്‍ ഉയരുന്നത്. ചില പ്രതികരണങ്ങള്‍ നോക്കാം..
അണപൊട്ടിയൊഴുകി രോഷം
വനംവകുപ്പ് ജീവനക്കാരനായ മോഹന്‍ കൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ച പോസ്റ്റിലൂടെയാണ് ആനയ്ക്ക് സംഭവിച്ച ദുരന്തം പുറംലോകം അറിഞ്ഞത്.മലയാളത്തിൽ നിന്ന് മാത്രമല്ല, ബോളിവുഡിൽ നിന്നടക്കമുളള താരങ്ങളാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, നീരജ് മാധവ്, ബോളിവുഡിൽ നിന്നും ശ്രദ്ധ കപൂർ, രൺദീപ് ഹൂഡ, അനുഷ്ക ശർമ എന്നിവരടക്കം പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
വെറുതെ അല്ല ദൈവം കൊറോണ തന്നതു
നടൻ ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: ''Feeling ashamed to be called a human today!! ഇങ്ങനെ ഒരു വാർത്ത ഇന്ന് വായിച്ചപ്പോൾ തൊട്ട്.. ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാർത്ത കേട്ടിട്ടില്ല എന്നുതന്നെ പറയാം.. മനുഷ്യൻ ഇത്രെയും ക്രൂരൻ ആണോ? എങ്ങനെ ആ പാവത്തിനോട് നമുക്കു ഇത്രെയും ക്രൂരത കാണിക്കാൻ തോന്നിയത്.. ഒരു മനുഷ്യൻ ആയതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു. അത്രയും വിഷമത്തോടെ പറയുന്നു. ആ പാവത്തിനോട് ഇത്രെയും മനുഷ്യത്വരഹിത കാണിച്ച എല്ലാ തെണ്ടികളും നരകത്തിൽ പോകും. വെറുതെ അല്ല ദൈവം കൊറോണ തന്നതു..''
ഇനിയെന്നാണ് പഠിക്കുക
നടൻ നീരജ് മാധവും ഫേസ്ബുക്കിൽ പ്രതികരിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: '' This is heartbreaking! ഇത് ചെയ്തവരെ ഏതെങ്കിലും രീതിയിൽ 'ട്രേസ് ചെയ്യാൻ സാധിക്കുമെങ്കിൽ ചെയ്യണം. ഇതിന്റെ തീവ്രത മനസിലാക്കാത്ത ഒരു സമൂഹം നമുക്കിടയിൽ ഉണ്ട്, മനുഷ്യ ജീവനേപ്പോലെ തന്നെ വിലപ്പെതാണ് വന്യ മൃഗങ്ങൾ എന്ന് എനിക്ക് തോന്നാറുണ്ട്. ഈ മഹാമാരിയുടെ കാലത്തു ഇത്രയൊക്കെ തിരിച്ചടികൾ ഉണ്ടായിട്ടും മനസിലാക്കാത്ത നമ്മൾ ഇനിയെന്നാണ് പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പഠിക്കുക !
മരിച്ചത് ഒരു മനുഷ്യനായിരുന്നെങ്കിൽ
മറ്റൊരു പോസ്റ്റിൽ നീരജ് ഇങ്ങനെ കുറിച്ചു: ഗർഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവത്തെ, മലയോര കർഷകരുടെ അതിജീവനത്തെ പറ്റി പറഞ്ഞു ന്യായീകരിക്കുന്ന സുഹൃത്തുക്കളോട് ഒരു ചോദ്യം, ഈ പടക്കം പൊട്ടിത്തെറിച്ചു മരിച്ചത് ഒരു മനുഷ്യനായിരുന്നെങ്കിൽ എന്തായിരിക്കും നിങ്ങളുടെ നിലപാട് ?'' നടി ഗൌരി നന്ദയുടെ കുറിപ്പ് ഇങ്ങനെ: ''അല്പമെങ്കിലും മനുഷ്യത്വം ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ഒരു പ്രവർത്തിചെയ്യാൻ തോന്നില്ലായിരുന്നു ... കഷ്ട്ടം ... അതൊന്ന് തിരിച്ചു പ്രതികരിച്ചിരുന്നെങ്കിൽ ചെയ്തവർ ഇന്ന് ജീവനോടെ ഇരിക്കില്ലായിരുന്നു..''
ഏറ്റവും വൃത്തികെട്ട പദവും മനുഷ്യൻ
ലോകത്തിലെ ഏറ്റവും മനോഹരമായ പദം മനുഷ്യൻ ആണ്. ഏറ്റവും വൃത്തികെട്ട പദവും മനുഷ്യൻ എന്നു തന്നെ എന്നാണ് രാജേഷ് ശർമ്മ ഫേസ്ബുക്കിൽ പ്രതികരിച്ചത്. പടക്കം നിറച്ച പൈനാപ്പിള്‍ കഴിപ്പിച്ച് ഗര്‍ഭിണിയായ ആനയെ കൊന്നത് ഏറ്റവും മനുഷ്യത്വരഹിതവും അംഗീകരിക്കാനാവാത്തതുമായ കാര്യമാണെന്ന് ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ ട്വീറ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി വേണം എന്നും മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം ടാഗ് ചെയ്ത ട്വീറ്റില്‍ നടന്‍ ആവശ്യപ്പെട്ടു.
Recommended Video
ഹൃദയം തകര്‍ന്നിരിക്കുന്നു
''എങ്ങനെയാണ് ഇത്തരമൊന്ന് സംഭവിക്കുക. മനുഷ്യര്‍ക്ക് ഹൃദയം എന്നൊന്നില്ലേ. എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. ഇതിന് ഉത്തരവാദികള്‍ കടുത്ത രീതിയില്‍ ശിക്ഷിക്കപ്പെടണം'' എന്ന് ശ്രദ്ദ കപൂര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്ത് ആവശ്യപ്പെട്ടു. ''ഇക്കാരണം കൊണ്ടാണ് മൃഗങ്ങള്‍ക്കെതിരായ ക്രൂരതയ്ക്ക് കടുത്ത ശിക്ഷ വേണം എന്ന് പറയുന്നത്'' എന്ന് അനുഷ്‌ക ശര്‍മ കുറിച്ചു. സംഭവം ഹൃദയഭേദകമാണെന്ന് ആലിയ ഭട്ടും പ്രതികരിച്ചു.