അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം! വിഷജന്തുക്കൾ, പൊട്ടിത്തെറിച്ച് സിനിമാ ലോകം!
കൊച്ചി: അമ്പലത്തിന് മുന്നിൽ പളളിയുടെ സെറ്റിട്ടു എന്ന പേരിൽ മിന്നൽ മുരളിയുടെ സെറ്റ് ബംജ്റംഗ്ദൾ പൊളിച്ച് കളഞ്ഞതിന് എതിരെ ജനരോഷം ശക്തമാകുകയാണ്. ശക്തമായ നടപടി ഇവർക്കെതിരെ ഉണ്ടാകും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരിക്കുന്നത്.
സംഭവത്തിൽ ചിലർക്കെതിരെ പെരുമ്പാവൂർ പോലീസ് കേസെടുത്തിട്ടുണ്ട്. കാലടി ശിവരാത്രി സമിതിയുടെ പരാതി പ്രകാരമാണ് കേസ്. സെറ്റ് പൊളിച്ചത് ചെറ്റത്തരം ആണെന്നാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി പ്രതികരിച്ചിരിക്കുന്നത്. സിനിമാ രംഗത്ത് നിന്ന് ജയസൂര്യ അടക്കമുളളവർ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം
'' അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം . പ്രളയമുണ്ടായപ്പോൾ അവിടെയുണ്ടായ വെള്ളം മുഴുവൻ നിങ്ങൾ കുടിച്ചു വറ്റിക്കുകയായിരുന്നോ'' എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. '' ഈ മത ഭ്രാന്തൻമാരെ ഒറ്റപ്പെടുത്തിയേ മതിയാവു... ഈ വിഷജന്തുക്കളെ അഴിഞ്ഞാടാൻ അനുവദിക്കരുത്... ഇത് കേരളമാണ്... ഏല്ലാ ജനാധിപത്യ വാദികളും പ്രതിഷേധിക്കുക... മിന്നൽ മുരളിയോടൊപ്പം'' എന്നാണ് നടൻ ഹരീഷ് പേരടി പ്രതികരിച്ചിരിക്കുന്നത്.
കെട്ടിപ്പടുക്കാനാണ് പ്രയാസം
മതമോ ജാതിയോ ദൈവവിശ്വാസത്തിലോ ഉപരി നമ്മള് ഒരുമിച്ച് നില്‍ക്കേണ്ട സമയം ആണെന്നും ഇതാര് ചെയ്താലും മോശം പ്രവര്‍ത്തിയാണെന്നും നടന് ജയസൂര്യ പ്രതികരിച്ചു. ഏത് വിഭാഗക്കാര്‍ ഇത് ചെയ്തു എന്നതിനെപ്പറ്റി താന്‍ ചികയുന്നില്ല. ഇത് പൊളിക്കാന്‍ തോന്നിയ മനോവികാരത്തെ കുറിച്ചാണ് പറയുന്നത്. നശിപ്പിക്കാന്‍ എളുപ്പമാണ്. കെട്ടിപ്പടുക്കാനാണ് പ്രയാസം എന്നും ജയസൂര്യ പ്രതികരിച്ചു.
അമ്പലത്തിൻ്റെ മുമ്പിലായത് കൊണ്ട്
നടി മാല പാർവ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' എല്ലാവരും അറിഞ്ഞു കാണുമല്ലോ അല്ലേ? 'മിന്നൽ മുരളി' എന്ന സിനിമയ്ക്ക് വേണ്ടി നിർമ്മിച്ച പള്ളിയുടെ സെറ്റ്, അമ്പലത്തിൻ്റെ മുമ്പിലായത് കൊണ്ട്, അത് തല്ലി തകർക്കപ്പെട്ടു. കാലടിയിലാണ് സംഭവം.' ഗോദയ്ക്ക് ശേഷം Basil Joseph സംവിധാനം ചെയ്യുന സിനിമയാണ് 'മിന്നൽ മുരളി'.. ആ സിനിമയുടെ ക്ലൈമാക്സ് പോർഷൻ ഷൂട്ട് ചെയ്യാൻ നിർമ്മിച്ച പള്ളിയാണ് ഇപ്പോൾ തകർക്കപ്പെട്ടത്. ലോക്ക് ഡൗൺ ആയതിനാലാണ് ഷൂട്ടിംഗ് നടക്കാതിരുന്നത്.
വെറുതെ ഇരിക്കുന്ന കാശ് കൊണ്ടല്ല
ഗവൺമെൻ്റിൻ്റെ ഉത്തരവിന് കാത്തിരിക്കുമ്പോഴാണ് ചിലർ ഈ അതിക്രമം കാട്ടിയത്. സിനിമ വ്യവസായം തന്നെ പ്രശ്നത്തിലാണ്. സിനിമാ തിയേറ്ററുകൾ എന്ന് തുറക്കുമെന്നറിയാതെ പ്രതിസന്ധിയിലാണ്.. ഒരു സിനിമ നിർമ്മിക്കുന്നതിൻ്റെ പിന്നിലെ അദ്ധ്യാനം വളരെ വലുതാണ്. പെട്ടിക്കകത്ത് വെറുതെ ഇരിക്കുന്ന കാശ് കൊണ്ടല്ല, സിനിമ നിർമ്മിക്കുന്നത്. സിനിമയോട് ആത്മാർത്ഥതയുള്ള, നല്ല നിർമ്മാതാക്കൾ തന്നെയാണ് മലയാള സിനിമയെ ഈ നിലയിൽ നിലനിർത്തുന്നത്. Sophia Paul നിർമ്മിക്കുന്ന ഈ ചിത്രവും വ്യത്യസ്ഥമല്ല.
സ്വപ്നവും തല്ലി പൊട്ടിച്ചിരിക്കുകയാണ്
രണ്ട് കൊല്ലത്തെ പ്ലാനിംഗുണ്ട് ഈ ടൊവീനോ ചിത്രത്തിന്. കലാസംവിധായകരുടെ ഏറെ കാലത്തെ, കഠിനാദ്ധ്യാനത്തിൻ്റെ ഫലമാണ്, തകർക്കപ്പെട്ട പള്ളിയുടെ സെറ്റ്. മഴയും വെയിലും വക വയ്ക്കാതെ അവർ കെട്ടിപൊക്കിയത്. ആ സിനിമയിൽ പ്രവർത്തിച്ച മുഴുവൻ പേരുടെയും സ്വപ്നം ആ പള്ളിയിൽ കേന്ദ്രീകരിച്ചിരിക്കുമ്പോഴാണ് ലോക്ക് ഡൗൺ വന്നത്. ക്ലൈമാക്സ് ഷൂട്ട് ചെയ്യേണ്ട ഇടത്തോടൊപ്പം, ഇവരുടെ സ്വപ്നവും തല്ലി പൊട്ടിച്ചിരിക്കുകയാണ് ചില സാമൂഹ്യ വിരുദ്ധർ. അമ്പലത്തിൻ്റെ മുന്നിൽ പള്ളി കണ്ടാൽ അസ്വസ്ഥരാകുന്ന മനസ്സുളള സാമൂഹ്യ വിരുദ്ധർ.
നഷ്ടപരിഹാരം വാങ്ങി കൊടുപ്പിക്കണം
ഇവർ ഇത് ചെയ്തിരിക്കുന്നത് മിന്നൽ മുരളി എന്ന ചിത്രത്തോടൊ, അവരുടെ അണിയറ പ്രവർത്തകരോടൊ അല്ല. കേരളത്തോടാണ്. മുസ്ലീം പള്ളിയും, ക്രിസ്ത്യൻ പള്ളിയും, അമ്പലവും എല്ലാം കാരുണ്യവാനായ ദൈവത്തിൻ്റെ ആലയങ്ങളാണെന്ന് ബോദ്ധ്യമുള്ള കേരളത്തോട്.നടപടിയുണ്ടാവണം. ഇത് ചെയ്തവരിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി കൊടുപ്പിക്കണം. അവരെ കൊണ്ട് പണിയിച്ച് കൊടുക്കാനും കൂടെ പറയണമെന്നുണ്ട്. പക്ഷേ ഇവർക്ക് പണിതുണ്ടാക്കാൻ അറിയില്ലല്ലോ.. തകർക്കാനല്ലേ അറിയു ! എൻ്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു''.
ഭീകരമായ കീടാണുക്കൾ
സംവിധായകനും നടനും എഴുത്തുകാരനുമായ മധുപാലിന്റെ പ്രതികരണം ഇങ്ങനെ: ''ഒരു കൂട്ടം കലാകാരന്മാരുടെ ആത്മാർത്ഥമായ പ്രവർത്തനത്തെയാണ് നശിപ്പിച്ചത്. ഈ കോവിഡ് കാലത്തും അതിനേക്കാൾ ഭീകരമായ കീടാണുക്കൾ ഈ ഭൂമിയിലുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഈ കൃത്യം. മിന്നൽ മുരളി എന്ന ചിത്രത്തിനു വേണ്ടി നിർമ്മിച്ച സെറ്റാണ് ഇല്ലാതാക്കപ്പെട്ടത്. കലാപരമായ പ്രവർത്തനങ്ങളെ തിരിച്ചറിയാനാവാത്തവർക്കെതിരെ പ്രതികരിക്കേണ്ടത് ബോധമുള്ള മനുഷ്യരാണ്''.
അത് വിയൂർ ആണോ പൂജപ്പുരയിലാണോ
സംവിധായകൻ അരുൺ ഗോപിയുടെ പ്രതികരണം ഇങ്ങനെ: '' ഇത്രയേറെ വിഷചിന്തകളുമായി ഈ നാട്ടിലും ആളുകൾ ജീവിക്കുന്നു എന്നറിയുന്നത് തന്നെ വേദനയാണ്!! ചെയ്ത നെറികേടിനു കൂട്ടു പിടിക്കുന്നതോ മഹാദേവനെ.. പുള്ളിക്ക് അമ്പലവും പള്ളിയുമെല്ലാം ഒന്നാണെന്നും,പേരുകൾക്ക് മാത്രമാണ് മാറ്റമെന്നും, ദൈവത്തിനു മാറ്റമില്ലെന്നും ഇവർക്കാരാ ഒന്ന് പറഞ്ഞു കൊടുക്കുക!! ഇതിനെന്തായാലും മഹാദേവൻ അനുഗ്രഹിക്കും അത് വിയൂർ ആണോ പൂജപ്പുരയിലാണോ എന്ന് അറിയില്ല എന്തായാലും അനുഗ്രഹം ഉറപ്പു..!! ബേസിലിന്റെ സ്വപ്നം ഒരുപാട് പേരുടെ അന്നം സിനിമയ്ക്കൊപ്പം നിന്ന നിർമ്മാതാവിന്റെ പണം ഇതിനൊക്കെ ഉത്തരം പറയുക തന്നെ ചെയ്യും''!!