ആശുപത്രി ചെലവ് സർക്കാർ കൊടുക്കും; ലെനിൻ രാജേന്ദ്രന്റെ മൃതദേഹം അപ്പോളോ ആശുപത്രി വിട്ടു നൽകി
ചെന്നൈ: കരൾ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലായിരിക്കെ അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മൃതദേഹം വിട്ടുനൽകുന്നതിന്റെ പേരിൽ നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്ക് വിരാമം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ മൃതദേഹം വിട്ടുനൽകാമെന്ന് ചെന്നൈ അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു.
ചികിത്സാ ചെലവായ 72 ലക്ഷം രൂപ നൽകാതെ മൃതദേഹം വിട്ടുനൽകാനാകില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. മുഖ്യമന്ത്രി ഉറപ്പുനൽകിയാൽ മൃതദേഹം വിട്ടു നൽകാമെന്ന് അറിയിച്ചതിനെ തുടർന്ന് നോർക്ക ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ചർച്ച നടത്തിയിരുന്നു.
ആശുപത്രിയിൽ അടയ്ക്കേണ്ട ബാക്കി തുക സർക്കാർ നൽകും. നേരത്തെ ചികിത്സയ്ക്കായി അദ്ദേഹത്തിന് സർക്കാർ ധനസഹായം നൽകിയിരുന്നു. നവംബർ 17ാം തീയതിയാണ് ലെനിൻ രാജേന്ദ്രൻ കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയനായത്. തുടർന്നുണ്ടായ അണുബാധയും അമിതരക്തസ്രാവവുമാണ് മരണ കാരണം. തിങ്കളാഴ്ച് രാത്രി 8.45ഓടെയാണ് മരണം സംഭവിക്കുന്നത്.
ചെന്നൈ രാമചന്ദ്ര മെഡിക്കൾ കോളേജിൽ എംബാം ചെയ്ത ശേഷം മൃതദേഹം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവരും. ഊരൂട്ടമ്പലത്തെ അദ്ദേഹത്തിന്റെ വസതിയിലും കലാഭവനിലും പൊതുദർശനത്തിന് വയ്ക്കും. ബുധനാഴ്ച തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരം നടക്കും.
1981 മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. ആദ്യമായി സംവിധാനം ചെയ്തത് വേനല്‍ എന്ന സിനിമ ആയിരുന്നു. പിഎ ബക്കറിന്റെ സഹായിയായിട്ടായിരുന്നു സിനിമയിലെ തുടക്കം. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചുവരികയായിരുന്നു അദ്ദേഹം
കൊല്ലം ബൈപ്പാസില്‍ രാഷ്ട്രീയം കളിച്ച് മോദി... കൊല്ലത്തെ എംഎല്‍എമാരില്ല; പക്ഷേ, നേമം എംഎൽഎ രാജഗോപാൽ