ദേശീയ പുരസ്ക്കാരത്തെച്ചൊല്ലി പൊട്ടിത്തെറി.. അവർ തൊഴുത്തിൽക്കുത്തികൾ, മുഖത്തേക്ക് നീട്ടിയൊരു തുപ്പ്!
കോഴിക്കോട്: വിവാദങ്ങളിലും പ്രതിഷേധത്തിലും മുങ്ങി നിറം കെട്ടുപോയ ഇത്തവണത്തെ ദേശീയ പുരസ്‌ക്കാര വിതരണ ചടങ്ങ് ചില നിലപാടുകളുടെ തുറന്ന പ്രഖ്യാപനം കൂടിയായിരുന്നു. ദേശീയ പുരസ്‌ക്കാര വിതരണം സ്മൃതി ഷോ ആക്കാനുള്ള ശ്രമത്തിന് മുന്നില്‍ നട്ടെല്ല് വളച്ച് അവാര്‍ഡ് വാങ്ങാനില്ലെന്ന് ഒരുകൂട്ടം ജേതാക്കള്‍ പ്രഖ്യാപിച്ചത് ചരിത്രമാണ്.
ജനങ്ങള്‍ നല്‍കിയ പുരസ്‌ക്കാരത്തെ അപമാനിച്ചുവെന്നും പ്രൊട്ടോകോള്‍ പ്രകാരം രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കൂ എന്നുമുള്ള വാദങ്ങള്‍ നിരത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ അനുകൂലികള്‍ ഈ പ്രതിഷേധത്തെ പ്രതിരോധിക്കുന്നത്. പാര്‍വ്വതിയും ഫഹദും അടക്കമുള്ളവര്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചതിനേയും യേശുദാസും ജയരാജും ചടങ്ങില്‍ പങ്കെടുത്തതിനേയും ചൊല്ലി മലയാള സിനിമാ രംഗം രണ്ട് ചേരിയായി തിരിഞ്ഞ് അടി തുടങ്ങിയിട്ടുണ്ട്.
പിന്തുണയും എതിർപ്പും
ദേശീയ പുരസ്‌ക്കാര വിതരണത്തില്‍ ഏര്‍പ്പെടുത്തിയ വിവേചനത്തിന് എതിരെ ഉയര്‍ന്ന ശബ്ദം എന്ന നിലയ്ക്ക് ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ക്ക് തന്നെയാണ് സിനിമാ ലോകത്തിന് അകത്ത് നിന്നും പുറത്ത് നിന്നും കൂടുതല്‍ പിന്തുണ ലഭിക്കുന്നത്. ആഷിക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, സനൽ കുമാർ ശശിധരൻ, ഷമ്മി തിലകൻ, റസൂൽ പൂക്കുട്ടി എന്നിവടക്കമുള്ളവർ പ്രതിഷേധിച്ച കലാകാരന്മാർക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ ജോയ് മാത്യു, ഹരീഷ് പേരടി എന്നിവർ പ്രതിഷേധിച്ചവരെ വിമർശിക്കുകയാണുണ്ടായത്.
ജൂദാസും ബ്രൂട്ടസും
രൂക്ഷമായ പ്രതികരണമാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി നടത്തിയത്. ' കലാകാരൻ തിരസ്കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം. ഏത് ഉടയതമ്പുരാനായാലും തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും. പടക്കം പൊട്ടുന്ന കയ്യടി സ്വർണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന്. കാറി നീട്ടിയൊരു തുപ്പ് മേൽ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത് . ഉരുക്കിന്റെ കോട്ടകൾ , ഉറുമ്പുകൾ കുത്തി മറിക്കും . കയ്യൂക്കിൻ ബാബേൽ ഗോപുരം , പൊടിപൊടിയായ് തകർന്നമരും . അപമാനിക്കപ്പെട്ട കലാകാരന്മാർക്ക് ഐക്യദാർഢ്യം.
യേശുദാസിനോടും ജയരാജിനോടും സഹതാപം
നാഷണൽ ഫിലിം അവാർഡ് വിവേചനപരമായി നൽകാനുള്ള സ്മൃതി ഇറാനിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് അവാർഡ് പരിപാടി ബഹിഷ്കരിച്ച നിലപാടും നട്ടെല്ലുമുള്ള കലാകാരന്മാർക്ക് ഒരു വലിയ സലാം എന്നാണ് സനൽ കുമാർ ശശിധരന്റെ പ്രതികരണം. 'അന്ധമായ ഭരണകൂടത്തിന്റെ അനീതി നേരിട്ട സഹപ്രവർത്തകരോട് യാതൊരു കൂറും പുലർത്താത്ത യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേ തോന്നുന്നുള്ളൂ. അവരുടെ ചില്ലലമാരകളിലിരുന്ന് ഈ അവാർഡുകൾ അവരെയും അവരുടെ അവാർഡ് കൂമ്പാരങ്ങളെയും നിശ്ചയമായും ചോദ്യം ചെയ്യും. തൂക്കിവിറ്റാൽ ഒരുകിലോ അരിപോലും വാങ്ങാനുള്ള തുക കിട്ടാത്ത ലോഹക്കഷ്ണങ്ങളായി നിലപാടുകളില്ലാത്തവരുടെ അവാർഡുകൾ അധഃപതിക്കും'.
ദേശീയ അവാർഡ് ജേതാക്കൾ തന്നെയാണ്
ആളൊരുക്കത്തിന്റെ സംവിധായകൻ വിസി അഭിലാഷ് പറയുന്നു: ചിലർ ഇപ്പോഴും പറയുന്നത് ഞങ്ങൾ അവാർഡ് വാങ്ങാതെ വരരുതായിരുന്നു എന്നാണ്. അവരോട് പറയാനുള്ളത്: ചരിത്രത്തിൽ ഞങ്ങളെപ്പോഴും ദേശീയ അവാർഡ് ജേതാക്കൾ തന്നെയാണ്. ഞങ്ങൾ അവാർഡ് നിരസിച്ചിട്ടില്ല. അവാർഡ് തുക ഞങ്ങളുടെ അക്കൗണ്ടിൽ വന്നു കഴിഞ്ഞു. സർട്ടിഫിക്കറ്റും മെഡലും തപാൽ മാർഗം വീട്ടിലെത്തുകയും ചെയ്യും.
കുറ്റബോധവും ഉളുപ്പും ഒക്കെ തോന്നിയേനെ
എന്നാൽ, ഇനിയെങ്ങാനും ആ കേന്ദ്രമന്ത്രിയുടെ കയ്യിൽ നിന്ന് ഞങ്ങൾ അവാർഡ് സ്വീകരിച്ചിരുന്നെങ്കിലോ: ഒരോ പുലരിയിലും ഞങ്ങളുടെ ഷെൽഫിലെ ആ 'പുരസ്ക്കാര പ്രഭ' കണ്ട് ഞങ്ങൾക്ക് കുറ്റബോധവും ഉളുപ്പും ഒക്കെ തോന്നിയേനെ. ഞങ്ങളുടെ പുറകേ വരുന്നവരോട് ചെയ്ത ചതിയോർത്ത് ലജ്ജിച്ചേനെ. അപമാനഭാരത്താൽ ഞങ്ങളുടെ തല താഴ്ന്ന് നിന്നേനെ. ഇനി ചെയ്യുന്ന ഒരോ സിനിമയും ഉളുപ്പില്ലായ്മയുടെ ഓക്കാനങ്ങളായേനെ. ഇപ്പോൾ പക്ഷെ അങ്ങനെയല്ല; ഞങ്ങൾ ജേതാക്കളാണ്, എല്ലാ അർത്ഥത്തിലും.😊
ഉളുപ്പുണ്ടായിരുന്നുവെങ്കില്‍..
മനോരമ ന്യൂസിലെ കൗണ്ടര്‍ പോയിന്റിലും വിസി അഭിലാഷ് കേന്ദ്രത്തിനെതിരെ തുറന്നടിച്ചു. ഉളുപ്പുണ്ടായിരുന്നുവെങ്കില്‍ സ്മൃതി ഇറാനി ചിരിച്ച് കൊണ്ട് അവിടെ അവാര്‍ഡ് നല്‍കാന്‍ എത്തില്ലായിരുന്നു. 65 വര്‍ഷം രാഷ്ട്രപതി നല്‍കിയ പുരസ്‌ക്കാരം ഇനി താന്‍ നല്‍കും എന്ന ശരീര ഭാഷയായിരുന്നു മന്ത്രിയുടേത്. സ്മൃതി ഇറാനിയോട് അഹസിഷ്ണുത ഇല്ലെന്നും അങ്ങനെയെങ്കില്‍ രാഷ്ട്രപതിയോടല്ലേ അതുണ്ടാകേണ്ടതെന്നും വിസി അഭിലാഷ് ചോദിച്ചു.
മേജർ രവിയും മന്ത്രിക്കെതിരെ
സംഘപരിവാര്‍ ചായ്വുള്ള മേജര്‍ രവിയും സ്മൃതി ഇറാനിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. മന്ത്രിയായത് കൊണ്ട് താന്‍ തീരുമാനിക്കുന്നത് പോലെയാണ് കാര്യങ്ങള്‍ എന്നത് സ്മൃതി ഇറാനിയുടെ ദാര്‍ഷ്ട്യമാണ്. സ്വാര്‍ത്ഥവും ധിക്കാരപരവുമായ ഈ നിലപാട് തെറ്റാണെന്നും ബിജെപി ഇതിനെ ഗൗരവത്തോടെ കാണണം എന്നും മേജര്‍ രവി റിപ്പോര്‍ട്ടര്‍ ചാനലിലെ ന്യൂസ് നൈറ്റ് പരിപാടിയില്‍ ആവശ്യപ്പെട്ടു. അവാര്‍ഡ് വിതരണത്തിന് ശേഷം രാഷ്ട്രപതിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാം എന്ന് പറയുന്നത് മന്ത്രിയുടെ ധാര്‍ഷ്ട്യമാണ്. ആ ഫോട്ടോ വേണമെങ്കില്‍ ഫോട്ടോഷോപ്പില്‍ ഉണ്ടാക്കാവുന്നതാണ്.
തുക തിരികെ നൽകണം
ആരുടേയും ഔദാര്യം അതിന് ആവശ്യമില്ല. പതിനൊന്ന് പേര്‍ ഒഴികെ ഉള്ളവര്‍ക്ക് പുരസ്‌ക്കാരം നല്‍കാന്‍ ഉപരാഷ്ട്രപതിയോട് ആവശ്യപ്പെടേണ്ടത് സ്മൃതി ഇറാനിയുടെ കടമ ആയിരുന്നുവെന്നും അക്കാര്യം ജേതാക്കളെ നേരത്തെ അറിയിക്കണമായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു. അതേസമയം പ്രതിഷേധക്കാരുടെ കത്തില്‍ ഒപ്പിടുകയും പിന്നെ മന്ത്രിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങുകയും ചെയ്ത സംവിധായകന്‍ ജയരാജിന്റെ പ്രതികരണം അവാര്‍ഡ് നിരസിച്ചവര്‍ പുരസ്‌ക്കാരത്തുക തിരികെ നല്‍കണം എന്നായിരുന്നു. അവാര്‍ഡ് നിരസിച്ചത് തെറ്റായിപ്പോയെന്നും ജയരാജ് പ്രതികരിച്ചു. നിരസിച്ചവര്‍ക്ക് വ്യക്തിപരമായി അത് വലിയ നഷ്ടമായിരിക്കുമെന്നും ജയരാജ് പുരസ്‌ക്കാരം സ്വീകരിച്ചതിന് ശേഷം അഭിപ്രായപ്പെട്ടു.
അവാർഡിന് സമർപ്പിക്കാതിരിക്കണം
ജോയ് മാത്യുവും ഹരീഷ് പേരടിയും ഈ നിലപാടിനൊപ്പമാണ്. ജോയ് മാത്യു പറയുന്നു: അവാർഡിനുവേണ്ടി പടം പിടിക്കുന്നവർ അത് ആരുടെ കയ്യിൽനിന്നായാലും വാങ്ങാൻ മടിക്കുന്നതെന്തിനു? അവാർഡ് കമിറ്റിയെ തിരഞ്ഞെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണു. അങ്ങിനെ വരുംബോൾ ആത്യന്തികമായ തീരുമാനവും ഗവർമ്മെന്റിന്റെയായിരിക്കുമല്ലൊ.
അപ്പോൾ ഗവർമ്മെന്റ് നയങ്ങൾ മാറ്റുന്നത് ഗവർമ്മെന്റിന്റെ ഇഷ്ടം.അതിനോട് വിയോജിപ്പുള്ളവർ തങ്ങളുടെ സ്രഷ്ടികൾ അവാർഡിന്ന് സമർപ്പിക്കാതിരിക്കയാണു ചെയ്യേണ്ടത്.
എന്തിനാണ് വാശി പിടിക്കുന്നത്
രാഷ്ട്രപതി തന്നെ അവാർഡ് നൽകും എന്ന് അവാർഡിനയക്കുന്ന അപേക്ഷകനു ഉറപ്പുകൊടുത്തിട്ടുണ്ടോ എന്നറിയില്ല. മുൻ കാലങ്ങളിലെല്ലാം രാഷ്ട്രപതി തന്നെയാണൊ അവാർഡ് നൽകിയിരുന്നത്? ഇതൊന്നുമല്ലെങ്കിൽത്തന്നെ രാഷ്ട്രപതിക്ക് ഉദരസംബന്ധമായ പ്രശ്നങ്ങളോ രാജ്യ പ്രതിരോധസംബന്ധിയായ പ്രശ്നങ്ങളോ ഉണ്ടായി എന്ന് കരുതുക. എന്ത് ചെയ്യും? ഇതൊക്കെ അറിഞ്ഞിട്ടും തങ്ങളുടെ സിനിമകൾ അവാർഡിന്നയക്കുന്നവർ അത് ഇരുകൈയും നീട്ടി വാങ്ങാതിരിക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവാർഡ് രാഷ്ട്രപതി തന്നെ തരണം എന്ന് വാശിപിടിക്കുന്നതെന്തിനാ?
നിലപാടിന്റെ അഗ്നിശോഭ
അച്ചാർ കച്ചവടക്കാരിൽ നിന്നും അടിവസ്ത്ര വ്യാപാരികളിൽ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്കാരങ്ങൾ വങ്ങിക്കുന്നവർക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നും അവാർഡ് സ്വീകരിക്കാൻ കഴിയില്ല എന്ന്പറയുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല- ഇനി സ്മൃതി ഇറാനി തരുമ്പോൾ അവാർഡ് തുക കുറഞ്ഞുപോകുമോ? കത് വ യിൽ പിഞ്ചുബാലികയെ ബലാൽസംഗംചെയ്തു കൊന്നതിന്റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെയൊ ഒക്കെ പ്രതിഷേധിച്ചാണു അവാർഡ് നിരസിച്ചതെങ്കിൽ അതിനു ഒരു നിലപാടിന്റെ അഗ്നിശോഭയുണ്ടായേനെ.
കുഞ്ഞുങ്ങൾ കരയുന്നത് പോലെ
(മർലൻ ബ്രാണ്ടോയെപ്പോലുള്ള മഹാ നടന്മാർ പ്രഷേധിക്കുന്ന രീതി വായിച്ച് പഠിക്കുന്നത് നല്ലതാണു) ഇതിപ്പം കൊച്ചുകുഞ്ഞുങ്ങൾ അവാർഡ് കളിപ്പാട്ടംകിട്ടാത്തതിനു കരയുന്ന പോലെയായിപ്പോയി. ഇതാണു ഞാനെപ്പോഴും പറയാറുള്ളത് അവാർഡിനു വേണ്ടിയല്ല മറിച്ച് ജനങ്ങൾ കാണുവാൻ വേണ്ടിയാണു സിനിമയുണ്ടാക്കേണ്ടത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണുനിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന "അങ്കിൾ" എന്ന സിനിമ. വാൽക്കഷ്ണം: അവാർഡ് വാങ്ങാൻ കൂട്ടാക്കാത്തവർ അടുത്ത ദിവസം തലയിൽ മുണ്ടിട്ട് അവാർഡ് തുക റൊക്കമായി വാങ്ങിക്കുവാൻ പോകില്ലായിരിക്കും.
സമ്മാനത്തിനാണ് പ്രാധാന്യം
നടൻ ഹരീഷ് പേരടി പറയുന്നു: ഏകദേശം ഒരു 25 വർഷങ്ങൾക്കു മുമ്പുള്ള ഓർമ്മയാണ്. ഒരു കോർപ്പറേഷൻ തലനാടക മൽസരത്തിൽ സമ്മാനം കിട്ടി. പക്ഷെ സമ്മാനദാന ചടങ്ങിൽ പോകാൻ പറ്റിയില്ലാ. കാരണം അന്ന് മറ്റൊരു സ്ഥലത്ത് നാടക മുണ്ടായിരുന്നു. പിന്നിട് സമ്മാനം വാങ്ങുന്നത് കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലെ ഒരു മുറിയിൽ വെച്ച്. സമ്മാനം തരുന്നത് ആ ഓഫിസിലെ ഒരു ജീവനക്കാരൻ. അതു കൊണ്ട് ആ സമ്മാനത്തിന്റെ ഒരു തിളക്കവും നഷ്ടപെട്ടില്ല. തരുന്ന വ്യക്തിയേക്കാൾ പ്രാധാന്യം കിട്ടുന്ന സമ്മാനത്തിനു തന്നെയാണ്.
ചാനൽ തന്നാൽ വാങ്ങിയേനെ
ചാനൽ മുതലാളിമാരുടെ സകല കോമാളിത്തങ്ങളും മണിക്കുറുകളോളം സഹിച്ച് ഊരും പേരും അറിയാത്ത സ്പോൺസർമാരുടെ മുന്നിൽ വിനീതവിധേയരായി അവാർഡുകൾ വാങ്ങുന്നവരാണ്. എല്ലാവരും എന്ന് ഓർത്താൽ നന്ന്. ദാസേട്ടനോടൊപ്പം.... ജയരാജേട്ടനോടപ്പം.... എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. സന്തോഷ് പണ്ഡിറ്റും അവാർഡ് നിരസിച്ചവർക്കൊപ്പമല്ല. 'എനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ. ആരു തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമ്മുക്ക് തരുന്ന ഒരാദരം ആയി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നത്. (വാല്‍കഷ്ണം - ഏതെങ്കിലും ഒരു മൂന്നാകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആരു കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നു')
ആത്മാഭിമാനത്തിന്റെ അടയാളം
രാജ്യത്തെ മികച്ച കലാകാരന്മാർക്കും കലാകാരികൾക്കും ഇരിക്കാനായി ഇന്നലെ അലങ്കരിച്ചിട്ടതാണ് ഈ കസേരകൾ. ഇന്ന് ഒഴിഞ്ഞു കിടക്കുന്ന ഈ ഇരിപ്പിടങ്ങൾ സ്വന്തം കലയിലും കഴിവിലും അവർക്കുള്ള വിശ്വാസത്തെ അടയാളപ്പെടുത്തുന്നു. നമ്മുടെ ആത്മാഭിമാനത്തെക്കൂടി അടയാളപ്പെടുത്തുന്നു. ഫഹദ് ഫാസിൽ, പാർവ്വതി, സജീവ് പാഴൂർ, വി സി അഭിലാഷ്.. Shiny Benjamin ഇനിയുമുണ്ട് പേരുകൾ.. അഭിവാദ്യങ്ങൾ എന്നാണ് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടിയുടെ പ്രതികരണം.
ജീതുവിനെ വിരാജ് മറ്റൊരാൾക്കൊപ്പം കണ്ടു.. കൊല്ലാനുറപ്പിച്ച് കാത്ത് നിന്നു.. വിരാജിന്റെ പദ്ധതി പുറത്ത്
ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് സാധ്വി സരസ്വതി.. കേരളത്തെ രാമരാജ്യമാക്കുമെന്ന് വെല്ലുവിളി!