100 കോടിയുടെ 'മരക്കാർ' മുതൽ 'കുറുപ്പ്' വരെ പെട്ടിയിൽ! മലയാള സിനിമയുടെ നഷ്ടം ഭീകരം!
കൊച്ചി: കൊവിഡ് ലോക്ഡൗണ്‍ കാരണം ഏതാണ്ടെല്ലാ മേഖലകളും വന്‍ പ്രതിസന്ധിയെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. ചെറുകിട വ്യവസായങ്ങള്‍ മുതല്‍ കൂറ്റന്‍ ബിസ്സിനസ്സുകള്‍ വരെ ഭാവിയെ ആശങ്കയോടെ ഉറ്റുനോക്കുന്നു. മലയാളം അടക്കമുളള സിനിമാ വ്യവസായത്തെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് കൊവിഡ്.
കൊവിഡ് കാരണം ഷൂട്ടിംഗുകള്‍ നിര്‍ത്തി വെച്ചതോടെ ഒന്നും രണ്ടുമല്ല നൂറുകണക്കിന് കോടികളാണ് മലയാള സിനിമയ്ക്ക് നഷ്ടം എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നൂറ് കോടി ചിലവില്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അടക്കമാണ് പെട്ടിയിലായിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയൊഴിഞ്ഞ് സിനിമകള്‍ എന്ന് തിയറ്ററുകളില്‍ എത്തുമെന്ന് പറയാനാകാത്ത അവസ്ഥയാണ്.
വേനൽ റിലീസുകളുടെ കാലം
വേനലവധിക്കാലം സിനിമാക്കാര്‍ക്ക് പൊതുവേ നല്ല കാലമാണ്. സ്‌കൂളുകളും മറ്റും അടച്ചതിനാല്‍ കുട്ടികളുമായി കുടുംബങ്ങള്‍ തിയറ്ററുകളിലേക്ക് എത്തുന്ന കാലം. മാത്രമല്ല വിഷു, ഈസ്റ്റര്‍ പോലുളള ആഘോഷങ്ങള്‍ ലക്ഷ്യമിട്ടും വന്‍ റിലീസുകള്‍ നടക്കേണ്ട സമയമാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം സിനിമകള്‍ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുന്നു. തിയറ്ററുകള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്.
നഷ്ടം കോടികൾ
വിഷു, ഈസ്റ്റര്‍ റിലീസുകള്‍ മുടങ്ങിയത് കൊണ്ട് മാത്രം മലയാള സിനിമയ്ക്കുളള നഷ്ടം 300 കോടി വരും എന്നാണ് കണക്കുകള്‍. തീര്‍ന്നില്ല, തിയറ്റര്‍ നിറഞ്ഞോടിക്കൊണ്ടിരുന്ന ചിത്രങ്ങള്‍ ലോക്ക് ഡൗണ്‍ കാരണം പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. ചിത്രീകരണം പകുതിക്ക് വെച്ച് നിര്‍ത്തേണ്ടി വന്നിട്ടുളള ചിത്രങ്ങളുണ്ട്. ചിത്രീകരണം കഴിഞ്ഞ് റിലീസിന് ഒരുങ്ങിയിരിക്കുന്ന സിനിമകളുമുണ്ട്.
പെട്ടിയിലായത് വമ്പൻ ചിത്രങ്ങൾ
ഇവയുടെയൊക്കെ കൂടി നഷ്ടം കണക്ക് കൂട്ടിയാല്‍ അത് 600 കോടിക്കും മുകളില്‍ വരും എന്നാണ് വിലയിരുത്തപ്പെടുന്നത്. 9 ചിത്രങ്ങളാണ് റിലീസ് ചെയ്യാനാകാതെ പെട്ടിയിലിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലിരിക്കുന്ന ചിത്രങ്ങളുടെ എണ്ണം 26 ആണ്. ഷൂട്ടിംഗ് പാതിവഴിയില്‍ മുടങ്ങിപ്പോയിരിക്കുന്നത് ഇരുപത് ചിത്രങ്ങളുടേതാണ്.
മരക്കാർ മുതൽ കുറുപ്പ് വരെ
മലയാള സിനിമാ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം വിഷു-ഈസ്റ്റര്‍ സീസണില്‍ റിലീസ് ചെയ്യാനിരുന്നതാണ്. നൂറ് കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചതാണീ കൂറ്റന്‍ ചിത്രം. ഫഹദ് ഫാസിലിന്റെ മാലിക്, സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, മമ്മൂട്ടിയുടെ വണ്‍ പോലുളള സിനിമകളും പ്രതിസന്ധിയിലായ ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്.
നഷ്ടം ഭീകരമായിരിക്കും
ഈ സിനിമകള്‍ രാജ്യാന്തര സിനിമാ മാര്‍ക്കറ്റിനെ കൂടി ലക്ഷ്യം വെച്ച് നിര്‍മ്മിച്ചവയാണ് എന്നിരിക്കെ നഷ്ടം വലുതാണ്. മുടങ്ങിക്കിടക്കുന്നതും ചിത്രീകരണം പൂര്‍ത്തീകരിച്ചതുമായ ചിത്രങ്ങളുടെ നഷ്ടം കണക്ക് കൂട്ടിയാല്‍ അത് ഭീകരമായിരിക്കുമെന്ന് നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുമായ എം രഞ്ജിത്ത് പറയുന്നു. 21 ദിവസമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇനിയും നീട്ടിയേക്കാനാണ് സാധ്യത
തിരിച്ച് വരവ് എളുപ്പമല്ല
ലോക്ക് ഡൗണ്‍ നീളുന്നതോടെ നഷ്ടക്കണക്കുകളുടെ പട്ടികയും നീളും. ഇനി ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ തന്നെയും സിനിമാ വ്യവസായം സാധാരണ നിലയിലേക്ക് തിരികെ എത്തണമെങ്കില്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടതായി വരും. കാരണം തിയറ്ററുകള്‍ തുറന്നാലും കൊവിഡ് ഭീതിയുളള ആളുകള്‍ സിനിമ കാണാന്‍ എത്തുമോ എന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. അതായത് 600 കോടിക്ക് മുകളില്‍ നഷ്ടത്തില്‍ നിന്നും കരകയറല്‍ മലയാള സിനിമയ്ക്ക് എളുപ്പമല്ല.