കേരള സർവ്വകലാശാല ആസ്ഥാനത്ത് വൻ പ്രതിഷേധം; സംഘർഷം..ജലപീരങ്കി പ്രയോഗിച്ച് പോലീസ്
കേരള സർവ്വകലാശാല ആസ്ഥാനത്ത് വിസിക്കെതിരായ പ്രതിഷേധം ശക്തം. സർവ്വകലാശാലയുടെ അകത്ത് എഐഎസ്എഫും പുറത്ത് ഡിവൈഎഫ്ഐയുമാണ് പ്രതിഷേധിക്കുന്നത്. അകത്ത് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗേറ്റിന് മുന്നിലാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധം നടക്കുന്നത്.
പ്രവർത്തകരെ തടയാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് തകർത്ത് പ്രവർത്തകർ അകത്തേക്ക് കയറി. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പോലീസും പ്രവർത്തകരും ഉന്തും തള്ളുമുണ്ടായി. ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം

തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് യുഡിഎഫ്
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മുന്നണിക്കകത്ത് ഉഭയ കക്ഷി ചര്‍ച്ച നടത്താന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം. സീറ്റുകളില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണം എന്നും ഘടക കക്ഷി സീറ്റുകളില്‍ കോണ്‍ഗ്രസ് വിമതര്‍ മത്സരിക്കുന്നത് ഒഴിവാക്കണം എന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു
നിപയില്‍ മലപ്പുറത്തിന് ആശ്വാസം
നിപ ബാധയില്‍ മലപ്പുറത്തിന് ആശ്വാസമായി പുതിയ പരിശോധനാഫലം. നിലവില്‍ മലപ്പുറത്ത് പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളും ഒഴിവാക്കി.
കപില്‍ ശര്‍മ്മയുടെ കഫേയില്‍ വെടിവെയ്പ്
കൊമേഡിയന്‍ കപില്‍ ശര്‍മ്മ കാനഡയില്‍ പുതുതായി ആരംഭിച്ച കഫേയായ കാപ്‌സ് കഫേയില്‍ വെടിവെയ്പ്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ജീത് സിംഗ് ലഡ്ഡി വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പട്ടികപ്പെടുത്തിയ മോസ്റ്റ് വാണ്ടഡ് ഭീകരനായ ലഡ്ഡി നിരോധിത സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി (ബികെഐ) ബന്ധമുള്ളയാളാണ്.
9531 കോടി രൂപ നൽകാനാകില്ല; സർക്കാരിനോട് കപ്പൽ കമ്പനി എൽസ
കപ്പലപകടത്തില്‍ 531 കോടി രൂപ നഷ്ടപരിഹാരം വേണെന്ന സർക്കാർ ആവശ്യം തള്ളി എംഎസ്സി. എല്‍സ കമ്പനി. ഇത്രയും തുക തങ്ങൾക്ക് നൽകാൻ സാധിക്കില്ലെന്ന് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും ഉണ്ടായ നാശനഷ്ടം നികത്തുന്നതിനുമാണ് ഇത്രയും വലിയ തുക സർക്കാർ ആവശ്യപ്പെട്ടത്.
ഷാർജയിൽ മലയാളി യുവതിയേയും ഒന്നരവയസുകാരി മകളേയും മരിച്ച നിലയിൽ കണ്ടെത്തി
ഷാർജയിൽ കൊല്ലം സ്വദേശിയായ യുവതിയേയും ഒന്നരവയസുകാരി മകളേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനിയായ വിപഞ്ചിക മണിയൻ (33), ഒന്നര വയസ്സുകാരിയായ മകൾ വൈഭവി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയതാകാമെന്നാണ് വിലയിരുത്തൽ. മരണകാരണം വ്യക്തമല്ല.
യുവതിയേയും സുഹൃത്തിന്റെ കുഞ്ഞിനേയും കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
മുൻ ലിവിങ് പങ്കാളിയായ യുവതിയേയും സുഹൃത്തിന്റെ കുഞ്ഞിനേയും കൊലപ്പെടുത്തിയ 23 കാരൻ അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിനിയായ സോനൽ ആര്യയെ (22) ആണ് ആൺ സുഹൃത്തായിരുന്ന നിഖിൽ കുമാർ കൊലപ്പെടുത്തിയത്. ആര്യയുടെ സുഹൃത്ത് രാഷ്മി ദേവിയുടെ ഭർത്താവ് ദുർഗേഷ് കുമാറിനോടുള്ള വൈരാഗ്യത്തിലാണ് അവരുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആര്യ ഗർഭിണിയാണെന്ന് പ്രതി സംശയിച്ചിരുന്നു. ദുർഗേഷ് ഗർഭം അലസിപ്പിക്കാൻ സഹായിച്ചെന്ന് കരുതിയാണ് കുഞ്ഞിനെ ഇയാൾ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ വിഡി സതീശൻ
എസ്എഫ്ഐയുടെ സർവ്വകലാശാല പ്രതിഷേധത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗവർണർക്കെതിരെ സമരം ചെയ്യണമെങ്കിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തുകയാണ് വേണ്ടതെന്നും അല്ലാതെ സർവകലാശാലയിൽ ഓരോ ആവശ്യങ്ങൾക്ക് വന്ന വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദ്ദിക്കുക അല്ല വേണ്ടതെന്നും സതീശൻ പറഞ്ഞു. സമരരംഗത്തുള്ള യുഡിഎഫ് പ്രവർത്തകരുടെ തല അടിച്ച് പൊളിക്കുന്ന പോലീസും എസ്എഫ്ഐക്ക് ഗുണ്ടായിസം നടത്താൻ കുടപിടിക്കുന്ന പോലീസിനെയുമാണ് കേരളം കാണുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
നിമിഷ പ്രിയ കേസ്; ഹർജി പരിഗണിക്കാമെന്ന് സുപ്രീം കോടതി
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രത്തിൻറെ ഇടപെടൽ തേടിയുള്ള ഹർജി പരിഗണിക്കുമെന്ന് സുപ്രീം കോടതി. കേസ് ജുലൈ 14 പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. എന്നാൽ എന്നാൽ ജൂലൈ 16-നാണ് വധശിക്ഷ നടപ്പാക്കുന്ന തീയതിയെന്നും അതിനാൽ ഇടപെടലിന് രണ്ട് ദിവസം മാത്രമേ ലഭിക്കുകയുള്ളൂവെന്നും സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന് വേണ്ടി ഹാജരായ അഭിഭാഷകൻ ബസന്ത് കോടതിയെ അറിയിച്ചു.
സമ്മതമില്ലാതെ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; യുവാവ് അറസ്റ്റിൽ
ബംഗളൂരു; യുവതിയുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത 26-കാരൻ അറസ്റ്റിൽ. യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലായതിനെ തുടർന്നാണ് അറസ്റ്റ്.ഗുർദീപ് സിംഗ് എന്നയാളാണ് പിടിയിലായത്. ഹോട്ടൽ മാനേജ്‌മെൻ്റ് ബിരുദധാരിയാണ് ഇദ്ദേഹം. ബംഗളൂരുവിലെ കെആർ പുരം ഏരിയയിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിലെ ചർച്ച് സ്ട്രീറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇയാൾ പങ്കുവെച്ചത്.
വ്യോമസേന വിമാനം തകർന്ന സംഭവം; പൈലറ്റുമാരെ തിരിച്ചറിഞ്ഞു
രാജസ്ഥാനിൽ വ്യോമസേന വിമാനം തകർന്നുണ്ടായ അപകടത്തിൽ പൈലറ്റുമാരെ തിരിച്ചറിഞ്ഞു. സ്ക്വാഡ്രൺ ലീഡർ ലോകേന്ദ്ര സിംഗ് സിന്ധു (31), ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഋഷി രാജ് സിംഗ് (23) എന്നിവരാണ് മരിച്ചത്. ഹരിയാനയിലെ റോഹ്തക് സ്വദേശിയാണ് സിന്ധു. ലെഫ്റ്റനന്റ് സിംഗ് രാജസ്ഥാനിലെ പാലി സ്വദേശിയാണ്.ഇന്നലെ ഉച്ചകഴിഞ്ഞ് ചുരു ജില്ലയിലെ ഭനോദ ഗ്രാമത്തിന് സമീപമാണ് വ്യോസേന വിമാനം അപകടത്തിൽ പെട്ടത്. ഉച്ചയ്ക്ക് ഒരുമണിയോടെ വിമാനം തകർന്ന് വീഴുകയായിരുന്നു. വിമാനം പൂർണമായും കത്തിനശിച്ചു. പരിശീലനപ്പറക്കലിനിടെയാണ് അപകടം നടന്നത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
ബിഹാർ വോട്ടർ പട്ടിക വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യവുമായി സുപ്രീം കോടതി
ബിഹാർ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യവുമായി സുപ്രീം കോടതി. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് എന്തുകൊണ്ടാണ് വോട്ടർ പട്ടിക പുതുക്കാൻ തീരുമാനിച്ചതെന്ന് കോടതി കമ്മീഷനോട് ചോദിച്ചു. നടപടിയല്ല, സമയമാണ് പ്രശ്നമെന്ന് കോടതി ചൂണ്ടിക്കാട്ടി. വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തുന്നതിനും, ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം.
കേരള സർവ്വകലാശാല ആസ്ഥാനത്തെത്തി രജിസ്ട്രാർ
സസ്പെന്റ് വിവാദങ്ങൾക്കിടെ കേരള സർവ്വകലാശാല ആസ്ഥാനത്ത് എത്തി രജിസ്ട്രാർ ഡോ കെ എസ് അനിൽ കുമാർ. രജിസ്ട്രാര്‍ സസ്‌പെന്‍ഷിലാണെന്നും അനധികൃതമായി ആരും റജിസ്ട്രാറുടെ മുറിയില്‍ കടക്കരുതെന്നും വിസി നിർദേശിച്ചെങ്കിലും വിസിയുടെ നിർദേശം സുരക്ഷ ഉദ്യോഗസ്ഥർ അനുസരിച്ചില്ല. അതേസമയം നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെയെന്ന് അനിൽ കുമാർ പ്രതികരിച്ചു.
അടിയന്തരാവസ്ഥയെ വിമർശിച്ച് ശശി തരൂരിന്റെ ലേഖനം
അടിയന്തരാവസ്ഥ കാലത്തെ ക്രൂരതകൾ വിവരിച്ച് ഇന്ദിരാഗന്ധിയേയും സഞ്ജയ് ഗാന്ധിയേയും രൂക്ഷമായി വിമർശിച്ച് ശശി തരൂരിന്റെ ലേഖനം. '21 മാസത്തോളം മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടത്. മാധ്യമങ്ങളുടെ വായമൂടിക്കെട്ടി, ഭരണഘടന വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടു.രാഷ്ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തി', തരൂർ കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥയെ ഇരുണ്ട കാലഘട്ടമായി മാത്രം ഓർക്കാതെ അതിന്റെ പാഠങ്ങൾ ഉൾക്കൊള്ളാനും നമ്മൾ തയ്യാറകണമെന്നും അദ്ദേഹം ലേഖനത്തിൽ പറഞ്ഞു.
നിമിഷപ്രിയയുടെ വധശിക്ഷ; ഇടപെടൽ തേടി കേന്ദ്രത്തിന് കത്തയച്ച് കേരള എംപിമാർ
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുവാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് കേരളത്തിൽ നിന്നുള്ള എംപിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 നാണ് വധശിക്ഷ നടപ്പിലാക്കുന്നതെന്നാണ് വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ടെന്ന് നേതാക്കൾ പറഞ്ഞു. വിദേശകാര്യ മന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ട് ഇടപെടൽ നടത്താൻ ശ്രമിക്കുന്നുണ്ടെന്ന് എംപി കെ രാധാകൃഷ്ണൻ അറിയിച്ചു.
ചെന്നിത്തല നവോദയ സ്കൂളിൽ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ
ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനി എസ് നേഹയെ ആണ് ഇന്ന് പുലർച്ചയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ്. മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കാനഡയിൽ വിമാന അപകടം; മലയാളി വിദ്യാർത്ഥി അടക്കം 2 പേർ മരിച്ചു
കാനഡയിൽ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. മലയാളി വിദ്യാർത്ഥി ഉൾപ്പെടെയാണ് മരിച്ചത്. കൊച്ചി സ്വദേശി ശ്രീഹരി സുകേഷാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. മാനിട്ടോബ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.












Click it and Unblock the Notifications