ബോബന്റെയും മോളിയുടെയും സ്രഷ്ടാവ് വിടവാങ്ങി
കോട്ടയം: രണ്ട് തലമുറകളെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത ബോബന്റെയും മോളിയുടെയും സ്രഷ്ടാവ് ടോംസ് (അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ വിടി തോമസ്) അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്നലെ രാത്രി (ഏപ്രില്‍ 27) 10.45 ഓടെ കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബോധം മറഞ്ഞ് രോഗശയ്യയിലായിരുന്നു ടോംസ്.
1929 ല്‍ കുട്ടനാട്ടിലെ വെളിയനാട്ടില്‍ വി ടി കുഞ്ഞിതൊമ്മന്റെയും സിസിലിയുടെയും മകനായാണ് ടോംസിന്റെ ജനനം. ബിരുദ പഠനത്തിനുശേഷം ബ്രിട്ടീഷ് സൈന്യത്തില്‍ ജോലി ചെയ്തിട്ടുള്ള ടോംസ് കാര്‍ട്ടൂണിസ്റ്റായ ജ്യേഷ്ഠന് പീറ്റര്‍ തോമസിനെ പിന്തുടര്ന്നാണു കാര്‍ട്ടൂണ്‍ രംഗത്തേയ്ക്കെത്തുന്നത്. ദീപികയില്‍ കാര്‍ട്ടൂണിസ്റ്റായി തുടങ്ങിയ ടോംസ് 1961 മുതല്‍ 1987 വരെ മലയാള മനോരമയിലും പ്രവൃത്തിച്ചു.
അയല്‍വീട്ടിലെ കുട്ടികളായിരുന്ന ബോബനും മോളിയും വേലി ചാടി തന്റെ വീടിന്റെ അടുക്കള വഴി സ്കൂളിലേക്കു പോയിരുന്നതില്‍ നിന്നാണു മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബോബനു മോളിയും പിറന്നത്. ടോംസിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഈ കഥാപാത്രങ്ങളുടെ പേരുകള്‍ പിന്നീട് സ്വന്തം മക്കള്‍ക്കും നല്‍കിയിരുന്നു.
ആനുകാലിക സംഭവങ്ങളെ ഇത്രത്തോളം ലളിതമായി കാര്‍ട്ടൂണിലെ അപഗ്രഥിച്ച മറ്റൊരു കാര്‍ട്ടൂണിസ്റ്റുമുണ്ടാകില്ല. രാഷ്ട്രീയ, മത മേലധ്യക്ഷന്‍മാരെയെല്ലാം രൂക്ഷമായി കാര്‍ട്ടൂണിലൂടെ വിമര്‍ശിച്ചിരുന്നുവെങ്കിലും ഒരാള്‍ പോലും അദ്ദേഹത്തെ എതിര്‍ത്തിരുന്നില്ല.
തെരീസക്കുട്ടിയാണ് ടോംസിന്റെ ഭാര്യ. മക്കള്‍; ബോബന് (ടോംസ് കോമിക്സ്), മോളി, റാണി (ആരോഗ്യ വകുപ്പ്), ഡോ. പീറ്റര്‍ (യുകെ), ബോസ് (ടോംസ് കോമിക്സ്), ഡോ. പ്രിന്‍സ് (സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍, ജോണ്സണ് ആന്റ് ജോണ്സണ് മുംബൈ).