മകളുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ സുകുമാരി അലഞ്ഞത് 8 വർഷം, ഒടുവിൽ മന്ത്രിയുടെ ഇടപെടൽ , നടപടി
തിരുവന്തപുരം: മന്ത്രി എംബി രാജേഷിന്റെ ഇടപെടലിൽ കണ്ണൂർ കേളകം നടിക്കാവിലെ പി എൻ സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി കിട്ടി. കുട്ടിയുടെ അച്ഛന്റെ പേര് ജനന സർട്ടിഫിക്കറ്റിൽ തെറ്റായിട്ടായിരുന്നു രേഖപ്പെടുത്തിയത്. എട്ട് വർഷമായി സർട്ടിഫിക്കറ്റ് തിരുത്തി കിട്ടാനായി സുകുമാരി നടന്നെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ ഇത് തിരുത്തി നൽകിയിരുന്നില്ല. ഇത് സംബന്ധിച്ചുള്ള വാർത്ത ശ്രദ്ധയിൽ പെട്ടതോടെയാണ് മന്ത്രി ഇടപെട്ടത്. ഇത് സംബന്ധിച്ച് മന്ത്രി പങ്കിട്ട കുറിപ്പ് വായിക്കാം
എട്ട് വര്‍ഷമായി മകളുടെ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താൻ ശ്രമിക്കുന്ന സുകുമാരി എന്ന അമ്മയെക്കുറിച്ച് നിരവധിപേര്‍ കഴിഞ്ഞദിവസം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കണ്ണൂര്‍ ജില്ലയിലെ കേളകം നടിക്കാവിലെ പി എൻ സുകുമാരിയുടെ വിഷയത്തില്‍ വാര്‍ത്ത പുറത്തുവന്നയുടൻ തന്നെ നടപടിക്ക് നിര്‍ദേശിച്ചിരുന്നു. സുകുമാരിയുടെ മകളുടെ ജനന സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിനല്‍കിയ കാര്യം സന്തോഷപൂര്‍വം അറിയിക്കുന്നു. കുട്ടിയുടെ അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് തിരുത്തിയത്. എട്ട് വർഷമായി സുകുമാരി ഓഫീസുകൾ കയറിയിറങ്ങിയിട്ടും സാങ്കേതിക തടസങ്ങൾ കാരണം തിരുത്തല്‍ നടക്കാതിരുന്നതാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടൻ കണ്ണൂര്‍ ജില്ലാ ജനനമരണ രജിസ്ട്രാര്‍ കൂടിയായ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോ.ഡയറക്ടര്‍ ടി ജെ അരുണിനെ വിഷയം പരിശോധിച്ച് അടിയന്തിരമായി പരിഹരിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ജില്ലാ ജോ. ഡയറക്ടര്‍ തലശേരി നഗരസഭാ രജിസ്ട്രാറില്‍ നിന്നും സുകുമാരിയില്‍ നിന്നും വിവരങ്ങള്‍ തേടി. മതിയായ രേഖകളുടെ അഭാവത്തെക്കുറിച്ച് അപേക്ഷകയെ ബോധ്യപ്പെടുത്തി. അപേക്ഷ തീര്‍പ്പാക്കുന്നതിന് ആവശ്യമായ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഇങ്ങനെ രേഖകള്‍ ഹാജരാക്കിയ ഉടൻ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ആവശ്യമായ തിരുത്തലുകള്‍ ഓൺലൈനില്‍ നടത്തുകയും, തിരുത്തിയ ജനന സര്‍ട്ടിഫിക്കറ്റ് ഇന്നലെത്തന്നെ ലഭ്യമാക്കുകയും ചെയ്തു. വിഷയത്തില്‍ സജീവമായി ഇടപെട്ട കണ്ണൂര്‍ ജില്ലാ കളക്ടറും, ജില്ലാ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോ.ഡയറക്ടറും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയവര്‍ക്കും നന്ദി.
ജനപക്ഷത്ത് നിന്നുള്ള സര്‍ക്കാര്‍ ഇടപെടലുകളുടെ മറ്റൊരു ഉദാഹരണമാണ് ഈ നടപടിയും. മനുഷ്യന്‍റെ അടിസ്ഥാന പ്രശ്നങ്ങളെ പരിഹരിക്കുകയാണ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും ആദ്യലക്ഷ്യം. നിയമപരമായ എല്ലാ നടപടികളും സമയബന്ധിതമായി ലഭ്യമാക്കാൻ ഉദ്യോഗസ്ഥരും തയ്യാറാണ്. സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങള്‍ക്കും ഹാജരാക്കേണ്ട രേഖകള്‍ സംബന്ധിച്ച് കൃത്യമായ നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ ഓഫീസുകളുടെ സേവന ബോര്‍ഡുകളിലും പൗരാവകാശ രേഖയിലും ഈ വിവരങ്ങള്‍ ലഭ്യമാണ്. ഓൺലൈനായി അപേക്ഷകള്‍ നല്‍കാൻ സംവിധാനമൊരുക്കിയിട്ടുള്ള www.citizen.lsgkerala.gov.in പോര്‍ട്ടലില്‍ അപേക്ഷകള്‍ നല്‍കുന്നിടത്ത് അതോടൊപ്പം നിര്‍ബന്ധമായും ഹാജരാക്കേണ്ട രേഖകളും, ഫീസ് ആവശ്യമാണെങ്കില്‍ ആ വിവരവും നല്‍കിയിട്ടുണ്ട്. ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താൻ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
ഒരു സേവനം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും അപേക്ഷയ്ക്കൊപ്പം നല്‍കുന്നുവെന്ന് ഉറപ്പാക്കണം. ഇത് സമയബന്ധിതമായി സേവനം ലഭിക്കുന്നതിന് സഹായിക്കും. അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍, രസീതിനൊപ്പം തന്നെ കുറവുള്ള രേഖകളുടെ വിശദാംശങ്ങളും അപേക്ഷകന് നല്‍കണമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനന രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ തിരുത്തലിന്, നിര്‍ബന്ധമായും ഹാജരാക്കേണ്ട രേഖകള്‍ സഹിതം സിറ്റിസൺ പോര്‍ട്ടലില്‍ അപേക്ഷിക്കാം. രേഖകളില്‍ തെറ്റുകളുണ്ടെങ്കില്‍ അത് തിരുത്താൻ, ഈ സൗകര്യം പരമാവധി ആളുകള്‍ ഉപയോഗിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.