എഴുത്തുകാരി അഷിത അന്തരിച്ചു
തൃശൂർ: പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോട തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 63 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിസായിരുന്നു അഷിത. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ചെറുകഥാകൃത്തും, കവയത്രിയും, വിവർത്തകയുമായിരുന്നു അഷിത. തൃശൂർ ജില്ലയിലെ പഴയന്നൂരിൽ 1956 ഏപ്രിൽ 5നായിരുന്നു അഷിതയുടെ ജനനം. ദില്ലിയിലും ബോംബെയിലുമായി സ്കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി.

ജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നവയായിരുന്നു അഷിതയുടെ രചനകൾ. കഥ, കവിത, നോവ്ലെറ്റ്, ബാലസാഹിത്യം, വിവർത്തനം എന്നി വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചു. മറ്റ് ഭാഷയിൽ നിന്നുള്ള പ്രശസ്തമായ രചനകൾ മലയാളത്തിന് പരിചയപ്പെടുത്തിയ എഴുത്തുകാരിൽ മുൻ നിരയിലായിരുന്നു അഷിത.
അപൂർണവിരാമങ്ങൾ, മഴ മേഘങ്ങൾ, വിസമയചിഹ്നങ്ങൾ, അഷിതയുടെ കഥകൾ, ഒരു സ്ത്രീയും പറയാത്തത്, മയിൽപ്പീലി സ്പർശം, കല്ലുവെച്ച നുണകൾ, മീര പാടുന്നു തുടങ്ങിയവയാണ് അഷിതയുടെ പ്രധാനകൃതികൾ. 2015ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം അഷിതയുടെ കഥകൾ എന്ന കൃതിക്ക് ലഭിച്ചു. ലളിതാംബിക അന്തർജനം അവാർഡ്, ഇടശ്ശേരി അവാർഡ്, പത്മരാജൻ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications