കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിന് ഹരിയാനയിൽ തുടക്കം; ആദ്യ ഡോസ് സ്വീകരിച്ച് ആരോഗ്യമന്ത്രി
ദില്ലി: കൊവിഡിനെതിരെ ഭാരത് ബയോടെക് നിര്‍മ്മിച്ച വാക്സിനായ കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കാളിയായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. സംസ്ഥാനത്ത് ആരംഭിച്ച മൂന്നാം ഘട്ട മനുഷ്യപരീക്ഷണത്തിന് തുടക്കം കുറിച്ച് കൊണ്ടാണ് ആരോഗ്യമന്ത്രി കൊവാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. അംബാല കാന്തിലെ സിവില്‍ ആശുപത്രിയില്‍ വച്ചാണ് മന്ത്രി വാക്സിന് സ്വീകരിച്ചത്. 67കാരനായ മന്ത്രി പിജിഐയിലെ ഡോക്ടര്‍മാരുടെയും ആരോഗ്യവകുപ്പിന്റെയും മേല്‍നോട്ടത്തിലാണ് വാക്സിന് സ്വീകരിച്ചത്.
ആംബലാ കാന്തിലെ എംഎല്‍എ കൂടിയാണ് ആരോഗ്യമന്ത്രി അനില്‍ വിജ്. സംസ്ഥാനത്ത് കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നവംബര്‍ 20 മുതല്‍ ആരംഭിച്ചെന്നും തിരഞ്ഞെടുത്ത വോളന്റീയര്‍മാരില്‍ വാക്സിന് കുത്തിയവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐസിഎംആറും ഭാരത് ബയോടെക്കും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനാണ് കൊവാക്സിന്.
കഴിഞ്ഞ മാസത്തോടെ കൊവാക്സിന് ഒന്നും രണ്ടും മനുഷ്യ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ മൂന്നാമത്തെ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. മൂന്നാം ഘട്ടത്തില്‍ 26,000 പേരില്‍ പരീക്ഷണം നടത്തുമെന്ന് ഭാരത് ബയോടെക് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. മൂന്നാം പരീക്ഷണം കഴിയുന്നതോടെ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ ക്ലിനിക്കല്‍ പരീക്ഷണമായി ഇത് മാറും.
നിലവില്‍ രാജ്യത്ത് അഞ്ചോളം കൊവിഡ് വാക്സിനുകളാണ് ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. അതേസമയം, അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, രാജ്യത്തെ വൃദ്ധ ജനങ്ങള്‍ക്കും കോവിഡ് വാക്സിന് എത്തിക്കാനാകുമെന്ന് വാക്സിന് നിര്‍മാണ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ പൂനവാലാ അറിയിച്ചു.
ഏപ്രില്‍ മാസത്തോടെ സാധരണ ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്നും പൂനാവാലാ പറഞ്ഞു. 2024ഓടെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന് എത്തിക്കാനാകും. എന്നാല്‍ അവസാനഘട്ട പരിക്ഷണ ഫലങ്ങള്‍ വിജയിച്ച് അനുമതി ലഭിച്ചാല്‍ മാത്രമേ ഇത് പ്രാവര്‍ത്തികമാവുകയുള്ളുവെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞു. കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ക്കും കൂടി 1000 രൂപയില്‍ തെഴെ വിലക്ക് സാധാരണ ജനങ്ങള്‍ക്ക് ലഭ്യാമാക്കുമെന്നും അദേഹം അറിയിച്ചു.
നിലവില്‍ വാക്സിന് പരീക്ഷിച്ചവരില്‍ വലിയ രീതിയിലുള്ള പ്രശ്നങ്ങള്‍ കണ്ടുവരുന്നില്ല, എന്നാല്‍ പൂര്‍ണമായും പാര്‍ശ്വ ഫലങ്ങളെക്കുറിച്ച മനസിലാക്കാന്‍ ഒന്നരമാസം കൂടി തമാസമെടുക്കുമെന്നും പൂനം വാല പറഞ്ഞു. ഓക്സോഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഡ് വാക്സിന് നിര്‍മ്മിക്കുന്നത്. വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നിലിവില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
Recommended Video