മലയാളി ഭൗതികശാസ്ത്രജ്ഞന്‍ അജിത്ത് പരമേശ്വരന് അന്താരാഷ്ട്ര പുരസ്കാരം
തിരുവനന്തപുരം: അന്താരാഷ്ട്ര ഭൗതിക പുരസ്കാരം നേടി മലയാളി ഭൗതിക ശാസ്ത്രജ്ഞന്. ബെംഗളൂരുവിലുള്ള ഇന്റർനാഷനൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസിൽ (ഐസിടിഎസ്-ടിഐഎഫ്ആർ) ശാസ്ത്രജ്ഞനായ ഡോ. അജിത്ത് പരമേശ്വരനാണ് യുവ ശാസ്ത്രജ്ഞനുള്ള വേൾഡ് അക്കാദമി ഓഫ് സയൻസ് അവാർഡ് കരസ്ഥമാക്കിയത്. തമോഗർത്തങ്ങൾ തമ്മിൽ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ഗുരുത്വ തരംഗങ്ങളെ പ്രവചിക്കുന്നതിൽ വഹിച്ച പങ്കിനാണ് അജിത്ത് പരമേശ്വരനെ തേടി പുരസ്താരം എത്തിയത്.
മലപ്പുറം മേലാറ്റൂർ സ്വദേശിയാണ് അജിത്ത് പരമേശ്വരൻ. കോട്ടയം എം ജി സർവകലാശാലയിൽ എംഎസ്സി നേടിയ അജിത്ത് പരമേശ്വരൻ ജർമനിയിലെ മാക്സ്പ്ലാങ്ക് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഗ്രാവിറ്റേഷൻ ഫിസിക്സിൽനിന്ന് പി എച്ച് ഡിയും കരസ്ഥമാക്കി. വികസ്വര രാജ്യങ്ങളിലെ മിടുക്കരായ യുവ ശാസ്ത്രജ്ഞർക്കാണ് ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് അക്കാദമി ഓഫ് സയൻസ് പുരസ്കാരം നല്‍കുന്നത്.
ഗുരുത്വതരംഗങ്ങളെക്കുറിച്ചുള്ള ഐൻസ്റ്റൈന്റെ പ്രവചനത്തിന് തെളിവ് കണ്ടെത്തിയ ലിഗോ ഗവേഷക സംഘത്തിൽ 2004 മുതൽ ഇദ്ദേഹം അംഗമാണ്. അജിത്തിനോടൊപ്പം ഇന്റർനാഷനൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസിലെ ഗവേഷക സംഘവും ലിഗോയുടെ ഗവേഷണങ്ങളിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്. കാലിഫോർണിയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ഉള്‍പ്പടേയുള്ള ഫെലോഷിപ്പുകളും ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ അസോസിയേറ്റ്ഷിപ്പും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
മുഖ്യനും കേരള പോലീസിനും ഇപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഒരേ സ്വരം, രൂക്ഷ വിമർശനവുമായി ഷിബു ബേബി ജോൺ