നേപ്പാളിൽ വിനോദ സഞ്ചാരികളുടെ മരണം: ഡിജിപി നേപ്പാൾ പോലീസിന്റെ സഹായം തേടി!
തിരുവനന്തപുരം: നേപ്പാളിൽ മരണമടഞ്ഞ മലയാളികളായ എട്ട് വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ഡിജിപി ലോക്നാഥ് ബെഹ്റ നേപ്പാൾ പോലീസിന്റെ സഹായം തേടി. നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിൽ എത്തിക്കുന്നതിനാണ് കേരള പോലീസ് നേപ്പാൾ പോലീസിന്റെ സഹായം തേടിയത്.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നേപ്പാൾ പോലീസ് മേധാവിയുമായി ഫോണിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് നേപ്പാൾ പോലീസ് വ്യക്തമാക്കി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് സംസ്ഥാന പോലീസ് മേധാവി നേപ്പാൾ പോലീസുമായി ബന്ധപ്പെട്ട്. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനാണ് നേപ്പാൾ പോലീസിന്റെ സഹായം തേടിയത്.
ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അവർ ശ്രമിച്ചുവരികയാണെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. കുന്നമംഗലം, ചെമ്പഴന്തി സ്വദേശികളെയാണ് നേപ്പാളിലെ ഹോട്ടൽ മുറിയ്ക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച എട്ട് പേരിൽ നാല് പേരും കുട്ടികളാണ്. ദമാനിൽ ഇവർ താമസിച്ചിരുന്ന എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രവീൺ കുമാർ നായർ(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാർ(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(9), , അബി നായർ(7), ബൈഷ്ണബ് രഞ്ജിത്ത്(2) എന്നിവരാണ് മരിച്ചത്.