മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ക്വാലാലംപൂരില്‍ കുടുങ്ങിക്കിടക്കുന്നു, മടക്കയാത്ര പ്രതിസന്ധിയിൽ
ക്വാലാലംപൂര്‍: കൊറോണ വൈറസ് മഹാമാരി പടര്‍ന്നിപിടിക്കുന്ന സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് സ്വന്തം രാജ്യത്തേക്ക് പോകാനാവാതെ കുടുങ്ങിക്കിടക്കുന്നത്. വിദേശകാര്യമന്ത്രാലയം ഇടപെട്ട് ഇറാനിലും ചൈനയിലും കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലും എയര്‍ ഇന്ത്യയിലുമായി നാട്ടിലെത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ക്വാലാലംപൂരിലും നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളുടെ മടക്കയാത്ര പ്രതിസന്ധിയില്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.
ഏകദേശം 20 മണിക്കൂറോളമായി സംഘം വിമാനത്താവളത്തില്‍ തുടരുന്നു. വിദേശകാര്യമന്ത്രാലയം ഇടപെട്ട് എ്ല്ലാവരെയും നാട്ടിലെത്തിക്കുമെന്ന അറിയിച്ചെങ്കിലും ഇതുവരെ പരിഹാരം കണ്ടിട്ടില്ല. ഇന്ത്യയിലേക്ക് യാത്ര വിലക്കുള്ളതിനാല്‍ പുറപ്പെടേണ്ടവിമാനത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല. നാനൂറിലേറെ വരെ ഇന്ത്യക്കാരടങ്ങുന്ന സംഘത്തില്‍ എഴുപതോളം മലയാളികളുണ്ട്. ഇവരെ വിമാനത്തില്‍ വിശാഖപട്ടണത്തും ദില്ലിയിലും എത്തിക്കാനാണ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് അറിയിച്ചത്. എന്നാല്‍ ഇന്ത്യയിലേക്ക് യാത്ര വിലക്കുള്ളതിനാല്‍ യാത്ര പ്രതിസന്ധി തുടരുകയാണെന്ന് മലയാളികള്‍ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു മൂന്ന് വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്.അഫ്ഗാനിസ്താന്, ഫിലിപ്പൈന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കുള്ള താല്‍ക്കാലിക വിലക്കാണ് പ്രാബല്യത്തില്‍ വന്നിട്ടുള്ളത്. മാര്‍ച്ച് 11നും 16നും പുറത്തിറക്കിയിട്ടുള്ള യാത്രാ നിയന്ത്രണത്തിന്റെ തുടര്‍ച്ചയായാണിത്. അടിയന്തരമായി അഫ്ഗാനിസ്താന്, ഫിലിപ്പൈന്‍സ്, മലേഷ്യ എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പ്.
Recommended Video
ഇപ്പോള്‍ താല്‍ക്കാലികമായി നടപ്പിലാക്കിയിട്ടുള്ള യാത്രാ നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടാനാണ് നീക്കം. ചൊവ്വാഴ്ച മൂന്ന് മണിമുതല്‍ ഇന്ത്യയില്‍ നിന്ന് ഒറ്റ വിമാനം പോലും ടേക്ക് ഓഫ് ചെയ്യില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ യൂറോപ്യന്‍ യൂണിയന് രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുര്‍ക്കി, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും മാര്‍ച്ച് 18 മുതല്‍ 31 വരെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൊറോണ ബാധിച്ച് മലേഷ്യയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരിയിലെ ഇമ്മാനുവല്‍ ബാപ്റ്റിസ്റ്റ് പള്ളിയിലെ 60 കാരനായ പാസ്റ്ററാണ് കൊറോണയെത്തുടര്‍ന്ന് മരണമടഞ്ഞിട്ടുള്ളത്. സരാവക്ക് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. മലേഷ്യയില്‍ ഇതിനകം 673 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.