ജോയിന്റ് എൻട്രൻസ് എക്സാമിൽ നൂറിൽ നൂറും നേടി മലയാളി വിദ്യാർത്ഥി; വിജയത്തിളക്കത്തിൽ കെവിൻ
ദില്ലി: ദേശീയ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്സാമിൽ( ജെഇഇ)നൂറ് ശതമാനം വിജയം നേടിയവരിൽ മലയാളി വിദ്യാർത്ഥിയും. ആകെ 15 വിദ്യാർത്ഥികളാണ് നൂറു ശതമാനം മാർക്കും സ്വന്തമാക്കിയത്. ജയനഗറിലെ നെഹ്റു സ്മാരക വിദ്യാലയയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് കെവിൻ. ആദ്യ ശ്രമത്തിൽ തന്നെയാണ് കെവിൻ നൂറിൽ നൂറും സ്വന്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 8.74 ലക്ഷം വിദ്യാർത്ഥികളാണ് രണ്ട് ഘട്ടങ്ങളിലായി പരീക്ഷയെഴുതുന്നത്. സോഫ്റ്റ് വെയർ എഞ്ചിനീയർമാരായ മാർട്ടിനും ലിനിയുമാണ് കെവിന്റെ മാതാപിതാക്കൾ.
മദ്രാസ് ഐഐടിയിൽ തുടർ പഠനത്തിന് ചേരണമെന്നാണ് കെവിന്റെ ആഗ്രഹം. കെവിന്റെ സഹോദരനും മദ്രാസ് ഐഐടിയിലെ പൂർവ്വ വിദ്യാർത്ഥിയാണ്. നിലവിൽ സ്വിസർലാൻറിൽ ഉപരിപഠനത്തിന് ചേർന്നിരിക്കുകയാണ്.
തന്റെ നേട്ടത്തിൽ കുടുംബത്തിനൊപ്പം മറ്റൊരാൾക്കു കൂടി നന്ദി പറയാനുണ്ട് കെവിന്. ബെംഗളൂരുവിലെ മെട്രോ ട്രെയിൻ സർവ്വീസിന്. നഗരത്തിലെ ഗതാഗതക്കുരുക്കിൽ പാഴായിപ്പോകുമായിരുന്ന സമയം ലാഭിച്ചത് മെട്രോ സർവ്വീസുകളാണെന്ന് കെവിൻ പറയുന്നു.
പഠനത്തിൽ മുഴുവൻ സമയം ശ്രദ്ധ കേന്ദ്രീകരിക്കാനായി പ്ലസ് ടു വിന് ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം. കെവിന്റെ കഠിനാധ്യാനത്തിന്റെ ഫലമാണ് ജെഇഇ പരീക്ഷ ഫലമെന്ന് പിതാവ് മാർട്ടിൻ പറയുന്നു. മാർച്ചിൽ നടക്കാനിരിക്കുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷകൾക്ക് വേണ്ടിയുള്ള തയാറെടുപ്പിലാണ് കെവിനിപ്പോൾ. ക്സാസ്സുകൾക്ക് ശേഷം ദിവസവും ആറു മണിക്കൂർ നേരം പരീക്ഷ തയാറെടുപ്പുകൾക്കായി മാറ്റി വെച്ചിരുന്നുവെന്ന് കെവിൻ പറയുന്നു.
രണ്ട് തവണ ജെഇഇ മെയിൻ പരീക്ഷ എഴുതാൻ അവസരമുണ്ട്. ഏപ്രിലിലാണ് രണ്ടാം ഘട്ട പരീക്ഷ നടക്കുന്നത്. രണ്ട് പരീക്ഷകളിൽ മികച്ച സ്കോർ റാങ്കിനായി പരിഗണിക്കും.