മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മലയാളി സ്ഥാനാര്‍ത്ഥി; അങ്കം കലീനയില്‍
മുംബൈ: സീറ്റ് വീതംവെയ്പ്പില്‍ യുപിഎ, എന്‍ഡിഎ മുന്നണികളില്‍ക്കുള്ളില്‍ അന്തിമ തീരുമാനമായില്ലെങ്കില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി മുന്നോട്ടു പോവുകയാണ് പ്രമുഖ കക്ഷികള്‍. എന്‍ഡിഎയില്‍ ബിജെപി 144 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ശിവസേനയുടെ പോരാട്ടം 126 സീറ്റുകളിലാണ്. ഏറെ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് 126 സീറ്റെന്ന ധാരണയ്ക്ക് ശിവസേന തയ്യാറായത്.
യുപിഎ സഖ്യത്തില്‍ കോണ്‍ഗ്രസ് 140 സീറ്റില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. എന്‍സിപി 125 സീറ്റിലും മത്സരിക്കും. ബാക്കിയുള്ള സീറ്റുകള്‍ മുന്നണിയോട് സഹകരിക്കുന്ന ചെറുകക്ഷികള്‍ക്കാണ് നല്‍കിയിരിക്കുന്നത്. ചില സീറ്റുകളെച്ചൊല്ലി എന്‍സിപിയുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എത്രയും പെട്ടെന്ന് പൂര്‍ത്തികരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് കോണ്‍ഗ്രസ് നീക്കും.
എറണാകുളം സ്വദേശി
വ്യാഴാഴ്ച്ച പതിനേഴ് അംഗങ്ങളെ ഉള്‍പ്പെടുത്തി നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും കോണ്‍ഗ്രസ് പുറത്തിറക്കി കഴിഞ്ഞു. കോണ്‍ഗ്രസ് പ്രഖ്യാപിച്ച പട്ടികയില്‍ മുംബൈ പ്രവര്‍ത്തന മേഖലയാക്കിയ മലയാളിയും ഇടംപിടിച്ചിട്ടുണ്ട്. എറണാകുളം വരാപ്പുഴ വിതയത്തില്‍ കുടുംബാംഗമായ ജോര്‍ജ്ജാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്.
കലീന മണ്ഡലത്തില്‍
മുംബൈ നഗരത്തില്‍ ഉള്‍പ്പെടുന്ന കലീന മണ്ഡലത്തിലാണ് ജോര്‍ജ്ജ് എബ്രഹാം ജനവിധി തേടുന്നത്. നേരന്നെ കലീന വാര്‍ഡില്‍ നിന്നും മൂന്ന് തവണ കോണ്‍ഗ്രസ് പ്രതിനിധിയായി അദ്ദേഹം മുംബൈ നഗരസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ യൂണിയന്‍നേതാവ് കൂടിയായ ജോര്‍ജ്ജ് എബ്രഹാം ആദ്യമായിട്ടാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
വിജയ പ്രതീക്ഷ
കോണ്‍ഗ്രസ് വലിയ വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന മണ്ഡലം കൂടിയാണ് കലീന. 2009 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ഇവിടെ നിന്ന് വിജയിക്കാന്‍ സാധിച്ചിരുന്നു. മുന്‍ സംസ്ഥാന മന്ത്രിയായ കൃപാശങ്കര്‍ സിങ്ങായിരുന്നു വിജയി. 43 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കിയ കൃപാശങ്കര്‍ 12921 വോട്ടുകള്‍ക്കായിരുന്നു മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയിലെ ചന്ദ്രകാന്ത് മോറെയെ പരാജയപ്പെടുത്തിയത്.
2014ല്‍
പ്രമുഖ കക്ഷികളൊന്നും സഖ്യമില്ലാതെ മത്സരിച്ച 2014 ലെ തിരഞ്ഞെടുപ്പില്‍ ശിവസേനയിലെ സഞ്ജയ് പോട്നിസായിരുന്നു മണ്ഡലത്തിലെ വിജയി. 30715 വോട്ടുകള്‍ കരസ്ഥമാക്കിയ സഞ്ജയ് 1297 വോട്ടുകള്‍ക്കായിന്നു ബിജെപിയിലെ അമര്‍ജീത് സിങ്ങിനെ പരാജയപ്പെടുത്തിയത്. ബിജെപിക്ക് 29418 വോട്ടുകള്‍ ലഭിച്ചപ്പോള്‍, കോണ്‍ഗ്രസിനും ബിജെപിക്കും യഥാക്രമം 23595, 18144 വോട്ടുകള്‍ ലഭിച്ചു.
എന്‍സിപി സഖ്യം
ഇത്തവണ ബിജെപി ശിവസേനുയുമായി സഖ്യത്തിലാണെങ്കിലും മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള എന്‍സിപിയുടെ പിന്തുണ കോണ്‍ഗ്രസിന്‍റെ വിജയ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. മണ്ഡലത്തില്‍ ജോര്‍ജ്ജ് എബ്രഹാമിനുള്ള സ്വാധീനം കൂടി കണക്കിലെടുക്കുമ്പോള്‍ വിജയം ഉറപ്പെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
1980 കളില്‍
ആദ്യമായിട്ടല്ല ഈ മേഖലയില്‍ നിന്ന് മലയാളിയായ ഒരാള്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത്. 1980 കളില്‍ മലയാളിയായ സിഡി ഉമ്മച്ചന്‍ ഇവിടെ നിന്ന് രണ്ടുവതവ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ചിട്ടുണ്ട്. അന്ന് സാന്താക്രൂസ് എന്നായിരുന്നു മണ്ഡലത്തിന്‍റെ പേര്. പിന്നാണ് മണ്ഡലത്തിന്‍റെ പേര് കലീന എന്നാക്കി മാറ്റുന്നത്.
ജോര്‍ജ്ജ് എബ്രഹാമിലൂടെ
ഉമ്മച്ചന് ശേഷം അദ്ദേഹത്തിന്‍റെ ഭാര്യ നാന്‍സി ഉമ്മച്ചന്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും ഭാര്‍ത്താവിന്‍റെ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. കൊച്ചി സ്വദേശിയായ ആനി ശേഖര്‍ കൊളാബയില്‍ നിന്ന് എംഎല്‍എ ആയതിന് ശേഷം മലയാളികള്‍ ആരും നിയമസഭയില്‍ എത്തിയിട്ടില്ല. ജോര്‍ജ്ജ് എബ്രഹാമിലൂടെ വീണ്ടുമൊരു മലയാളി മഹാരാഷ്ട്ര നിയമസഭയില്‍ എത്തുമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മലയാളികളുടെ പ്രതീക്ഷ.
കോണ്‍ഗ്രസ് വിലയിരുത്തല്‍
കലീന-സാന്താക്രൂസ് മേഖലകളിലെ ക്രിസ്ത്യൻ വോട്ടുകളും കുർള മേഖലയിൽ മുസ്‌ലിംവോട്ടുകളും മണ്ഡലത്തിൽ വിജയഘടകങ്ങളാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകള്‍ ജോര്‍ജ്ജ് എബ്രഹാമിന് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിനുള്ളിലാണ് കലീന നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്നത്.
ഏഴില്‍ ഒരാള്‍ കോടീശ്വരന്‍, പത്രിക പിന്‍വലിച്ച് ലീഗ് വിമതന്‍; മഞ്ചേശ്വരത്തെ അവസാന ചിത്രം ഇങ്ങനെ
ഫഡ്നാവിസിനെതിരെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്‍റെ തുറുപ്പ്; മത്സരിക്കുക മുന്‍ ബിജെപി നേതാവ്